പിണറായി സഹോദരൻ ഔട്ടായി... സി പി എം പ്രവർത്തകർ സഹോദരനെ ആട്ടിയിറക്കി.... വിമത ശബ്ദം വൈറലാവുന്നു!

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും കൊച്ചുമക്കളും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും ഉദ്യോഗസ്ഥ പ്രമാണിമാരും അവരുടെ കുടുംബവും വിദേശത്ത് കോട്ടിട്ട് കറങ്ങുമ്പോൾ സാധാരണ സി പി എം പ്രവർത്തകരുടെ മനസിൽ നിന്നും പിണറായി വിജയൻ ഔട്ടാവുന്നു. കോടിയേരി വിജയൻെറ ചിത കത്തി തീരും മുമ്പ് കൊച്ചിയിൽ നിന്നും പരമരഹസ്യമായി നോർവയിലേക്ക് മുങ്ങിയ പിണറായിക്കെതിരെ സി പി എമ്മിൽ വിമർശനം ശക്തമാകുന്നു.
ആദ്യം സി പി എമ്മിലെ വിമത വിഭാഗമാണ് പിണറായിക്കെതിരെ രംഗത്തെത്തിയത്. അത് പാർട്ടിയിലെ സാധാരണ പ്രവർത്തകരുടെ വികാരമായിരുന്നു. പിന്നീട് ഇതേ വികാരം സി പി എമ്മിലെ സാധാരണ പ്രവർത്തകരിലേക്ക് പകർന്നു. വി.എസിൻ്റെ പഴയ വിശ്വസ്തരൊക്കെ വിമർശനം ഏറ്റെടുത്തതോടെ സാമൂഹിക മാധ്യമങ്ങളിലെ പിണറായി വിരുദ്ധരുടെ വാക്കുകൾ വൈറലാവുന്നു.
സ :കോടിയേരി ബാലകൃഷ്‌ണനെ വീണ്ടും വീണ്ടും കൊല്ലുകയാണോ പിണറായി വിജയൻ എന്ന തലക്കെട്ടിലാണ് ജനശക്തി വാരികയുടെ പത്രാധിപരായ ജി.ശക്തിധരൻ രംഗത്തെത്തിയത്. കോടിയേരിയുടെ അരനൂറ്റാണ്ട് നീണ്ട സജീവ കർമ്മഭൂമിയായിരുന്ന തലസ്ഥാനത്ത് അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കാൻ പിണറായി അനുവദിച്ചില്ലെന്നാണ് ആരോപണം. സമസ്ത ജനവിഭാഗങ്ങളിൽ നിന്ന് ഇതിനെതിരെ രോഷം ഉയർന്നപ്പോൾ സത്യത്തിന്റെ കണികപോലുമില്ലാത്ത കപട ന്യായവുമായി പാർട്ടിയെ രംഗത്തിറക്കിയിരിക്കുകയാണ് പിണറായിയെന്ന് ശക്തിധരൻ പറയുന്നു.
മനുഷ്യമന:സാക്ഷിയെ ഇത്രയേറെ വേദനിപ്പിച്ച ഒരു രാഷ്ട്രീയനേതാവിന്റെ മരണം അടുത്തൊന്നും കേരളം കണ്ടിട്ടില്ല. പാർട്ടിയിൽ വിഭാഗീയത ഉടലെടുത്തകാലം മുതൽ പിണറായിവിജയന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിന്ന് മുഖം നഷ്ട്ടപ്പെട്ട സഖാവായിരുന്നു കോടിയേരി. പല സമ്മർദ്ദങ്ങളാലും പിണറായിയുടെ എല്ലാ വഴിവിട്ട ചെയ്തികൾക്കും അനുസരണയോടെ കൂട്ടുനിന്ന കോടിയേരിയുടെ അന്ത്യം ഇങ്ങിനെ ആയതിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇപ്പോഴും നീറുകയാണ് .
ദുഃഖം ഘനീഭവിച്ച മുഖങ്ങളായി പാർട്ടി അടിമകളായി , അവർ കഴിയുകയാണ്. ഓരോ ഉന്നതനേതാക്കളിൽ നിന്ന് അവരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിർദ്ദയ സമീപനമുണ്ടാകുമെന്നും അവർ ആരും പ്രതീക്ഷിച്ചില്ല. കോടിയേരിയുടെ അന്ത്യയാത്രയുടെ പുകച്ചുരുളുകൾക്ക് പിണറായിയുടെയും മക്കളുടെയും വിമാനത്തോളം ഉയരത്തിലെത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. അത് കേരളത്തിൽ അവശേഷിക്കുന്ന ഓരോ കമ്മ്യുണിസ്റ്റുകാരന്റെയും ഏറ്റവും വലിയ ദുരനുഭവം തന്നെയാണ്. ഇത് കണ്ട് ഓരോ രക്തസാക്ഷിയുടെയും ആത്മാവ് പിടയുന്നുണ്ടാകും. ആയിരക്കണക്കിന് കമ്മ്യുണിസ്റ്റ് കുടുംബങ്ങളിൽ ദുഃഖത്തിന്റെ കരിമ്പടം മൂടിക്കിടക്കുമ്പോൾ അവർ ജന്മം കൊടുത്ത ഭരണത്തിന്റെ ഖജനാവിൽ നിന്ന് ചോർത്തിയ മുതലുമായി ഒരു കുടുംബം സായിപ്പും മദാമ്മയും ചമഞ്ഞു ആഘോഷിക്കുന്നത് എങ്ങിനെ കാവ്യനീതിയാണെന്ന് പറയാനാകും? ഇതാണ് ശക്തിധരൻെറ വാക്കുകൾ.
സി പി എം പ്രവർത്തകർക്കിടയിൽ ശക്തിയുടെ പോസ്റ്റ് വൻതോതിൽ ഷെയർ ചെയ്യുകയാണ്. പ്രതിപക്ഷ നേതാക്കൾക്ക് തോന്നിയ ദു:ഖം പോലും പിണറായിക്കുണ്ടായില്ലെന്നാണ് സി പി എം പ്രവർത്തകർ പറയുന്നു. എന്തെങ്കിലും അടിയന്തിര ആവശ്യത്തിന് മുഖ്യമന്ത്രി ഏത് ലോകത്തേക്ക് പറന്നാലും നമുക്ക് സഹിക്കാം. പൊറുക്കാം. മകൾക്ക് പുതിയ വ്യവസായ ചക്രവാളങ്ങൾ കണ്ടെത്താൻ പേരക്കുട്ടിക്ക് ഉല്ലസിക്കാൻ ഭാര്യക്ക് തിരിച്ചെത്തുമ്പോൾ കൊച്ചമ്മമാരുമായി ഈ യാത്രയുടെ പത്രാസ് പറഞ്ഞു ഉല്ലസിക്കാൻ ഈ അവസരം തന്നെ വേണോ പിണറായി വിജയൻ?. നിങ്ങൾ എന്ത് ചെയ്താലും ചോദ്യം ചെയ്യാൻ നട്ടെല്ലുള്ളവർ ആരും ഈ പാർട്ടിയിൽ ഇല്ലെന്ന് അധികം അഹങ്കരിക്കരുത്. ലോകത്തെ കമ്മ്യുണിസ്റ്റ് പാർട്ടികൾ അങ്ങിനെയല്ല വിരൽചൂണ്ടുന്നത്. ഒരു ചെഷസ്കയുവിനേയും ലോകം വെച്ച് പൊറുപ്പിച്ചിട്ടില്ല. സ്വർണ്ണകക്കൂസ് മുറികളിൽ കുഴിച്ചിട്ടിട്ടേയുള്ളൂ . അതാണ് ചരിത്രം.
സ്വർണ്ണ കക്കൂസ് പ്രയോഗം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. പിണറായി ഉപയോഗിക്കുന്നത് സ്വർണ്ണ കക്കൂസാണെന്ന് ഒരു ചൊല്ല് സി പി എമ്മുകാർക്കിടയിലുണ്ട്. പാർട്ടി നേതൃത്വം ഇങ്ങിനെയാണോ കോടിയേരിക്ക് അന്ത്യയാത്ര നൽകേണ്ടിയിരുന്നത് എന്ന് അടിമകളാക്കപ്പെട്ട കമ്യുണിസ്റ്റുകാർ എന്നെങ്കിലും ചിന്തിക്കും .
ബംഗാളിലെ പ്രമോദ് ദാസ് ഗുപ്‌ത ചൈനയിൽ വെച്ച് മരിച്ചപ്പോഴും ജനവികാരം മാനിച്ചു കൊൽക്കത്തയിൽ ദിവസങ്ങൾ കഴിഞ്ഞു സംസ്കരിച്ചപ്പോഴും ആന്ധയിലെ ബസവപുന്നയ്യ ദില്ലിയിൽ നിന്ന് വിജയവാഡയിലേക്ക് അന്ത്യയാത്ര ചെയ്തപ്പോഴും തലസ്ഥാനത്തു എകെജി ഏറെനാളത്തെ രോഗശയ്യയിൽ കിടന്ന ശേഷം തിരുവനന്തപുരത്തു അന്തരിച്ചു ദിവസങ്ങൾക്കുശേഷം കണ്ണൂരിൽ പെരളശ്ശേരിവരെ റോഡ് മാർഗ്ഗം കൊണ്ടുപോയപ്പോഴും നീണ്ട ചികിത്സക്കുശേഷം അസ്ഥിപഞ്ജരം മാത്രമായ സുശീലാഗോപാലന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ ആർ സി സി യിൽ നിന്ന് ആലപ്പുഴയിലെ വസതിയിൽ എത്തിച്ചപ്പോഴും സ. നായനാരുടെ ഭൗതിക ശരീരം ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തു കൊണ്ടുവന്ന് റോഡ് മാർഗ്ഗം കണ്ണൂർ വരെ എത്തിച്ചപ്പോഴും ഒരു തടസ്സവും പറയാത്ത ഡോക്ടർമാർ കോടിയേരിയുടെ കാര്യത്തിൽ മാത്രം വിലക്ക് ഏർപ്പെടുത്തി എന്നുപറഞ്ഞാൽ അത് വിശ്വസിക്കാൻ എല്ലാദിവസവും കാരണഭൂതൻ എന്നെഴുതിയും പാടിയും തിരുവാതിരകളിക്കുന്നവർക്കേ കഴിയൂ.
ഏതു ഡോക്ടറാണ് ,എപ്പോഴാണ് ഈ വിദഗ്ദോപദേശം നൽകിയതെന്ന് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല. മരണവാർത്ത അറിയിച്ചവരോ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട പിബി അംഗങ്ങളോ സ്വാഭാവികമായി ഉയർന്നുവരാവുന്ന പ്രതിഷേധം മുൻ നിർത്തി ഇക്കാര്യം മാധ്യമങ്ങളോടെങ്കിലും എന്തുകൊണ്ട് വ്യക്തമാക്കിയില്ല?.
ഒരേ ഒരു കാരണം മാത്രം. കോടിയേരിയുടെ പട്ടടയിൽ വെന്തെരിയുന്ന ചുടുകട്ടകളും മരക്കഷണങ്ങളും അടർന്നു ചാമ്പലാകുന്നതിന് മുമ്പ് തന്നെ പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും പേരക്കുട്ടിയുടെയും 10 ദിവസത്തെ വിദേശ യാത്രയ്ക്കുള്ള പെട്ടികളിൽ അടുക്കു തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രിയ സഖാവ് കോടിയേരിയുടെ അസ്ഥിയും മാസവും വെന്തെരിയുന്നതിന് ധൂളിയാകുന്നതിന് ഒപ്പമാണ് ഈ പെട്ടികളിൽ മടങ്ങിവരുമ്പോൾ കൊണ്ടുവരേണ്ട സ്വപ്നങ്ങളും വിരിഞ്ഞുകൊണ്ടിരുന്നത്.
