സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്... ശ്രീറാമിന്റെയും വഫയുടെയും വിടുതല്‍ ഹര്‍ജികളില്‍ ഇന്ന് ഉത്തരവ് പറയും

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഐ. എ. എസ്. വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ ഒന്നാം പ്രതി ശ്രീറാമിന്റെയും വോക്‌സ് വാഗണ്‍ കാറിന്റെ ആര്‍.സി. ഓണറും സഹയാത്രികയുമായ രണ്ടാം പ്രതി വഫയുടെയും വിടുതല്‍ ഹര്‍ജികളില്‍ വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.സനില്‍കുമാര്‍ ഇന്ന് ഉത്തരവ് പറയും. തങ്ങള്‍ക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതല്‍ ഹര്‍ജികളില്‍ ഇരുവരുടെയും ആവശ്യം.
എഫ് ഐആറില്‍ താന്‍ പ്രതിയല്ലന്ന് ശ്രീറാം ബോധിപ്പിച്ചിരുന്നു. രക്തസാമ്പിള്‍ എടുക്കാന്‍ താന്‍ വിമുഖത കാട്ടിയില്ല. വൈകിപ്പിച്ചത് പോലീസാണ്.
ശ്രീറാമിനെ മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മാത്രമാണ് പോലീസ് വെളുപ്പിന് 5.30 മണിക്ക് തനിക്ക് കത്ത് തന്നതെന്ന് 30 ആം സാക്ഷി ഉൃ. രാകേഷ് തമ്പിയുടെ മൊഴിയുണ്ട്. രക്തസാമ്പിള്‍ എടുക്കാനോ മറ്റു പരിശോധന നടത്താനോ പോലീസ് കത്തില്‍ ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍. പിന്നീട് രക്തസാമ്പിള്‍ പരിശോധിച്ച കെമിക്കല്‍ അനാലിസ് ലാബ് രക്തത്തില്‍ ഈ തൈല്‍ ആല്‍ക്കഹോള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ 201( തെളിവു നശിപ്പിക്കല്‍) , 185 ( മദ്യപിച്ച് വാഹനമോടിക്കല്‍ ) കുറ്റം നിലനില്‍ക്കില്ലെന്നും ശ്രീറാം ബോധിപ്പിച്ചു. വാഹന സ്പീഡ് മണിക്കൂറില്‍ 50 കി.മി. നു മേല്‍ വേഗതയിലെന്നു മാത്രമാണ് വോക്‌സ് വാഗണ്‍ കാര്‍ കമ്പനിയിലെ മെക്കാനിക്കല്‍ ഡിപ്ലോമക്കാരനായ ടെക്‌നീഷ്യന്‍ റിപ്പോര്‍ട്ട്.
പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ വഫയായിരുന്നെന്ന് സര്‍ക്കാര്‍ മറു വാദം ഉന്നയിച്ചു. പിന്നീടാണ് ശ്രീറാമാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. ഉടന്‍ രക്ത സാമ്പിളെടുത്തെങ്കില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സര്‍ക്കാര്‍. ആശുപത്രി സ്റ്റാഫും ഡോക്ടര്‍മാരും ആശുപത്രിയില്‍ ചികിത്സ മോശമാണെന്നും കിംസ് എന്ന ആശുപത്രിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ടുള്ള ശ്രീറാമിന്റെ പ്രവൃത്തികള്‍ വിവരിച്ച് സാക്ഷിമൊഴികള്‍ തന്നിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.കഴിക്കുന്ന മദ്യത്തിന്റെ അളവ് അനുസരിച്ച് 8 മണിക്കൂര്‍ വരെ രക്തത്തില്‍ മദ്യത്തിന്റെ അംശം നിലനില്‍ക്കുകയുള്ളുവെന്ന് വിദഗ്ദ്ധ ഡോക്ടര്‍ ഉമാദത്തന്‍ തന്റെ പുസ്തകത്തില്‍ ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ട്.
304 (2) നരഹത്യ നില നില്‍ക്കാന്‍ മദ്യപിച്ചു വാഹനമോടിച്ചാല്‍ അപകടമുണ്ടായി മറ്റുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്ന അറിവു മാത്രം മതി.ശ്രിറാം രക്തസാമ്പിളെടുക്കാന്‍ ആദ്യം ഡോക്ടര്‍ക്ക് സമ്മതം നല്‍കിയില്ല. മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.
ഒന്നാം പ്രതി ശ്രീറാമിന്റെ പ്രവൃത്തിയാലാണ് സംഭവം നടന്നത്.
