മണിച്ചന്! കേരള രാഷ്ട്രീയത്തെയും എക്‌സൈസ്, പോലീസ്, രാഷ്ട്രീയ സംഘങ്ങളുടെ മദ്യലോബി കൂട്ടുകെട്ടിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകള്‍ കേരളക്കരയില്‍ പരസ്യമായത് മണിച്ചനിലൂടെ... മദ്യമുതലാളിമാരും എന്തിന് എക്‌സൈസ് ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും വരെ മണിച്ചനെ കാണാന്‍ ക്യൂ നിന്നു, കേരളം മറക്കാത്ത കല്ലുവാതുക്കൽ മദ്യദുരന്തം! മാണിച്ചൻ പുറത്തിറങ്ങിയാൽ സംഭവിക്കുന്നത്...

മണിച്ചന് കേരളത്തില്‍ ആ പേര് ആദ്യം ഉയര്‍ന്നുവന്നത് മദ്യരാജാവ് എന്നായിരുന്നു. പിന്നീടത് മദ്യത്തില്‍ വിഷം കലര്‍ത്തി ആളുകലെ കൊല്ലുന്ന കൊലയാളി മദ്യരാജാവ് എന്നായി മാറി. കേരള രാഷ്ട്രീയത്തെയും എക്‌സൈസ്, പോലീസ്, രാഷ്ട്രീയ സംഘങ്ങളുടെ മദ്യലോബി കൂട്ടുകെട്ടിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകള്‍ കേരളക്കരയില്‍ പരസ്യമായത് മണിച്ചനിലൂടെയാണ്. ശരിക്കും ഒരു നാട്ടിന്‍പുറത്തുകാരനായിരുന്ന മണിച്ചന്‍ കേരളത്തിലെ മദ്യരാജാക്കന്മാരുടെ പട്ടികയിലേയ്ക്ക് ഉയര്‍ന്നത് കഠിനാധ്വാനവും നിശ്ചയ ദാര്‍ഡ്യവും കൊണ്ടാണ്.
ആറ്റിങ്ങല്‍ താലൂക്കാശുപത്രിക്കുമുന്നില്‍ രണ്ട് രൂപയ്ക്ക് കഞ്ഞി വിറ്റുകൊണ്ടിരുന്ന ദരിദ്രവാസി പയ്യന്‍ പെട്ടൊന്നൊരുനാള്‍ കേരളത്തിലെ അബ്കാരികളുടെ ഇടയിലേയ്ക്ക് മറിച്ചിടാനാവാത്ത വടവൃക്ഷമായി വളര്‍ന്നു കയറി. കുടുംബ മഹിമയും ജാതിക്കോയ്മയും മാത്രം കൈമുതലായുള്ളവര്‍ മാത്രം ചെയ്തിരുന്ന അബ്കാരി മേഖലയിലേയ്ക്ക ഒരു ഗോഡ് ഫാദറിന്റെയും അകമ്പടിയില്ലാതെ നെഞ്ചും വിരിച്ച് കയറി ചെന്ന മണിച്ചനെ പെട്ടെന്ന് അംഗീകരിക്കാന്‍ മുതലാളിമാര്‍ക്കായില്ല. എങ്കിലും മണിച്ചന്റെ വളര്‍ച്ച അവര്‍ക്ക് പാഠമായി. മദ്യമുതലാളിമാരും എന്തിന് എക്‌സൈസ് ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും വരെ മണിച്ചനെ കാണാന്‍ ക്യൂ നിന്നു.മണിച്ചന്റെ കയ്യില്‍ നിന്നും കിട്ടുന്ന നോട്ടുകെട്ടുകള്‍ക്കായി ഓരോ അധികാര കേന്ദ്രവും വളഞ്ഞു കൊടുത്തു.
