നോർവേയിൽ കുപ്പിവെള്ളക്കച്ചവടം കണ്ടില്ല; ഏത് ജലാശയത്തിലും ശുദ്ധമായ വെള്ളം... നോർവേ മാതൃക അനുകരിക്കാമെന്ന് മുഖ്യമന്ത്രി

പഠന ഗവേഷണം മുതൽ നിക്ഷേപകരെ വരെ ആകർഷിച്ച് സംസ്ഥാനത്തിന്റെ വികസനം നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു തന്റെ വിദേശയാത്രയെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. വിമർശകരുടെ വാ അടപ്പിക്കുന്ന നേട്ടങ്ങളായിരുന്നു മുഖ്യൻ അക്കമിട്ട് പറഞ്ഞത്. ഈ യാത്ര കൊണ്ട് പ്രതീക്ഷിച്ചതിനെക്കാളും നേട്ടങ്ങളാണ് നേടിയെടുത്തത്.
പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടല്‍, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ എന്നിവയായിരുന്നു വിദേശ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഓരോ നേട്ടങ്ങളും പ്രത്യേകം എടുത്തുപറഞ്ഞാണ് പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സന്ദര്‍ശത്തിന്റെ ഭാഗമായുണ്ടായി. കൊച്ചിയില്‍ തുടങ്ങുന്ന ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യതയും ചര്‍ച്ചയായി. വിദ്യാഭ്യാസ, വ്യവസായ മേഖകളില്‍ യാത്രകൊണ്ട് ഗുണമുണ്ടാകുമെന്നും ഉന്നത വിദ്യഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ പ്രവാസി സംഘടനകളോട് സഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ, വാഹന നിര്‍മാണ, സൈബര്‍, ഫിനാന്‍സ് മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപമിറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചു. അടുത്ത മൂന്ന് വര്‍ഷം 42000 നഴ്‌സുമാരുടെ ഒഴിവ് വരുമെന്നും യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നംവംബറില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ അടുത്ത വര്‍ഷം നേരിട്ട് വെയില്‍സില്‍ എത്തിക്കുമെന്നും വിദേശ യാത്രയുടെ നേട്ടമായി മുഖ്യമന്ത്രി വിശദീകരിച്ചു. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് കുടിയേറ്റം സാധ്യമാകാൻ നോര്‍ക്ക വഴി അവസരമൊരുക്കും.
ഇതിനായി ധാരണാപത്രം ഒപ്പു വച്ചു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്‍റെ അംഗീകാരം ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികൾക്ക് ഇതിലൂടെ അവസരം ഒരുങ്ങും. ആരോഗ്യ പ്രവർത്തകർക്ക് യു.കെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചകളുണ്ടായി. ആരോഗ്യയിതര മേഖലകളിൽ ഉള്ളവർക്കും യു.കെ. കുടിയേറ്റം സാധ്യമാകും. നവംബറിൽ യു.കെ. എംപ്ലോയിമെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ നോർവേയിൽ കുപ്പിവെള്ളക്കച്ചവടം കണ്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഏതു ജലാശയത്തിൽ നിന്നും നേരിട്ട് എടുത്തു കുടിക്കാനാവുന്ന പോലെ ശുദ്ധമാണു വെള്ളം. നമുക്കും നോർവേ മാതൃക അനുകരിക്കാനാകും. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിക്കാൻ അവസരം ലഭിച്ചതും മാർക്സ് സ്മാരക ലൈബ്രറി സന്ദർശിച്ചതും അവിസ്മരണീയ അനുഭവമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശയാത്ര വലിയ വിവാദമായതിന് ശേഷം തിരുവനന്തുപുരത്ത് ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫിൻലെൻഡ് , നോർവെ, യുകെ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























