മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല; വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുന്നുള്ളൂ; കുറ്റപത്രം അടിസ്ഥാന രഹിതമാണ്; വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്ന് വിടുതല്‍ ഹര്‍ജി; അപകടം നടന്ന് 10 മണിക്കൂർ കഴിഞ്ഞിട്ടാണ് രക്ത സാംപിള്‍ എടുത്തത്; ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കൊലക്കുറ്റത്തിൽ നിന്ന് രക്ഷപ്പെടുമ്പോൾ മുറിവുണങ്ങാതെ കെ.എം.ബഷീറിന്റെ കുടുംബം

ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കൊലക്കുറ്റത്തിൽ നിന്ന് രക്ഷപ്പെട്ടു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കിയിരിക്കുകയാണ് . ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്.
കേസിലെ പ്രതികളായ രണ്ടുപേരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.പ്രതികൾക്കെതിരെയുള്ളത് വാഹനാപകട കേസ് മാത്രമാണ്. മനപ്പൂർവമായ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത് .എന്നാൽ അത് ഒഴിവാക്കി ശ്രീറാമിനെതിരെ നിലനിലനില്‍ക്കുന്നത് മനപൂര്‍വമല്ലാത്ത നരഹത്യയെന്നാണ് കോടതി നിരീക്ഷണം.ശ്രീറാമിനെതിരെ നിലനിൽക്കുന്ന കേസുകൾ അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് മാത്രമാണ്. വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമേ ഉണ്ടാകൂ.
മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നുമാണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്. കുറ്റപത്രം അടിസ്ഥാന രഹിതമാണ്. വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതല്‍ ഹര്‍ജികളില്‍ ഇരുവരും പറഞ്ഞിരിക്കുന്നത് .. ഇതൊരു സാധാരണ വാഹനാപകടം മാത്രമാണ്. കെ.എം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ താന്‍ വാഹനം ഓടിച്ചിട്ടില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല തുടങ്ങിയ വാദങ്ങളാണ് ശ്രീറാം ഉന്നയിച്ചിരുന്നു.
ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും വാദിക്കുകയുണ്ടായി . മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുക്കേണ്ടത് അത്യാവശമായിരുന്നു. പക്ഷെ അപകടം നടന്ന് 10 മണിക്കൂർ കഴിഞ്ഞിട്ടാണ് രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം അനുവദിച്ചത്. ഇതുതന്നെ തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടി വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു . എല്ലാത്തിമൊടുവിൽ ഇപ്പോൾ ഇതാ ഈ കേസിൽ നിന്നും ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കൊലക്കുറ്റത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്.
2019 ഓഗസ്റ്റ് 3 ന് പുലർച്ചെ 1 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെൺ സുഹൃത്തിനൊപ്പം വഫയുടെ വക കെ എൽ 01-ബി എം 360 നമ്പർ വോക്സ് വാഗൺ കാർ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ച് താൻ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവർത്തിച്ച് കവഡിയാർ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് കെഎൽ 01 സി സി 881 നമ്പർ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിൻ്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാർ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റർ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലിൽ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തിൽ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സർക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തി.
ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിൾ നൽകാതെ വൈകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കളവായ വിവരം നൽകിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഇതേ റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha























