ഭഗവൽ സിംഗിനെ വീഴ്ത്തിയ ശ്രീദേവിക്ക് പിന്നാലെ, സജ്ന മോളും ശ്രീജയും! കൂടുതൽ ദമ്പതികൾ ഇരയായെന്ന് സംശയം:- ഭഗവല്‍ സിങ്ങും ലൈലയും ഷാഫിയുടെ സഹായത്തോടെ പത്മയെ, തലവഴി മൂടി ബലപ്രയോഗത്തിലൂടെ വീടിനുള്ളിൽ എത്തിച്ചെന്ന് പുതിയ മൊഴി...

ഇലന്തൂർ നരബലിയിലേക്ക് വഴിവച്ച ശ്രീദേവി എന്ന ഫേസ്ബുക്ക് അക്കൗണ്ടിന് പുറമെ സജ്ന മോൾ, ശ്രീജ എന്നീ പേരുകളിലും ഷാഫിയ്ക്ക് വ്യാജ അക്കൗണ്ടുകൾ. നരബലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാറ്റുകളിൽ നിന്ന് പോലീസ് വീണ്ടെടുത്തു. ഭഗവൽ സിംഗിനെയും ലൈലയെയും കൂടാതെ മറ്റ് ചില ദമ്പതികളും കെണിയിൽ വീണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകൾ. പ്രൊഫൈലുകളിലെ ചാറ്റുകളിൽ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.2021 നവംബറിൽ ആണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്.
സമൂഹമാധ്യമ ഉപയോഗത്തിൽ ഷാഫി വിദഗ്ധൻ എന്നും പോലീസ് പറയുന്നു. അതേ സമയം പീഡനക്കേസില്‍ ജയിലില്‍ കിടന്ന ശേഷമാണ് ഷാഫി ആഭിചാര ക്രിയകളിലേക്കു കടന്നതെന്നാണ് പോലീസ് പറയുന്നത്. 2020-ല്‍ പുത്തന്‍കുരിശില്‍ എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലിലുണ്ടായ സമയത്ത് ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. മന്ത്രവാദം ചെയ്തിരുന്ന ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അവരുടെ വിവരങ്ങള്‍ ശേഖരിക്കും.
പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവ ഗുരുതര സ്വഭാവമുള്ള കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം. ഇതിനായി മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരുടെ വൈദ്യ പരിശോധനയും നടത്തി.
കൂട്ടുപ്രതികളായ ദമ്പതിമാരെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാനും ഷാഫി പദ്ധതിയിട്ടതായി വിവരമുണ്ട്. ജൂണില്‍ ഇലന്തൂരില്‍ എത്തിച്ച് റോസ്ലിനെ കൊലപ്പെടുത്തിയപ്പോള്‍ പൂജാ കര്‍മങ്ങള്‍ കഴിയും മുമ്പേ റോസ്ലിന്‍ മരിച്ചതിനാല്‍ ദേവീപ്രീതി ലഭിച്ചില്ലെന്നാണ് ഷാഫി പറഞ്ഞത്. അതിനാലാണ് സെപ്റ്റംബര്‍ അവസാനം പത്മയെ കൊണ്ടുവന്നത്.
ഭഗവല്‍ സിങ്ങും ലൈലയും ഷാഫിയുടെ സഹായത്തോടെ പത്മയെ തലവഴി മൂടി ബലപ്രയോഗത്തിലൂടെ വീടിനുള്ളിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന പുതിയ മൊഴിയും പുറത്തുവന്നിട്ടുണ്ട്. അതിനിടെ മുഹമ്മദ് ഷാഫി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു സഹായിച്ചതായുള്ള മൊഴി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട പദ്മയുടെ ഫോൺ കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. പദ്മയെ കൊലപ്പെടുത്തിയ ശേഷം ഫോൺ പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഷാഫി മൊഴി നൽകിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലും പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തും.
ഷാഫി ഒരാളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ലൈല കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്കിരുന്നു. ചോദ്യം ചെയ്യലിലാണ് ലൈല ഇത് വെളിപ്പെടുത്തിയത്. കൊലപാതക ശേഷം അവയവങ്ങള്‍ വിറ്റെന്നു പറഞ്ഞതായും മൊഴിയിലുണ്ട്. ഈ മൊഴിയുമായി ബന്ധപ്പെട്ട് ഇതുവരെ തെളിവു കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ഷാഫിയും ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഭഗവല്‍ സിങ്ങിനെയും ലൈലയെയും സ്വാധീനിക്കുന്നതിനാണ് ഒരാളെ മുമ്പ് കൊലപ്പെടുത്തിയതായി പറഞ്ഞതെന്ന നിലപാടിലാണ് ഷാഫി.
https://www.facebook.com/Malayalivartha
























