സന്ദീപാനന്ദ ഗിരിയെ സഹായിക്കാനുള്ള പദ്ധതിയുമായി പിണറായി, ലക്ഷങ്ങൾ വാടക നൽകി കുണ്ടമൺകടവിലെ സന്ദീപാനന്ദയുടെ ആശ്രമം ഏറ്റെടുക്കാനുള്ള കേരള സർക്കാർ പദ്ധതി പൊളിയുന്നു, സ്റ്റോപ്പ് മെമ്മോയുമായി കളത്തിലിറങ്ങി മോദി

സന്ദീപാനന്ദഗിരിക്ക് മലയാളികളുടെ നികുതി പണത്തിൽ നിന്നും ഒരു പങ്ക് നൽകാനുള്ള പിണറായി വിജയൻ്റെ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. ലക്ഷകണക്കിന് രൂപ വാടക നൽകി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാനുള്ള കേരള സർക്കാർ പദ്ധതിയാണ് പൊളിയുന്നത്. കേന്ദ്ര സർക്കാർ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സന്ദീപാനന്ദൻ്റെ ആശ്രമം ഏറ്റെടുക്കാനായിരുന്നു പദ്ധതി. ബി ജെ പി വിരുദ്ധനായ സ്വാമിക്ക് കേന്ദ്ര പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കേന്ദ്ര സർക്കാർ വാളുമായി രംഗത്തിറങ്ങിയത്.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം സർക്കാറിന്റെ ആയൂർവേദ സുഖ ചികിത്സാകേന്ദ്രമാക്കാ നാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. ഔഷധിയുടെ വെൽനസ് സെന്റർ ആശ്രമത്തിൽ തുടങ്ങണമെന്നാണ് ഔഷധി മാനേജിങ് ഡയറക്ടർ ആരോഗ്യവകുപ്പിന് ശുപാർശ നൽകിയത്. തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആശ്രമത്തിലാണ് പുതിയ പദ്ധതി. സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രം അന്തിമതീരുമാനമെന്ന് ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ് അറിയിച്ചു. കേന്ദ്രം പണം നൽകിയില്ലെങ്കിൽ പദ്ധതി പൊളിയും .
മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ശോഭനാ ജോർജിൻ്റെ തീരുമാനമെന്ന് മനസിലാക്കുന്നു. ഔഷധിക്ക് ഒരു വെൽനസ് സെൻറർ ഏറെ നാളായി അന്വേഷിക്കുകയായിരുന്നു ശോഭനാ ജോർജ്. അപ്പോഴാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തരിൽ നിന്നും സന്ദീപാനന്ദൻ്റെ ആശ്രമത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. പിന്നെ വൈകിയില്ല. ശോഭന തീരുമാനമെടുത്തു.മുഖ്യമന്ത്രിയുടെ ഇംഗിതങ്ങൾക്ക് അനുസൃതമായാണ് ശോഭനാ ജോർജ് പ്രവർത്തിക്കുന്നത്.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിക്കുന്നത്. വർഷം നാലാകുമ്പോളും തീയിട്ടത് ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. അതിനിടെയാണ് കുണ്ടമൺകടവിലെ ആശ്രമം സർക്കാർ സ്ഥാപനമാകാനുള്ള പദ്ധതിക്ക് കളമൊരുങ്ങുന്നത്. ആയുർവേദ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയ്ക്ക് തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകളിൽ വെൽനസ് സെന്റർ എന്ന പേരിൽ ചികിത്സാ കേന്ദ്രം തുടങ്ങാൻ പദ്ധതിയുണ്ട്. തിരുവനന്തപുരത്തെ കേന്ദ്രം സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തുടങ്ങാമെന്നാണ് ഔഷധി എം.ഡിയുടെ ശുപാർശ.
ചെയർപേഴ്സൺ ശോഭനാ ജോർജ് ഉൾപ്പെെടയുള്ള സംഘം ആശ്രമം സന്ദർശിക്കുകയും ചികിത്സാ കേന്ദ്രം തുടങ്ങാൻ അനുകൂലമായ സ്ഥലമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു. 73 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവുമാണ് ആശ്രമത്തിലുള്ളത്. വില കൊടുത്ത് വാങ്ങുന്നതും ദീർഘകാലത്തേക്ക് വാടകയ്ക്കെടുക്കുന്നതുമാണ് പരിഗണനയിൽ. എന്നാൽ ശുപാർശയുണ്ടങ്കിലും സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലന്നും പദ്ധതിയുടെ കാര്യത്തിൽ തന്നെ അന്തിമരൂപമായിട്ടില്ലെന്നുമാണ് ഔഷധിയുടെ വിശദീകരണം.
ചികിത്സാ കേന്ദ്രം തുടങ്ങുന്നതിൽ ചർച്ച നടന്നതായി സന്ദീപാനന്ദഗിരിയും സമ്മതിച്ചു. ശബരിമല യുവതി പ്രവേശനവിവാദം മുതൽ സന്ദീപാനന്ദഗിരിയും സി.പി.എമ്മും നിലപാടുകളിൽ ഒറ്റക്കെട്ടാണ്. ശബരിമല വിവാദസമയത്തുണ്ടായ ആശ്രമത്തിലെ തീപിടുത്തത്തിലെ പ്രതിയെ ലഭിച്ചിട്ടുമില്ല. അതിനിടയിലാണ് ആശ്രമം സർക്കാർ കേന്ദ്രമാക്കാൻ ഒരുങ്ങുന്നത്. സി പി എം സ്വാമി എന്നാണ് സന്ദീപാനന്ദഗിരി അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ജീവിതം തന്നെ സി പി എമ്മിന് വേണ്ടി മാറ്റിവച്ചതാണ്.
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു സ്കൂളും ആശ്രമത്തിൻ്റെ ആസ്ഥാനവുമാണ്. ഇതൊന്നും ലാഭകരമായി നടക്കുന്നതല്ല. വെൽനസ് സെൻറർ തുടങ്ങിയാൽ അതിൻ്റെ ഒരു ഭാഗത്ത് സ്വാമിക്ക് താമസിക്കാം.ഇതിൽ തടസ്സം ഉണ്ടാവണമെന്നില്ല.സ്വാമിക്ക് ഒരു സഹായം ആവുകയും ചെയ്യും.കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി. 82 വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും തൃശൂരിനു പുറത്തേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ഔഷധിക്ക് കഴിഞ്ഞിരുന്നില്ല. തൃശൂരിലെ ചികിൽസാ കേന്ദ്രത്തിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടി തുടങ്ങിയതെന്നാണ് വിശദീകരണം.
മുൻ ചെയർമാന്റെ കാലത്താണ് കൂടുതൽ ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ആലോചന തുടങ്ങിയതെന്നു ഔഷധി അധികൃതർ അറിയിച്ചു. എന്നാൽ, നടപടികൾ മുന്നോട്ടു പോയില്ല. ഇപ്പോഴത്തെ ഭരണസമിതി കേന്ദ്ര ഫണ്ട് പാഴാകാതിരിക്കാൻ വീണ്ടും ചർച്ചകൾ ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഉള്ള കെട്ടിടങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത്. തിരുവനന്തപുരത്തിനു പുറമേ പത്തനംതിട്ട, കോട്ടയം, വയനാട് അല്ലെങ്കിൽ കോഴിക്കോട് ജില്ലകളിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ചർച്ചകൾ നടക്കുന്നത്.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം പോലീസ് അവസാനിപ്പിച്ചു.. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നുമില്ല. ചില കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചു കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ആശ്രമത്തിനു മുന്നിൽ നിർത്തിയിരുന്ന കാറുകൾ പൂർണമായും കത്തിനശിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറു മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി അടക്കമുള്ളവർ നേരിട്ടെത്തിയാണ് അന്വേഷിച്ചത്.
