എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മുന്‍ ഡീന്‍ ശ്രീജിത്ത് പി.എസ്; വൈസ് ചാന്‍സലർ നിയമനത്തിൽ വീണ്ടും ക്രമക്കേടുകൾ കണ്ടെത്തി സുപ്രീംകോടതി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മുന്‍ ഡീന്‍ ശ്രീജിത്ത് പി.എസ് എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പോയിരുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതി നിർണ്ണായക ഇടപ്പെടൽ നടത്തിയിരിക്കുകയാണ്. വൈസ് ചാന്‍സലർ നിയമനത്തിൽ വീണ്ടും ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുകയാണ് സുപ്രീംകോടതി.
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിട്ടാണ് ഡോ. രാജശ്രീ എം.എസിനെ നിയമിച്ചത് . എന്നാൽ ഇത് യുജിസി ചട്ട പ്രകാരമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുകയാണ്. കോടതി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയുള്ളൂവെന്നാണ്.
നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. 2013 ലെ യുജിസി ചട്ടങ്ങള്‍ കാറ്റിൽ പറത്തിയാണ് നിയമനമെന്ന് ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ പറയുന്നത് 2013 ലെ യുജിസി ചട്ടങ്ങൾ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നാണ്.
യുജിസിയുടെ അനുമതിയില്ലാതെയായിരുന്നു നിയമനമെന്നും രാജശ്രീയുടെ യോഗ്യതയുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ പറയുകയാണ് . യുജിസി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനൽ സെർച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറേണ്ട അവസ്ഥയാണ് . പക്ഷേ എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമേ സമിതി ചാന്‍സലര്‍ക്ക് കൈമാറിയിട്ടുള്ളുവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുകയാണ്.
ഇത് ചട്ട ലംഘനമാണെന്നും കോടതി എടുത്ത് കാണിച്ചിരിക്കുകയാണ്. വൈസ് ചാന്‍സലറുടെ കാലാവധി ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. രാജശ്രീയുടെ അഭിഭാഷകന്‍ ഈ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് . ജസ്റ്റിസ് എം.ആര്‍. ഷാ ചോദിക്കുന്നത് ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാകുന്ന വ്യക്തി നേരത്തെ പിരിഞ്ഞ് പോയാല്‍ കുഴപ്പം ഉണ്ടോയെന്നാണ്.
രാജശ്രീയ്ക്ക് വേണ്ടി ഹാജരായത് അഭിഭാഷകന്‍ പി.വി. ദിനേശ് ആണ് . സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവര്‍ ഹാജരായി. അഭിഭാഷകരായ ഡോ.അമിത് ജോര്‍ജ്, മുഹമ്മദ് സാദിഖ്, ആലിം അന്‍വര്‍ എന്നിവരാണ് ഹര്‍ജിക്കാരന്‍ ശ്രീജിത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം കണ്ണൂർ വിസിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. കാസർഗോഡ് പടന്നയിൽ ചട്ടവിരുദ്ധമായി ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചിരുന്നു. എന്നാൽ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അധികാരപരിധിയുടെ അതിർവരമ്പുകൾ പിന്നിട്ട് പ്രവർത്തിച്ചുവെന്ന് വിമർശിച്ചിരിക്കുകയാണ് ഹൈക്കോടതി. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കുകയും ചെയ്തു.
കോളേജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല വൈസ് ചാൻസലർക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഗവർണർക്കും പരാതി കൊടുത്തിരിക്കുകയാണ്. നിലവിൽ ഗവർണ്ണറും കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും തമ്മിൽ പ്രത്യക്ഷത്തിൽ ശക്തമായ തുറന്ന പോര് നിലനിൽക്കുകയാണ്. ഈ വിഷയത്തിന് പുറേമയാണ് കണ്ണൂർ വിസിയെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha



























