എല്ലാം കൃത്യമായി പറയിപ്പിക്കും...നരബലി കേസിലെ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയേക്കും.... ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്നുള്ള നാലംഘ സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു... മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് ഉദ്യോഗസ്ഥർ ഭഗവൽസിംഗിന്റെ വീട്ടിലെ മഹസർ നടപടികൾ പൂർത്തിയാക്കിയത്....

നരബലി കേസിൽ അന്വഷണത്തിലേക്ക് വഴിതെളിച്ച മിസിങ് കേസുകൾ രണ്ടായി അന്വഷിക്കാനാണ് തീരുമാനം. കടവന്ത്രയിലും കാലടിയിലുമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. അതിന്റെ പുരോഗതി പരിശോധിച്ചാകും രണ്ടാമത്തെ കേസിന്റെ വിശദ അന്വേഷണത്തിലേക്ക് കടക്കുക.
പതിവ് അന്വോഷണ രീതികളിൽ നിന്ന് മാറി പഴുതടച്ച അന്വോഷണമാണ് പൊലീസ് സംഘത്തിന്റെ തീരുമാനം. മണിക്കൂറുകൾ നീണ്ട അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് അന്വോഷണത്തിന്റെ അടുത്ത ഘട്ടത്തിന് രൂപം നൽകിയത്. കേസിലെ മുഖ്യ സൂത്രധാരൻ ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ കൊണ്ടുവന്നോ എന്നത് പരിശോധിക്കാനും സംഘം തീരുമാനിച്ചു.അതിനിടെ, ലൈലയുടെയും ഭഗവൽ സിംങ്ങിന്‍റെയും വീട്ടില്‍ നിന്ന് കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെയെന്ന് സ്ഥിരീകരിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ട് പറത്ത് വന്നു. ഇത് പത്മയുടെയും റോസിലിയുടെയും ആണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി ഇരുവരുടെയും ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സാമ്പിളുകള്‍ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. നടപടികൾ പൂർത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസിന് വിട്ടുകൊടുക്കും.
കേസിൽ പ്രതികളായ ഷാഫി, ഭഗവൽ സിങ്ങ്, ലൈല എന്നിവരെ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് സമാനതകൾ ഇല്ലാത്ത ക്രൂരകൃത്യമെന്നും സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും പ്രതികളുടെ കസ്റ്റഡി ഉത്തരവില്‍ കോടതി പറഞ്ഞു. 20 ഇടങ്ങളിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം മുഖവിലക്കെടുക്കുന്നുവെന്നും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡി ഉത്തരവില്‍ പറയുന്നു. ഷാഫി കൂടുതൽ നരബലി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. മുഖം മറച്ച് മാത്രമെ പ്രതികളെ പുറത്തിറക്കാവു എന്നും കോടതി നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha



























