വിവാഹിതരായത് അഞ്ച് വർഷം മുമ്പ്; മദ്യപാന ശീലമുള്ള ദിലീപ് ഭാര്യയുമായി താമസിച്ചത് പല ഇടങ്ങളിൽ! ആതിരയെ മർദ്ദിക്കുന്നത് പതിവായപ്പോൾ, ആറുമാസത്തിനിടെ ഒഴിഞ്ഞ് കൊടുത്തത് നാല് വാടക വീടുകൾ...

ഭാര്യയെ ക്രൂരമായി മർദ്ദിച്ച് വീഡിയോ ചിത്രീകരിച്ച മലയിൻകീഴ് കുളത്തോട്ടുമല വളവില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപിനെ (35) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ ജോലിക്ക് പോകുന്നതിനെ ചൊല്ലിയായിരുന്നു ക്രൂര മർദ്ദനം അരങ്ങേറിയത്. മദ്യപാന ശീലമുള്ള ദിലീപ് ഭാര്യ ആതിരയെ മർദ്ദിക്കുകയും അതിന്റെ വീഡിയോ പകർത്തി ആസ്വദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അഞ്ച് വർഷം മുമ്പായിരുന്നു ആതിരയുടെയും ദിലീപിന്റെയും പ്രണയ വിവാഹം. ഇലക്ട്രീഷ്യനായ ദിലീപ് വിവിധ ഇടങ്ങളിൽ ഭാര്യയ്‌ക്കൊപ്പം വാടകയ്‌ക്ക് താമസിച്ചിരുന്നു. ആതിരയെ ഉപദ്രവിക്കുന്നതിന്റെ പേരിൽ പല വീട്ടുടമകളും ഇവരെ ഒഴിപ്പിച്ചു.
റിഹാബിലിറ്റേഷൻ സെന്ററിൽ മദ്യപാനം നിറുത്താനുള്ള ചികിത്സ തേടിയിരുന്ന ഇയാൾ ചികിത്സയ്ക്ക് ശേഷവും മദ്യപാനം തുടരുകയായിരുന്നു. കുളക്കോട് വളവിലുള്ള സ്വകാര്യ മാർജിൻ ഫ്രീ ഷോപ്പിൽ ആതിര ജോലിക്ക് പോകുന്നത് നിറുത്തണമെന്ന് പലവട്ടം ദിലീപ് ആവശ്യപ്പെട്ടെങ്കിലും വീണ്ടും ജോലിക്ക് പോവുകയായിരുന്നു. മർദ്ദനമേറ്റ് യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മർദനം അവസാനിപ്പിച്ചില്ല. തുടർന്ന് ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
നിരന്തരമായി മദ്യപിച്ചു എത്തുന്ന ദിലീപ് ഭാര്യ ആതിരയെ മര്‍ദ്ദിക്കുന്നത് പതിവായതിനാല്‍ ഇവര്‍ താമസിക്കുന്ന വാടക വീടുകളില്‍ നിന്ന് വീട്ടുടമകള്‍ ഇവരെ മാറ്റുക പതിവായിരുന്നു. ഇത്തരത്തില്‍ നാലോളം വീടാണ് ഇവര്‍ ആറുമാസത്തിനിടെ തന്നെ മാറിയത്. ആതിര ജോലിക്ക് പോകുന്നതുകൊണ്ടാണ് നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പോറ്റാന്‍ കഴിയുന്നത്. 16ന് മദ്യപിച്ചെത്തിയ ദിലീപ് ആതിരയെ മര്‍ദ്ദിച്ചവശയാക്കുകയും ഇയാള്‍തന്നെ ഇതു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പാപ്പനംകോട്ടെ ഒരു സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്നുവെങ്കിലും ഇയാള്‍ ഇവിടെ പോകാറില്ലായിരുന്നു. മദ്യത്തിന് അടിമയായതിനെത്തുടര്‍ന്ന് ഇയാള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ കുറച്ചുനാള്‍ ചികില്‍സയിലായിരുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് പോലീസ് ഈ ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. താന്‍ തന്നെയാണ് യുവതിയെ അടിച്ചത് എന്നും ഇവളുടെ മുഖത്ത് ചോര വരാന്‍ കാരണം താന്‍ തന്നെയാണ് കാരണം എന്നുമാണ് ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യത്തില്‍ പറയുന്നത്. ഇവളെ ഇടിച്ചത് ഞാനാണ്...ഞാനാണ് ഇവളുടെ വായ പൊട്ടിച്ചത്. നാളെ തൊട്ട് ഇവള്‍ ജോലിയ്ക്ക് പോകുന്നുമില്ല വരുന്നുമില്ല എന്നാണ് ദൃശ്യത്തില്‍ പറയുന്നത്. താന്‍ പറയുന്നത് ന്യായമാണ് എന്നും ദിലീപ് പറയുന്നു.
ദിലീപിന് സമീപം മുറിവേറ്റ പാടുകളുമായി കരഞ്ഞ് കൊണ്ട് യുവതി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടൊപ്പം ഇനി ജോലിയ്ക്ക് പോകില്ല എന്നും കരഞ്ഞുകൊണ്ട് യുവതി പറയുന്നുണ്ട്. താന്‍ ജോലിയ്ക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണിയാകും എന്നും ലോണ്‍ അടക്കേണ്ടത് കൊണ്ടാണ് പോകുന്നതെന്നും യുവതി വീഡിയോയില്‍ കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്. ഭര്‍ത്താവ് പണം തരികയാണെങ്കില്‍ ജോലിയ്ക്ക് പോകില്ല എന്ന് യുവതി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൈയും കമ്പും ഉപയോഗിച്ചാണ് ദിലീപ് ഭാര്യയെ മര്‍ദ്ദിച്ചത്. തലയിലും മുഖത്തും യുവതിയ്ക്ക് പരിക്കേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പിന്നാലെ ദിലീപ് തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചില സുഹൃത്തുക്കള്‍ക്ക് ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
മർദ്ദനം പതിവായിരുന്നെങ്കിലും യുവതി പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് യുവതിക്ക് മുഖത്തും തലയ്ക്കും പരിക്കേറ്റു. 17ന് രാവിലെ യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ദിലീപിനെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവർക്ക് മൂന്നും ഒന്നര വയസുമുള്ള രണ്ട് കുട്ടികളുണ്ട്. യുവതി മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് മൊഴി എടുത്ത ശേഷം യുവതിയേയും കുട്ടികളേയും പൂജപ്പുര വനിതാ സംരക്ഷണ ഓഫീസിലേക്ക് മാറ്റി. ശാരീരിക ഉപദ്രവത്തിനും കൊലപാതകശ്രമത്തിനുമാണ് ദിലീപിനെതിരേ കേസെടുത്തത്. സി.ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