തെക്കന്‍ തിരുവിതാംകൂറിലെ മദ്യവില്പനയുടെ കുത്തകകാര്‍ക്ക് മണിച്ചന്റെ വളര്‍ച്ച തടയാനുമായില്ല. കള്ളുഷാപ്പുകള്‍, ബാറുകള്‍, ചാരായ ഷാപ്പുകള്‍, ഹോട്ടലുകള്‍, എസ്‌റ്റേറ്റുകള്‍, സ്പിരിറ്റ്, കള്ളവാറ്റ് അങ്ങനെ വിവിധ മേഖലകളിലൂടെ മണിച്ചന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ഒപ്പം പരമ്പരാഗത മദ്യലോബിയുടെ തകര്‍ച്ചയും. മണിച്ചന്റെ ഓരോ പ്രഭാതത്തിനും ലക്ഷങ്ങളുടെ മൂല്യമുണ്ടായിരുന്നു. കൊട്ടാര സമാനമുള്ള വീടുകള്‍, ആഭരണങ്ങള്‍ നോക്കുന്നിടത്തെല്ലാം വസ്തുക്കള്‍ .. അങ്ങനെ മണിച്ചന്‍ തന്റേതായ ഒരു സാമ്രാജ്യം സ്വന്തം അധ്വാനത്തിലൂടെ കെട്ടിപടുത്തു. മണിച്ചന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട പരമ്പരാഗത കച്ചവടക്കാര്‍ പലതവണ മണിച്ചന്റൈ സ്പിരിറ്റ് ലോറികള്‍ കുടുക്കി. വ്യാജവാറ്റ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിച്ചു. എന്നിട്ടും മണിച്ചന്‍ കുലുങ്ങിയില്ലെന്നു മാത്രമല്ല. വളര്‍ച്ചയുടെ ഗ്രാഫ് ഉയര്‍ത്തി കൊണ്ടിരുന്നു. മദ്യകച്ചവടത്തില്‍ കിരീടം വെയ്ക്കാത്ത രാജാവായി വാണിരുന്ന കാലത്താണ് കല്ലുവാതുക്കല്‍ മദ്യദുരന്തം ഇടിതീ പോലെ മണിച്ചന്റെ ജീവിത്തതില്‍ വന്നു പതിച്ചത്. മണിച്ചന് ഒരുതരത്തിലും ഒഴിയാന്‍ കഴിയാത്ത തരത്തില്‍ മണിചിത്രതാഴിട്ടു പൂട്ടി.
അന്നുവരെ മണിച്ചനന്റെ ഔദാര്യം പറ്റികൊണ്ടിരുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒറ്റയടിക്ക് മലക്കം മറിഞ്ഞു. മദ്യലോബിയുടെ കരുനീക്കങ്ങളും മണിച്ചന് എതിരായതോടെ കല്ലുവാതുക്കല്‍ മദ്യദുരന്തകേസില്‍ മണിച്ചന്‍ അകത്തായി. ഒന്നില്‍ നിന്നും ഒളിച്ചോടാന്‍ തയ്യാറല്ലാത്ത മണിച്ചന്‍ കോടതി ശിക്ഷ ഏറ്റുവാങ്ങി സെന്‍ട്രല്‍ ജയിലിലേയ്ക്ക് പോയി. മണിച്ചന്റെ നല്ല നടപ്പ് വിലിയിരുത്തിയ ജയിലധികൃതര്‍ അദ്ദേഹത്തെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേയ്ക്കയച്ചു. തുറന്ന ജയിലില്‍ മണിച്ചന്‍ തികഞ്ഞ ദൈവവിശ്വാസിയും അതുപോലെ മികച്ച കര്‍ഷകനുമായി. ജയിലില്‍ എല്ലാത്തരം കൃഷിയുമുണ്ടെങ്കിലും മണിച്ചന്‍ എത്തിയതിന് ശേഷമാണ് കറിവേപ്പില കൃഷി തുടങ്ങിയത്. മണിച്ചന് കറിവേപ്പിലയും മറ്റ് പച്ചക്കറികളും കൃഷി ചെയ്യാനായി ജയിലധികൃതര്‍ പ്രത്യേക സ്ഥലം അനുവദിച്ചു കൊടുത്തിട്ടുണ്ട. കറിിവേപ്പില തൈകള്‍ക്ക് വെള്ളവും വളവും നല്കി വളര്‍ത്തുന്നതില്‍ അതീവ ശ്രദ്ധലാവായിരുന്നു മണിച്ചനെന്ന് ജയിലധികൃതര്‍ മോചന റിപ്പോര്‍ട്ടില്‍ വ്യകതമാക്കിയിട്ടുണ്ട്.