സഹപ്രവർത്തകന്റെ ഭാര്യയുടെ ദീനരോദനം അപ്പോഴും നിലച്ചിരുന്നില്ല. ആ കണ്ണീർ ഒളിച്ചുവെക്കാൻ കേരളത്തിലെ മാധ്യമ രാജാക്കന്മാർ എത്ര കോടിയായിരിക്കും കീശയിലാക്കിയിരിക്കുക? പാർട്ടി പറയുന്നതിനപ്പുറം അവരാരും മിണ്ടുന്നില്ലല്ലോ. 70 വർഷം പാർട്ടി ഗസറ്റുകൾ മാത്രം വായിച്ചു ശീലിച്ച ഒരു ജനത ഇപ്പോൾ എവിടെയാണെന്ന് പറയാമോ? എത്ര നാൾ ഈ മാധ്യമ മുതലാളിമാരുടെ വായിൽ പഴം കയറ്റി കൊണ്ടിരിക്കും?
വെള്ളിയാഴ്ച ചേർന്ന പാർട്ടി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ അസാധാരണ പത്രക്കുറിപ്പ് വിരൽ ചൂണ്ടുന്നത് വേദന സഹിക്കാതെ ചിലർ എങ്കിലും ഈ മനുഷ്യത്വമില്ലായ്മയെ ഗദ്ഗദകണ്ഠരായി ചോദ്യം ചെയ്തുവെന്നാണ്. ചിലപ്പോൾ കോടിയേരി അപ്പോളോ ആശുപത്രിയിൽ വെച്ച് പിണറായിയോട് അന്ത്യാഭിലാഷമായി അഭ്യർത്ഥിച്ചതെല്ലാം ചെയ്തു കൊടുക്കുമായിരിക്കും. അതൊന്നും ഇതിനുള്ള പരിഹാരമല്ല.
ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഒരു പോളിറ്റ്ബ്യുറോ അംഗത്തിന്റെ അന്ത്യയാത്രയയ്ക്കു പാർട്ടിയുടെ അർഹമായ ഔദ്യോഗിക ദുഃഖാചരണം ഉപേക്ഷിച്ചത് മറ്റൊരു പിബി അംഗത്തിന്റെ കുട്ടിപരാധീനങ്ങളുടെയും ഭാര്യയുടെയും വിദേശ ഉല്ലാസയാത്രയ്ക്കു വേണ്ടിയായിരുന്നു എന്നത് ചരിത്രത്തിൽ നിന്ന് ഒരിക്കലും മായില്ല.
മനുഷ്യ മനഃസാക്ഷിക്കു നിരക്കാത്ത ഈ കടുംകൈ പരസ്യമായി നിന്ദിക്കാൻ ഒരാളുടെയും നാവ് പൊന്തില്ല എന്ന് മാത്രമല്ല ഇത് ധീരമായി വിളിച്ചുപറയുന്ന എനിക്കെതിരെ ഇന്നലെത്തേക്കാൾ നീചമായ അസഭ്യവർഷം ചൊരിയുമെന്നും അറിയാം. ഒ വി വിജയൻറെ ധർമ്മപുരാണം മാത്രമാണ് അതിനുള്ള മറുപടി.കുരയ്ക്കട്ടെ വേട്ടപ്പട്ടികൾ.
ചെങ്കൊടിപോലെ തന്നെ കമ്മ്യുണിസ്റ്റുകാരുടെ ഹൃദയം വികാരവായ്പോടെ കടഞ്ഞെടുത്ത സംബോധനയാണ് 'സഖാവ്' എന്നത്. വലുപ്പ ചെറുപ്പമോ ലിംഗഭേദമോ പ്രായഭേദമോ ഈ വിളിയിലില്ല. എല്ലാവരും സമന്മാർ. ചെങ്കൊടി ഭൂമുഖത്തു എവിടെക്കണ്ടാലും അതിനൊരു വ്യാഖ്യാനം ആവശ്യമില്ല. അവിടെയൊരു കമ്മ്യുണിസ്റ്റുറ്റുകാരനെങ്കിലും പാർക്കുന്നുണ്ടാകും എന്ന് ഉറപ്പിക്കാം. സഖാവ് എന്ന സംബോധനയുടെ അർത്ഥവും മറ്റൊന്നല്ല, അവിടെ എവിടെയോ ഒരു കമ്മ്യുണിസ്റ്റുകാരനുണ്ട് എന്നു തന്നെയെന്ന് ശക്തിധരൻ പറയുന്നു.
