മയക്കുമരുന്ന് ലഹരിയിൽ മാതാപിതാക്കളെ ആക്രമിച്ചു; വീട്ടിലെ ബഹളവും നിലവിളിയും കേട്ട് അന്വേഷിക്കാനെത്തിയ വാർഡ് കൗൺസിലറിനും മർദ്ദനം; ലഹരിമൂത്ത് അക്രമാസക്തനായ യുവാവ് റിമാൻഡിൽ

തലശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ മാതാപിതാക്കളെ ആക്രമിച്ച സംഭവത്തിൽ യുവാവ് റിമാൻഡിൽ. സ്വയം ദേഹത്ത് കുത്തി അക്രമാസക്തനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചാലിലെ ഉമ്മലിൽ പുതിയപുരയിൽ ഷുഹൈബാണ് (38) റിമാൻഡിലായത്. തലശ്ശേരി മട്ടാമ്പ്രം പുതിയനിരത്ത് ഇന്ദിരാഗാന്ധി പാർക്കിന് സമീപമാണ് സംഭവം നടന്നത്.
അതേസമയം ലഹരിമൂത്ത് അക്രമാസക്തനായ ഷുഹൈബ് ആദ്യം മാതാപിതാക്കളായ സുബൈർ, സുഹറ എന്നിവരെയും സഹോദരീഭർത്താവ് നൗഷാദിനെയുമാണ് ആക്രമിച്ചത്. സംഭവ ദിവസം ബഹളംകേട്ട് അനുനയിപ്പിക്കാനെത്തിയ വാർഡ് കൗൺസിലർക്കും ജനറൽ ആശുപത്രിയിലെ സന്നദ്ധ പ്രവർത്തകനും മർദ്ദനമേറ്റിരുന്നു. വീട്ടിലെ ചില്ല് പൊട്ടിച്ചുള്ള ആക്രമണത്തിൽ സുബൈറിന് പരിക്കുണ്ട്.
വീട്ടിലെ ബഹളവും നിലവിളിയും കേട്ട് അന്വേഷിക്കാനെത്തിയ വാർഡ് കൗൺസിലർ പുനത്തിൽ ഫൈസലിനെയും ഷുഹൈബ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഫൈസലിനു നേരെ അസഭ്യവർഷത്തോടെ പാഞ്ഞടുത്ത് കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു.
എന്നാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ തന്നെ പിന്തുടർന്ന് മൂന്നുവട്ടം ആക്രമിക്കാനൊരുങ്ങിയെന്നും കുതറി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നെന്നും ഫൈസൽ പറഞ്ഞു. മാത്രമല്ല ഇതിനിടെ സ്ഥലത്തെത്തിയ ജനറൽ ആശുപത്രിയിലെ ഐ.ആർ.പി.സി വളന്റിയർ മട്ടാമ്പ്രത്തെ മഹറൂഫിനും യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റു.
ഇതിനിടെ പരിസരവാസികൾ ഓടിയെത്തുന്നതിനിടെ സ്വയം ദേഹത്ത് കുത്തി പരിക്കേൽപ്പിച്ചു. ഇതേതുടർന്ന് ഷുഹൈബിന് സാരമായി പരിക്കുണ്ട്. പരിക്കേറ്റതിനെ തുടർന്ന് ഇയാളെയും മാതാപിതാക്കളെയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വീട്ടുകാരുടെ പരാതിയെ തുടർന്ന്, ഷുഹൈബിനെതിരെ വധശ്രമത്തിന് തലശ്ശേരി പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