കേരളത്തെ മുള്‍മുനയില്‍ നിറുത്തിയ മദ്യരാജാവായിരുന്നെന്ന് ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ പ്രകടമാക്കിയിരുന്നില്ല. ജീവനക്കാരോടും സഹതടവുകാരോടും ചിരിച്ചു കൊണ്ടിടപെടുന്ന മണിച്ചന്‍ ജയിലിലെ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും , ബന്ധുക്കളെല്ലാം ജയിലിലായിട്ടും സമചിത്തതയെടെ പെരുമാറിയ മണിച്ചനെ കുറിച്ച് നല്ല റിപ്പോര്‍ട്ടുകളാണ് ജയിലധികൃതര്‍ നല്കിയിട്ടുള്ളത്. 2000 ഒക്ടോബര്‍ 21 ന് കേരളം കേട്ടത് ബോധം കെട്ടും തലകറങ്ങിയും ഛര്‍ദ്ദിച്ചും ആശുപത്രിയിലേയ്‌ക്കെത്തുന്നവരുടെ വാര്‍ത്തകളാണ്. കൊല്ലം ജില്ലയിലും തിരുവന്തപുരം മെഡിക്കല്‍ കോളെജിലുമായി അഞ്ഞൂറുലധികം പേരാണ് അന്ന് ചികിത്സ തേടിയെത്തിയത്. ആ ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. 266 പേര്‍ക്ക് ശാരീരിക ദുരിതങ്ങളുണ്ടായി. പത്ത് പേരുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ചിറയിന്‍കീഴ് എക്‌സൈസ് റെഞ്ചിലെ കള്ളുഷാപ്പുകളുടെ ഉടമയായ മണിച്ചന്റെ ഗോഡൗണില്‍ നിന്നുള്ള മദ്യമാണ് ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് കണ്ടെത്തി.
മദ്യക്കച്ചവടം നടത്തിയിരുന്ന സമയത്ത് അതിസമ്പന്നനായിരുന്ന മണിച്ചന്‍ വിവിധ ഇടങ്ങളിലായി ഭൂമിയും ആഡംബര വീടുകളും സമ്പാദിച്ചിരുന്നു. പ്രതാപകാലത്ത് ബെന്‍സിലാണ് സഞ്ചരിച്ചിരുന്നത്.മണിച്ചന്റെ മാനേജര്‍മാര്‍ പോലും അത്യാഡംബര കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. മാരുതി ഡീസല്‍ സെന്‍ നാല്, ബെന്‍സ് റണ്ട്, പോഷെ ഒന്ന് എന്നിവ കൂടാത പിക്കവാനുകളടക്കം അന്‍പതിലധികം വാഹനങ്ങള്‍ മണിച്ചനുണ്ടായിരുന്നു. എന്നാല്‍ സ്പിരിറ്റ് വാഹനങ്ങള്‍ക്ക് എക്‌സ്‌കോര്‍ട്ട് പോയി എന്നാരോപിച്ച് അന്ന് പോലീസ് ഈ വാഹനങ്ങളൊല്ലാം പിടിച്ചെടുത്തു. പിന്നീട് ഇവയെല്ലാം ലേലം ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്. സ്വന്തം ഷാപ്പുകളിലൂടെ സ്പിരിറ്റ് കടത്തിയതിന് 25 കോടി രൂപയാണ് സര്‍ക്കാര്‍ നികുതിയായ ഈടാക്കിയത്. ഈ വാഹനങ്ങളും ഭൂമിയും ലേലം ചെയ്ത് സര്‍ക്കാരിന്റെ തുക ഈടാക്കിയെന്നാണ് മണിച്ചന് ലഭിച്ചിട്ടുള്ള വിവരം.
2000 ത്തില്‍ നാല് കോടി രൂപയ്ക്ക് ചിറയിന്‍കീഴിലെ 26 കള്ളുഷാപ്പുകളാണ് മണിച്ചന്‍ പിടിച്ചത്. ഭാര്യ ഉഷയുടെ പേരിലായിരുന്നു ഇതിന്റെയെല്ലാം ലൈസന്‍സ്. ആറുതവണയായി 2.5 കോടി രൂപ കിസ്ത് അടച്ചു. വീണ്ടും ഒന്നര കോടി അടയ്ക്കാത്തതുകൊണ്ട് ഉഷയുടെയും കുടുംബത്തിന്റെയും പേരിലുള്ള വസ്തുക്കള്‍ ജപ്തി ചെയ്തു.നിലവില്‍ ഒരു തുണ്ട് ഭൂമിപോലും മണിച്ചനും കുടുംബത്തിനുമില്ല. ഒരു ബന്ധുവിന്റെ ഔദാര്യത്തിലാണ് ജീവിതം. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, ഗൂഡാലോചന, പ്രരണാകുറ്റം, പരിക്കേല്‍പ്പിക്കല്‍, അബ്കാരി നിയമത്തിലെ വിഷം കലര്‍ത്തല്‍, സ്പിരിറ്റ കടത്ത് തുടങ്ങി പതിനേഴ് കുറ്റങ്ങള്‍ക്കാണ് മണിച്ചനെയുെ കുടുംബത്തേയും ശിക്ഷിച്ചത്. മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപ കെട്ടിവെയ്ക്കാനുമാണ് ശിക്ഷാവിധിയില്‍ പറയുന്നത്. കേസില്‍ ഉള്‍പ്പെട്ട 26 പ്രതികളില്‍ നിന്നായി പതിനൊന്ന് കോടി എഴുപത്തിയൊന്ന് ലക്ഷം രൂപ ഈടാക്കാനാണ് കോടിതി ഉത്തരവിട്ടിട്ടുള്ളത്. ഈ തുക മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്കാനും ഉത്തരവായിരുന്നു.