എന്നാൽ സഖാക്കൾ തമ്മിലുള്ള ആത്മബന്ധത്തെ മറികടക്കും വിധം സഹോദരർ തമ്മിലുള്ള ബന്ധത്തെ പരകായപ്രവേശം നടത്തിക്കാൻ സ: കോടിയേരി ബാലകൃഷ്ണനുമായുള്ള തന്റെ ബന്ധത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഖാനിച്ചെടുത്തത് ലാഘവത്തോടെ കാണാനാകില്ല. എന്തെന്നാൽ രണ്ട് പോളിറ്റ് ബ്യുറോ അംഗങ്ങൾ തമ്മിലുള്ള ഹൃദയബന്ധത്തെ രണ്ട് സഹോദരന്മാർ തമ്മിലുള്ള ബന്ധമായി മുഖ്യമന്ത്രി വക്രീകരിച്ചത് അത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് ചിന്തിക്കാതെയാണ്.
കോടിയേരിയുടെ ആകസ്മിക അന്ത്യത്തോട് നീതികാണിക്കാൻ കഴിയാത്ത വിധമുള്ള വിദേശയാത്രാ സമ്മർദ്ദം മുഖ്യമന്ത്രിയെ ആ ചടങ്ങുകൾ വേണ്ടവിധം പൂർത്തിയാക്കാൻ കഴിയാത്ത മനസികാവസ്ഥയിൽ എത്തിച്ചു എന്നത് സത്യമാണ്. വിദേശപര്യടനമോ കോടിയേരിക്കുള്ള അന്ത്യോപചാരമോ പ്രധാനം എന്ന ചോദ്യത്തിന് മുഖ്യമന്ത്രി സംശയലേശമെന്യേ കേരളജനതയ്ക്കു മറുപടി നൽകിയിട്ടുണ്ട് . ആർക്കും അത് വായിച്ചെടുക്കാനേയുള്ളൂ.
ഏറ്റവും അപഹസിക്കപ്പെട്ടത് സ: കോടിയേരിയുടെ പട്ടടയിലെ തീ അണയും മുമ്പ് രാത്രിയോട് രാത്രി മുഖ്യമന്ത്രിയും ഭാര്യയും ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ കേരളം വിട്ടു എന്നതാണ്. മരിച്ചത് പോളിറ്റ് ബ്യുറോ അംഗമായിരുന്നിട്ടും പതിവുള്ള ഒരുദു:ഖാചരണം പോലും പ്രഖ്യാപിക്കാതെയാണ് നേതാക്കൾ എല്ലാം സ്ഥലം വിട്ടതെന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്.
പോളിറ്റ് ബ്യുറോ അംഗങ്ങൾ ആയിരുന്ന ഏകെജിയും ഇ എം എസും മറ്റ് നേതാക്കളും അന്തരിച്ചപ്പോൾ പാർട്ടിയുടെ എല്ലാ പരിപാടികളും റദ്ദാക്കുകയും അവരുടെ അനുസ്മരണ ചടങ്ങുകൾ മാത്രമേ പാടുള്ളൂ എന്ന് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ കണ്ണൂരിലെ പ്രാദേശിക നേതാവ് മരിച്ച പ്രാധാന്യം മാത്രമേ പാർട്ടി കണ്ടുള്ളൂ. എത്രയും പെട്ടെന്ന് മുഖ്യമന്ത്രിക്ക് യൂറോപ്പിലേക്കുള്ള ആഡംബര യാത്രക്ക് വിമാനം കയറണം .അതുമാത്രമായിരുന്നു ലക്ഷ്യം .ഭാര്യയെക്കൂടാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിൽ ആരാണ് ഇപ്പോൾ യൂറോപ്പ് സന്ദർശനം നടത്തുന്നതെന്ന് കണ്ടെത്തിയാൽ തീരുന്ന സമസ്യയേ ഇതിലുള്ളൂ.
