പത്മയുടെ സ്വർണം പണയം വച്ച് ഷാഫി കൈക്കലാക്കിയത് ഒരുലക്ഷത്തി പതിനായിരം രൂപ: ഭാര്യയ്ക്ക് പങ്കിട്ടത് നാൽപതിനായിരം: രേഖകൾ കണ്ടെടുത്ത് പോലീസ്

ഇരട്ട നരബലിക്കേസിലെ മുഖ്യ ആസൂത്രകൻ ഷാഫിയുടെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ കണ്ടെടുത്ത് പൊലീസ്. സ്വർണം പണയം വെച്ചതുൾപ്പെടെയുള്ള രേഖകളാണ് കണ്ടെടുത്തത്. ഷാഫിയുടെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്ന് രാവിലെ പത്തരയോടെയാണ് മുഹമ്മദ് ഷാഫിയുടെ കൊച്ചി ഗാന്ധി നഗറിലുള്ള വീട്ടിൽ പൊലീസെത്തിയത്.
പരിശോധനക്കിടെയാണ് സാമ്പത്തിക ഇടപാട് രേഖകൾ കണ്ടെത്തിയത്. കൊല്ലപ്പെട്ട പത്മയുടെ ആഭരണങ്ങൾ ഷാഫി തട്ടിയെടുത്തിരുന്നു. 39 ഗ്രാം സ്വർണം അടുത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയിരുന്നു. അതിൽ നാൽപതിനായിരം രൂപ ഭാര്യക്ക് നൽകിയെന്നാണ് പൊലീസിന് ഷാഫി നൽകിയിരിക്കുന്ന മൊഴി.
ഈ സ്വർണം പണയം വച്ചതിന്റെയും മറ്റ് സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ പൊലീസിന് വീട്ടിൽ നിന്ന് കണ്ടെടുക്കാനായിട്ടുണ്ട്. ഷാഫിയുടെ ഭാര്യയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇവർക്കറിയാവുന്ന കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. നാൽപതിനായിരം രൂപ നൽകിയെന്ന് ഷാഫി തന്നെ സമ്മതിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ നാലാം തീയതിയാണ് പത്മയുടെ സ്വർണം പണയം വെച്ചത്.
https://www.facebook.com/Malayalivartha

