കല്ലുവാതുക്കല്‍, പള്ളിക്കല്‍, പട്ടാളി, പള്ളിപ്പുറം എന്നിവിടങ്ങളിലായി 2000 ഒക്ടോബര്‍ 21 മുതല്‍ 23 വരെയുള്ള തീയ്യതികളിലായാണ് 36 പേര്‍ മരിച്ചത്. മണിച്ചന്റെ രണ്ട് സഹോദരന്മാരായ വിനോദ്, മണികണ്ഠന്‍ എന്നിവരെ ശിക്ഷാ കാലാവധി തീരുന്നതിന് മുന്‍പേ വിട്ടയച്ചു. പിഴതുക ഈടാക്കാതെ ഇവരേയും വിട്ടയ്ക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും ഇരുവരെയും നാല്പത്തെട്ട് മണി്കകൂറിനുള്ളില്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ വിനോദിന്റെ ഭാര്യ അശ്വതിയും മണികണ്ഠന്റെ ഭാര്യരേഖയും ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയാണ്. ജീവപര്യന്തം തടവിന് വിധിച്ച മണിച്ചന്‍ 22 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. അദ്ദേഹത്തിന് 66 വയസ്സായി.പിഴ തുക അടച്ചില്ലെങ്കിൽ 22 വര്‍ഷവും ഒന്‍പത് മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ മെയ് മാസത്തിലാണ് മണിച്ചനെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടത്. പിഴയടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
സര്‍ക്കാര്‍ നിലപാടിനെതിരെ മണിച്ചന്റെ ഭാര്യ ഉഷ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഗവര്‍ണര്‍ മോചിപ്പിക്കാന്‍ ഉത്തരവ് നല്കിയിട്ടും പിഴകെട്ടി വെയ്ക്കണമെന്ന് പറയുന്നത് അതിശയകരമാണെന്ന് കോടതി പറഞ്ഞു.ജസ്റ്റിസ് അനുരുദ്ധ് ബോസ്, ജസ്റ്റിസ് ജെ.ബി.പര്‍ദ്ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് മണിച്ചന്റെ മോചനത്തിന് വഴിയൊരുക്കിയത്. പിഴയായി വിധിച്ച 30.45 ലക്ഷം രൂപ മണിച്ചന് അടയ്ക്കാന്‍ കഴിയില്ലെന്ന കോടതി വിലിയിരുത്തി. ജയിലില്‍ മണിച്ചന്റെ നല്ലനടപ്പും കൃഷിയിലെ ശ്രദ്ധയുമൊക്കെ കോടതിയില്‍ പരാമര്‍ശ വിഷയമായി. മണിച്ചന്റെ മോചനത്തെ ഭയക്കുന്നവരുണ്ടോയെന്ന സംശയം നിലനില്കകുന്നുണ്ട്. പുറത്തിറങ്ങുന്ന മണിച്ചന്‍ പണ്ട് കയ്യില്‍ കരുതിയിരുന്ന മാസപ്പടി ഡയറി പുറത്തേയ്‌ക്കെടുക്കുമോയെന്നും ഭയക്കുന്നവരുണ്ട്. 22 വര്‍ഷം കൂടി മണിച്ചനെ അകത്തിടണമെന്ന് ആഗ്രഹം സര്‍ക്കാരിനുണ്ടായിരുന്നോയെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. എന്നാലും മണിച്ചന്‍ പുറത്തേയ്ക്കിറങ്ങുന്നത് ചിലരുടെയെങ്കിലും ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha



