ഇതൊക്കെ തുറന്ന് പറയണമെങ്കിൽ ഒന്നുകിൽ മാധ്യമങ്ങൾ കണ്ണുതുറക്കണം.അതല്ലെങ്കിൽ പ്രതിപക്ഷം വായിലെ നാവ് തിരിച്ചു വെക്കണം.രണ്ടും സംഭവിക്കാനിടയില്ല. മാധ്യമങ്ങൾ കീശയിലാക്കുന്ന ഓരോ കോടിയും ജനങ്ങളെ വിലപറഞ്ഞു കീശയിലാക്കുന്ന പ്രതിഫലമാണ്. ഉത്തരേന്ത്യയിലെ പല പത്രം ഉടമകളും പറയുന്നത്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും നല്ല ബിസിനസ്സ് കേരളത്തിൽ വന്ന് പത്രം തുടങ്ങുക എന്നതാണ് എന്നാണ് ,അത് അതിശയോക്തിയാകാം. പക്ഷെ ഇന്നത്തെ അവസ്ഥ ഒരു മാഫിയ കൂട്ടുകെട്ടാണ്. പിന്നെങ്ങനെ പത്രങ്ങൾ വഴി സത്യം അറിയാൻ പറ്റും?
മന്ത്രിസഭയും പാർട്ടിയും കൈവെള്ളയിൽ ആയതുകൊണ്ട് പാർട്ടിയിലെ എതിർശബ്ദങ്ങൾക്കൊന്നും തലപൊക്കാനാകില്ല. തുറന്നെഴുതിയാൽ അതിന്റെ ഭവിഷ്യത്തുകൾ പ്രവചനാതീതമായതുകൊണ്ട് കൂടുതൽ വിശദീകരണങ്ങൾക്കു മുതിരുന്നില്ല. സ: കോടിയേരി പിബി അംഗമാണ്. അദ്ദേഹത്തിൻറെ മരണവാർത്ത ആദ്യമായി ജനങ്ങളെ അറിയിച്ചത് ആരാണെന്ന് സത്യസന്ധമായി എന്നെങ്കിലും കണ്ടെത്തേണ്ടിവരും. മരിച്ച ശേഷമുള്ള നടപടികൾ എന്തൊക്കെയാണെന്ന് മാധ്യമപ്രവർത്തകൻ, എം എ ബേബിയോട് ആരാഞ്ഞപ്പോൾ കിട്ടിക്കൊണ്ടിരുന്ന മറുപടി എന്തൊക്കെയായിരുന്നു എന്നതും ഒരിക്കൽക്കൂടി കണ്ടു നോക്കണം. ശവസംസ്‌കാരം എവിടെയായിരിക്കുമെന്ന ചോദ്യത്തിന് ബേബി നൽകിയ മറുപടിയും കാണണം. ഒരു സീനിയർ പിബി അംഗമായ ബേബിക്ക് ഇതിനൊക്കെ ഉത്തരം നൽകാൻ ഇത്രയ്ക്കു തപ്പി തടയേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തം.ബേബി മാത്രമല്ല മിക്കവരും ഇരുട്ടിലായിരുന്നു.
കോടിയേരി ബാലകൃഷ്‌ണൻ "സഹോദരതുല്യൻ അല്ല സഹോദരൻ തന്നെ " എന്ന് പറഞ്ഞു ഒപ്പാരിയിട്ടത്. എന്റെ സഹോദരൻ എന്ന് വിളിച്ചു കലങ്ങിയ കണ്ണുമായി അഭിനയിക്കണമെന്ന് ആരെങ്കിലും പറഞ്ഞോ ? ജനങ്ങൾ "സഖാവേ" എന്ന് സ്നേഹപൂർവ്വം കോടിയേരിയെ വിളിച്ചാൽ പിണറായിവിജയന് എന്തിന് ദഹനക്കേട് ഉണ്ടാകണം?
കമ്മ്യുണിസ്റ്റുകാരുടെ "സഖാവേ" എന്ന വിളികേൾക്കുംപോൾ ഉഷാ ഉതുപ്പിന്റെ തുള്ളൽ ആണെന്ന് ചിലർക്ക് ഇപ്പോൾ തോന്നാം . എങ്കിലും കാലയവനികയുടെ പിന്നിലേക്ക് നോക്കിയാൽ അങ്ങിനെയല്ല. , 1943 ൽ കണ്ണൂരിലെ സെൻട്രൽ ജയിലിൽ കയ്യൂരിലെ നാല് ധീരരായ സഖാക്കളെ തൂക്കിക്കൊല്ലുന്നതിന് കഴുമരച്ചുവട്ടിൽ കൊണ്ടുവരുന്നതിന് ഏതാനും ദിവസം മുമ്പ് അവരെ കണ്ടു അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയ പി സുന്ദരയ്യയെയും പി സി ജോഷിയെ യും കൃഷ്ണപിള്ളയെയും സഖാക്കൾ വരവേറ്റത് "സഖാക്കളേ
എന്ന ദൃഢസ്വരത്തിലായിന്നു .