അന്വേഷണം തുടങ്ങിയിട്ട് ഏതാണ്ട് 3 വർഷവും 8 മാസവുമായി. ഇപ്പോഴും അവ്യക്തത തുടരുകയാണ്. അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല. ഏതാനും ചില കാര്യങ്ങൾ കൂടി പരിശോധിച്ച് തെളിവുകൾ ലഭിച്ചില്ലെങ്കിൽ കേസ് അവസാനിപ്പിക്കാനാണു തീരുമാനം. ആദ്യഘട്ട അന്വേഷണം തെറ്റിയെന്നാണു വിലയിരുത്തൽ.
അതേസമയം, പൊലീസ് തെളിവു നശിപ്പിച്ചെന്നു സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. താൻ സ്വയം കത്തിച്ചെന്നു വരുത്താനാണു ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നതു ഖേദകരമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.സി പി എമ്മുകാരാണ് വണ്ടി കത്തിച്ചതെന്ന് അക്കാലത്ത് പരാതികൾ ഉയർന്നിരുന്നു. അന്വേഷണത്തിൽ ഇതാണ് കണ്ടെത്തിയതെന്നും മനസിലാക്കുന്നു. ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറല്ലെന്നാണ് വിവരം.
ഇൻഷ്വറൻസുള്ള വാഹനങ്ങൾ മാത്രം കത്തിക്കുകയും ആശ്രമത്തിലെ ചില ഭാഗങ്ങൾ അഗ്നിക്കിരയാക്കിരയാക്കുകയും ചെയ്തപ്പോൾ തന്നെ പോലീസിന് സംശയം തോന്നിയിരുന്നു. എന്നാൽ സ്വാമി സി പി എം വിശ്വാസിയായതിനാൽ പോലീസിന് ഭയമായിരുന്നു. മാത്രവുമല്ല മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലം സന്ദർശിക്കുക വഴി സംഗതി വൻ വിവാദമായിരുന്നു. മുഖ്യമന്ത്രി സന്ദർശിച്ച കേസിലെ പ്രതികളെ പിടികൂടാത്തത് പോലീസിന് നാണകേടായിരുന്നു.
സ്വാമിയുടെ ആശ്രമം തകർത്ത വിഷയം ബി ജെ പി ക്കെതിരെ തിരിക്കാനുള്ള സി പി എം ശ്രമമാണ് പാളിയത്. സിപിഎം അതിക്രമത്തിന് സ്വാമിയുടെ പിന്തുണയുണ്ടായിരുന്നോ എന്ന കാര്യത്തിൽ മാത്രം വ്യക്തത വന്നിട്ടില്ല.സന്ദീപാനന്ദഗിരിയുടെ നിലപാടുകൾ പകൽ പോലെ വ്യക്തമാണ്. അദ്ദേഹം സ്വാമി ചിൻമയാനന്ദന്റെ ശിഷ്യനാണ്. ചിൻമയാനന്ദന്റെ ആശ്രമവുമായി തെറ്റിയാണ് സന്ദീപാനന്ദഗിരി സ്വന്തം ആശ്രമം ആരംഭിച്ചത്. പണ്ടേ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്.
ഇടതുനിലപാടുകളാണ് സ്വാമി എക്കാലവും സ്വീകരിച്ചിട്ടുള്ളത്. സ്വാമിയെ സംബന്ധിച്ചടത്തോളം പുരോഗമനപരമായ കാഴ്ചപ്പാടുകളാണ് നയിക്കുന്നത്. പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സ്വാമി . സന്ദീപാനന്ദഗിരിക്കെതിരെ നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. എന്നാൽ അത് ആശ്രമത്തെ ആക്രമിക്കലിലൊന്നും എത്തിയിരുന്നില്ല. അതിനുള്ള വിരോധമെന്നും ആർക്കും സ്വാമിയോടില്ല. അദ്ദേഹത്തെ ആക്രമിച്ചാൽ അത് സ്വാമിക്ക് തന്നെ ഗുണകരമാകുമെന്നും ബിജെപി നേതാക്കൾക്കറിയാം.