മദ്യപിച്ചു വാഹനമോടിച്ചാല്‍ മറ്റുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെ വാഹനമോടിച്ച് ബൈക്ക് യാത്രികനായ ബഷീറിനെ കൊലപ്പെടുത്തി നരഹത്യ കുറ്റം ചെയ്തുവെന്നാണ് തനിക്കെതിരായ കുറ്റാരോപണം. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചു. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 ( മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം) നിലനില്‍ക്കണമെങ്കില്‍ നിയമത്തില്‍ പറയുന്നത് 100 മി.ലി. രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ തന്റെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നതെന്നും ബോധിപ്പിച്ചു. 2019 ലെ ഹൈക്കോടതി ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ബോധിപ്പിച്ചു.
പേരൂര്‍ക്കട സ്വദേശിനിയും പ്രവാസിയുമായ വഫ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയുടെ വാദവേളയില്‍ ബോധിപ്പിച്ചത് ഇപ്രകാരമണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 84 റെക്കോര്‍ഡുകള്‍ , 72 തൊണ്ടിമുതലുകള്‍ , 100 സാക്ഷികള്‍ , 5 രഹസ്യ മൊഴികള്‍ എന്നിവയിലൊന്നും വഫ ശ്രീ റാമിനെ മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതായി ഒരു സാക്ഷിയും മൊഴി നല്‍കിയിട്ടില്ല. വെറും സഹയാത്രികയായ യുവതിക്കു മേല്‍ പ്രേരണ കുറ്റമായ മോട്ടോര്‍ വാഹന നിയമ വകുപ്പ്188 നിലനില്‍ക്കില്ലെന്നും വഫ ബോധിപ്പിച്ചു. താന്‍ ശ്രീറാം വിളിച്ചതനുസരിച്ച് ലിഫ്റ്റ് നല്‍കാനായി പോകുക മാത്രമാണ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കാന്‍ താന്‍ പ്രേരിപ്പിച്ചിട്ടില്ല. അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ 74 ആം സാക്ഷിയായ മ്യൂസിയം എസ് ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നത്. തല്‍സമയം എസ് ഐ അല്ലാതെ സ്വതന്ത്ര സാക്ഷികള്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചു. അപകട കൃത്യത്തിന് ശേഷം കൃത്യവാഹനത്തില്‍ തന്റെ സാന്നിദ്ധ്യം കാറിനുള്ളില്‍ ഉണ്ടായിരുന്നതായി മാത്രമാണ് 3 കൃത്യ സ്ഥല ദൃക്‌സാക്ഷിയുടെ സാക്ഷിമൊഴികളായി ഹാജരാക്കിയിട്ടുള്ളത്. ആകയാല്‍ തന്നെ കുറ്റവിമുക്തയാക്കി വിചാരണ കൂടാതെ വിട്ടയക്കണമെന്നും ബോധിപ്പിച്ചു.
അതേ സമയം ശ്രീറാമിനെ തടയാതെ ഡ്രൈവിംഗ് സീറ്റ് നല്‍കി മന:പ്പൂര്‍വ്വം വഫ ശ്രീറാമിനെ കൃത്യത്തിന് സഹായിക്കുകയും ഉത്സാഹിയായും ഗൂഢാലോചന നടത്തിയും പ്രേരണക്കുറ്റത്തിനൊപ്പം കൃത്യവിലോപവും ചെയ്ത തെളിവു നശിപ്പിക്കല്‍ കുറ്റവും നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. തല്‍സമയം കൃത്യവാഹനത്തിന്റെ ആര്‍.സി ഓണര്‍ ആരെന്ന് കോടതി ചോദിച്ചു. വഫയെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. പ്രതികള്‍ കൂലിപ്പണിക്കാരല്ലെന്നും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണെന്നും മദ്യപിച്ച് വാഹനമോടിച്ചാലുള്ള പ്രത്യാഘാതം അറിയാവുന്നവരാണെന്നും ബോധിപ്പിച്ചു.
കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഏപ്രിലില്‍ സെഷന്‍സ് കോടതി ഉത്തരവിട്ടവേളയിലാണ് പ്രോസിക്യൂഷന് പകര്‍പ്പ് നല്കാതെയുള്ള വഫയുടെ വിടുതല്‍ ഹര്‍ജിയെത്തിയത്. കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാതെ 3 തവണ സമയം തേടിയ പ്രതികള്‍ കോടതി അന്ത്യശാസനം നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ബഷീര്‍ കൊല്ലപ്പെട്ട് ആഗസ്റ്റ് 2 ന് രണ്ടു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്.
2020 ഫെബ്രുവരി മാസം 3 നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