ഹൃദയത്തിൽനിന്ന് പൊട്ടിയ ആ വിളിയുടെ വീര്യം സന്ദർശിക്കാൻ എത്തിയ നേതാക്കളെയും അത്ഭുതപ്പെടുത്തി. കഴുകേറാൻ പോകുന്ന സഖാക്കൾ തൂക്കുമരത്തിന് മുന്നിൽ നിന്ന് മുഷ്ടിചുരുട്ടി വിളിച്ച ശബ്ദം കോടീശ്വരന്മാർ സഞ്ചരിക്കുന്ന കിയോ ആഡംബര കാറിൽ മാത്രം സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ ചതുർത്ഥിയായത്രേ ?
സഖാക്കൾ എന്നല്ലത്രേ ഇനി സംബോധന ചെയ്യാൻ, സഹോദരതുല്യൻ എന്നാണത്രെ? ലജ്ജതോന്നുന്നില്ലേ പിണറായി? ഞങ്ങൾക്ക് പിണറായിവിജയനെപ്പോലെ "സഹോദര തുല്യനോ സഹോദരൻ തന്നെയോ അല്ല " കൊടിയേരി, ഞങ്ങൾ വിളിക്കും വീണ്ടും വീണ്ടും വിളിക്കും സഖാവ് കോടിയേരി ബാലകൃഷ്ണൻ എന്ന് . പിണറായിയുടെ ബഹുമതി ആർക്കുവേണം? കുപ്പത്തൊട്ടിയിൽ കൊണ്ടിടൂ ആ വിളി.
കയ്യൂരിലെ സഖാക്കൾ കഴുമരത്തിന് ചുവടെ നിന്ന് അന്ന് രേഖപ്പെടുത്തിയ പ്രതികരണം കൂടി കാണുക: "സഖാക്കളെ ഞങ്ങളെച്ചൊല്ലി. നിങ്ങൾ വ്യസനിക്കരുത്.തങ്ങളുടെ കടമ നിർവഹിച്ചു കഴിഞ്ഞു എന്നതിൽ ഞങ്ങൾക്ക് സംതൃപ്തിയുണ്ട്. എന്തുചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങൾക്ക് ആഗ്രഹമുള്ളൂ.ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതൽ ഉഷാറായി പ്രവർത്തിച്ചു മുന്നേറുവാൻ നമ്മുടെ സഖാക്കളോട് പറയുക. നമ്മുടെ ചുവന്നകൊടി കൂടുതൽ ഉയരത്തിൽ പറപ്പിക്കേണ്ടതുണ്ട് . ഇനി അത് നിങ്ങളാണ്"
അവരാരും പിണറായിയുടെ ഭാഷയിൽ സാർ സാർ വിളിക്കുകയോ സഹോദരരെ എന്ന് സംബോധന ചെയ്യുകയോ അല്ല ചെയ്തത് .സഖാക്കളേ എന്നാണ് ഉടനീളം സംസാരിച്ചത്.
ഇത്തരത്തിലാണ് കേരളം ഇപ്പോൾ ചിന്തിക്കുന്നത്. അവർക്ക് പിണറായിയെ തുറന്നെതിർക്കാനുള്ള ധൈര്യമില്ല. എതിർശബ്ദങ്ങളെ കുഴിച്ചുമൂടാൻ പിണറായിക്കറിയാം. അത് തന്നെയാണ് ഓരോ പ്രവർത്തകൻ്റെയും ഭയം. എങ്കിലും ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ പിണറായി സഹോദരന് ഒരു മരുന്ന് നൽകും: യഥാർത്ഥ സി പി എമ്മുകാർ.
https://www.facebook.com/Malayalivartha





















