നിര്‍ണായക നീക്കം... ജയസൂര്യ കായല്‍ ഭൂമി കയ്യേറിയെന്ന് വിജിലന്‍സ് കുറ്റപത്രം; കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍; കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍; ജയസൂര്യ ഹൈക്കോടതിയിലേക്ക്

കൊച്ചി മരടില്‍ കായല്‍ കയ്യേറി വച്ച രണ്ട് ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്ന ദൃശ്യം ഇപ്പോഴും നമ്മുടെ മനസിലുണ്ട്. ഇപ്പോഴിതാ പഴയ കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കുരുക്ക് മുറുകുകയാണ്. ജയസൂര്യ കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിസന്‍സ് കുറ്റപത്രം. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് കൂറ്റപത്രം സമര്‍പ്പിച്ചു. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍.
കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. ചെലവന്നൂര്‍ കായല്‍ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാണ് എറണാകുളം വിജിലന്‍സ് സംഘം ജയസൂര്യ അടക്കം നാലു പേര്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊച്ചിന്‍ കോര്‍പറേഷനിലെ മുന്‍ ജീവനക്കാരാണ് മറ്റു പ്രതികള്‍.
കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്. കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയം ശരിവെച്ചുകോണ്ടാണ് കുറ്റപത്രം. ജയസൂര്യ കായല്‍തീരം കയ്യേറിയിട്ടുണ്ടെന്നും അതിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇങ്ങനെ സഹായിച്ച കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍ എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെയും പ്രതിചേര്‍ത്താണ് കുറ്റപത്രം.
കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപെട്ടെങ്കിലും ഇവര്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പ്രതികള്‍ക്ക് ഉടന്‍ സമന്‍സയക്കും. അതേസമയം കുറ്റപത്രത്തിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
കടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിര്‍മിച്ചിരുന്നു. ഇതു ചെലവന്നൂര്‍ കായല്‍ പുറമ്പോക്കു കയ്യേറി നിര്‍മിച്ചതെന്നാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ആണ് ഇതു കണ്ടെത്തിയത്. കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സംഭവം നടന്നത് എറണാകുളം ജില്ലയില്‍ ആയതിനാല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കു കേസ് മാറ്റി. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതിനു കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നായിരുന്നു പരാതി.
കളമശേരി സ്വദേശി ഗിരീഷ് ബാബു 2016 ഫെബ്രുവരി 27 ന് അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. പിന്നീട് ഈ കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ച് ആറു വര്‍ഷം പിന്നിട്ടിട്ടും അന്തിമ കുറ്റപത്രം സമര്‍പ്പിക്കാത്ത വിജിലന്‍സ് നടപടിക്കെതിരെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 16 ന് ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് എറണാകുളം ഡിവൈ.എസ്.പി. മൂവാറ്റുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നിരവധി പേജുകളുള്ള കുറ്റപത്രത്തില്‍ താരം അടക്കമുള്ളവര്‍ നടത്തിയ ക്രമക്കേട് അക്കമിട്ട് നിരത്തിയിട്ടുണ്ട്.
തീരദേശ പരിപാലന സംരക്ഷണ നിയമവും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ലംഘിച്ച് ജയസൂര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇതിന് സഹായം നല്‍കിയെന്നുമാണ് ഹര്‍ജിയിലുണ്ടായിരുന്നത്.
കായല്‍ കൈയേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിക്കുകയായിരുന്നുവെന്നും ഇതിന് ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കിയെന്നും ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. താരത്തിന്റെ സ്വകാര്യ ലാഭത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും ഹര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമുതലായ കായല്‍ കൈയേറുന്നതിന് ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ നടപടി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ നടത്തിയ പരിശോധനയില്‍ 3.7 സെന്റ് സ്ഥലം കായല്‍ നിരത്തി കൈയേറിയതായും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























