ഭക്ഷണം കഴിച്ചോ മോളെ... വെള്ളമെങ്കിലും കുടിച്ചിട്ട് പോകാം! പത്മയ്ക്ക് മുമ്പ് ഇലന്തൂർ വീട്ടിൽ നരബലിക്ക് ഇരയാകുമായിരുന്നത്, ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരി:- ലൈലയുടെ വശീകരണ മന്ത്രത്തിൽ വീഴാതെ, പിടിച്ച് നിന്നു:- ഇര ചൂണ്ടയിൽ കുരുങ്ങുന്നത് കാത്ത് ഭഗവൽ സിംഗ് മറഞ്ഞു നിന്നു- നടുക്കുന്ന വെളിപ്പെടുത്തൽ

ഇലന്തൂരില്‍ ഒരുപക്ഷെ നരബലിക്ക് താനും ഇരയാക്കപ്പെട്ടേനെ എന്ന് വെളിപ്പെടുത്തുകയാണ് അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരി ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ എസ്. സുമ. ഇരട്ട നരബലി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരേയും പോലെ സുമയും ഞെട്ടിവിറച്ചു. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളില്‍ നിന്ന് രക്ഷപെട്ട ആശ്വാസമായിരുന്നു അത്.
ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാല്‍ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ഭഗവല്‍ സിങ്ങിന്റേയും ലൈലയുടേയും വീട് നില്‍ക്കുന്ന കാരംവേലി മണ്ണപ്പുറംഭാഗത്ത് സംഭാവന സ്വീകരിച്ച ശേഷം ഇലന്തൂരേക്ക് നടന്നുവരികയായിരുന്നു സുമ.
ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്. റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഭഗവല്‍സിങ്ങിന്റെ വീടിന്റെ മുന്‍ഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോള്‍ ലൈല നില്‍ക്കുന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോള്‍ സുമ നിന്നു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടില്‍ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോള്‍ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല പറഞ്ഞു.
വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ എന്നായി പിന്നീട് ലൈല. എന്നാല്‍ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പ്രകൃതംകണ്ട് എത്രയുംവേഗം പോകാന്‍ താൻ തീരുമാനിക്കുകയായിരുന്നെന്ന് സുമ പറയുന്നു. ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കില്‍ ആവാമെന്ന് സുമ പറഞ്ഞപ്പോള്‍ 60 രൂപ കൊടുക്കുകയുംചെയ്തു. ബാബു എന്ന പേരില്‍ അതിന്റെ രസീതും കൊടുത്തു.
ലൈലയും സുമയും തമ്മിലുള്ള സംഭാഷണത്തിനിടെ മുതിര്‍ന്ന ഒരാള്‍ എത്തിനോക്കിയിരുന്നതായി സുമ പറയുന്നു. അത് ഭഗവല്‍സിങ്ങായിരുന്നെന്ന് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെടുകയും ചെയ്തു. ഷാഫിയുടെ നിര്‍ദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണത്തിലായിരുന്ന സമയമായിരുന്നെന്നു വേണം ലൈലയുടെ പ്രകൃതത്തില്‍നിന്ന് വായിച്ചെടുക്കാന്‍. സുമയെകണ്ട് രണ്ടരയാഴ്ച കഴിഞ്ഞ ശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്.
ഇതിനിടെ ഭഗവല്‍ സിംഗ്, ലൈല എന്നിവരുടെ വീട്ടില്‍ ആയൂര്‍വേദ ചികിത്സയ്ക്ക് വേണ്ടി സമീപകാലത്ത് താമസിച്ചിട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മൊഴി പൊലീസ് എടുക്കും. കൂടാതെ ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നതായി പ്രതികൾ പൊലീസിന് മൊഴി നൽകി. പെണ്‍വാണിഭ സംഘത്തിന്‍റെ ഭാഗമായ ഷാഫിയുടെ നേതൃത്വത്തിലായിരുന്നു ഇടപാടുകളും സ്ത്രീകളെ എത്തിച്ചതും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അതേസമയം, നടപടികളോട് മുഹമ്മദ് ഷാഫി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അതേ സമയം പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തുനൽകി. മൃതദേഹം വിട്ടുകിട്ടാൻ തമിഴ്‌നാട് സർക്കാരിന്റെ ഇടപെടലാണ് കുടുംബം ആവശ്യപ്പെടുന്നത്. തമിഴ്നാട് സ്വദേശിയായ പത്മ കൊച്ചി എളംകുളത്താണ് താമസിച്ചിരുന്നത്. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നാടിനെ ഞെട്ടിച്ച നരബലി പുറം ലോകത്തേക്ക് എത്തിച്ചത്.
അതിനിടെ ഇലന്തൂരിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ രണ്ടും സ്ത്രീകളുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് സ്ഥിരീകരണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. നാളെ സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം മൃതദേഹാവിശഷ്ടങ്ങൾ പൊലീസിന് വിട്ടുകൊടുക്കും. പരിശോധനയ്ക്കായി ബന്ധുക്കളുടേതടക്കമുള്ളവരുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സാമ്പിൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. പത്മയ്ക്കു പുറമേ കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‌ലി (49) ആണ് കൊല്ലപ്പെട്ടത്.
കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും.
https://www.facebook.com/Malayalivartha



