സന്ദീപാനന്ദഗിരിക്ക് സിപി എമ്മുമായി ഏറെ അടുപ്പമുണ്ട്. സിപിഎം വേദികളിലെ സ്ഥിരം പ്രാസംഗികനാണ് അദ്ദേഹം. ആതിമീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം സിപിഎം സഹയാത്രികനായിരുന്നു. അപാര ജ്ഞാനമുള്ള ആത്മീയ വ്യക്തിത്വമാണ് സ്വാമിയുടേത്. അതു കൊണ്ടു തന്നെ ആർ എസ് എസിന്റെ കണ്ണിലെ കരടാണ് അദ്ദേഹം. മുമ്പും പല പ്രഭാഷണ വേദികളിലും സന്ദീപാനന്ദഗിരിക്ക് വിമർശനവും അധിക്ഷേപവും ഏൽക്കേണ്ടി വന്നിട്ടുണ്ട്.അതിന് പിന്നിൽ ബി ജെ പി ആയിരുന്നു. എന്നാൽ അന്നു തന്നെ സന്ദീപാനന്ദഗിരിയെ വെറുതെ വിടാൻ തങ്ങളുടെ പ്രവർത്തകരെ ഉപദേശിച്ചതാണെന്ന് ബിജെപി നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സന്ദീപാനന്ദ ഗിരിയെ ആക്രമിച്ച് പല്ലു കളയരുതെന്ന് ബിജെപിയുടെ സംസ്ഥാന നേതാക്കൾ പ്രവർത്തകരെ ഉപദേശിച്ചിരുന്നു.
സന്ദീപാനന്ദഗിരിക്ക് ഏൽക്കുന്ന ഓരോ കല്ലേറും ബി ജെപിയുടെ കാര്യം കൂടുതൽ ബുദ്ധിമുട്ടിലാക്കും. തങ്ങളെ എതിർത്തുനിൽക്കുന്നവരെയെല്ലാം ആക്രമിക്കുമെന്ന നിലപാട് ഒരു പാർട്ടിയെ സംബന്ധിച്ചടത്തോളം വിപത്തായി തീരും. അക്കാര്യം ബി ജെ പി നേതാങ്ങൾ തിരിച്ചറിഞ്ഞിരുന്നു.ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്ന സ്വാമിക്ക് നേരേ നടന്ന ആക്രമണം സർക്കാരിന്റെ തലയിൽ പൊൻതൂവലായി മാറിയിരുന്നു . കോൺഗ്രസും ഇക്കാര്യത്തിൽ സർക്കാരിനൊപ്പം നിന്നു. പൊതുജനങ്ങളും ബിജെപിക്ക് എതിരായി. ബിജെപി ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത് . ബിജെ പി സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റടുത്തില്ല. . സംഭവത്തിന് പിന്നിൽ സി പി എം ആണെന്ന് ബി ജെ പി അന്നേ പറഞ്ഞു . രാഹുൽ ഈശ്വരുമായി സ്വാമി പണ്ടേ തെറ്റലിലാണ്. എന്നാൽ ആക്രമണത്തിനുള്ള സംഘടനാപാടവമെന്നും രാഹുൽ ഈശ്വറിനില്ല.
സംഭവത്തോടെ സിപിഎം സ്വാമിക്ക് പിന്തുണ നൽകി. ആരെയും ഭയക്കാതെ മുന്നോട്ടു പോകാൻ സ്വാമിക്ക് സർക്കാർ പോലീസ് സംരക്ഷണം നൽകാമെന്ന് ഏറ്റെങ്കിലും അദ്ദേഹം വേണ്ടെന്നു വച്ചു. ആശ്രമത്തിൽ നടത്തിയ സന്ദർശനത്തിലൂടെ മുഖ്യമന്ത്രി അതാണ് തെളിയിച്ചത്. പോലീസിനും ഇങ്ങനെയൊരു സൂചനയാണ് മുഖ്യമന്ത്രി നൽകിയത് .ഇത്തരത്തിൽ ബി ജെ പിക്കെതിരെ എന്നും നിലപാട് സ്വീകരിച്ചിട്ടുള്ള സ്വാമിയുടെ ആശ്രമമാണ് കേന്ദ്ര സർക്കാറിൻെറ പണം കൊണ്ട് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ പോകുന്നത്. ഇതാണ് കേന്ദ്ര സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നത്.
https://www.facebook.com/Malayalivartha























