'മത്സരിച്ച് തരൂർ തന്നെ കേന്ദ്രീകരിച്ച് ഉണ്ടാക്കിയ രാഷ്ട്രീയ ചുഴിയിലായിരിക്കും കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിൻ്റെ വരും കാല രാഷ്ട്രീയം എന്ന് ഉറപ്പ്.മാധ്യമങ്ങളുടെ തോഴനായ തരൂരിന് ദേശീയ അന്തർദേശീയ മാധ്യമങ്ങളുടെ ശ്രദ്ദയേറും. അതിലൂടെ ഒരു ബദൽ രാഷ്ട്രീയം കോൺഗ്രസിലും ദേശീയ തലത്തിലും പ്രകടിപ്പിക്കാൻ കഴിയുന്നത് പോലെയിരിക്കും വരും കാല രാഷ്ട്രീയം...' ശശി തരൂരിനെ അനുകൂലിച്ച് ജസ്ല മാടശ്ശേരി

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞടുക്കപെട്ടിരിക്കുകയാണ്. എണ്ണായിരത്തിനടുത്ത് വോട്ടുകൾ നേടിയാണ് ഖാർഗെയുടെ വിജയം. 1072 വോട്ടുകളാണ് എതിർ സ്ഥാനാർത്ഥിയായ ശശി തരൂർ നേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇപ്പോഴിതാ ശശി തരൂരിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഒരു ആയുസ്സു മുഴുവനും കോൺഗ്രസ് പ്രവർത്തകനായി എം പി യും, എം എൽ എ യുമായി കേരള രാഷ്ട്രീയത്തിൽ കുതികാൽ വെട്ടിയും ഗ്രൂപ്പുകളിച്ചും നടന്ന കേരളത്തിലെ സമകാലികരായ ഒരു കോൺഗ്രസ് നേതാവിനും ലഭിക്കാത്ത ദേശീയ ശ്രദ്ദയും ലോക ശ്രദ്ദയുമാണ് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് തരൂർ ഒറ്റയ്ക്ക് നേടിയെടുത്തത്. ഇതോടെ ദേശീയ തലത്തിൽ തന്നെ ഒരു മലയാളി കോൺഗ്രസ് നേതാവ്, തന്നെ വെട്ടാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത കേരളാ നേതാക്കൾക്ക് മുൻപിൽ നെഞ്ചുവിരിച്ചു നിൽക്കും.
ഇത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇനി എങ്ങെനെ സഹിക്കും.! കോൺഗ്രസിൻ്റെ ഉൾപ്പാർട്ടി ജനാധിപത്യ പ്രക്രീയ മാത്രമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിഷയമാക്കി കൊണ്ടുവരാനും അതിലൂടെ രാഷ്ട്രീയ പ്രസക്തി ആർജിക്കാനും കഴിഞ്ഞു എന്നതാണ് തരൂർ എന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവിൻ്റെ തന്ത്രജ്ഞത. വോട്ട് അവകാശമുള്ള അംഗങ്ങളിൽ പത്ത് ശതമാനത്തിലേറെ പിൻതുണ നേടിയതോടെ കോൺഗ്രസിൽ തരൂർ അവഗണിക്കാൻ പറ്റാത്ത ഘടകമായി മാറി തീർന്നിട്ടുണ്ട്.
രാഷ്ട്രീയത്തിൽ ബദലാകുക എന്നത് ഒരു ചെറിയ കാര്യമല്ല. ഇന്നത്തെ രാഷ്ട്രീയ പരിസരത്ത് ബദൽ രാഷ്ട്രീയത്തിൻ്റെ രൂപമായി തരൂർ മാറിക്കഴിഞ്ഞു എന്നതാണ് തിരഞ്ഞെടുപ്പ് തരൂരിരെന്ന രാഷ്ട്രീയ നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ ഗുണം. ഒപ്പം കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയിലും ബദൽ എന്ന നെരേട്ടീവ് ഉണ്ടാക്കാൻ തരൂരിന് കഴിഞ്ഞു. ഒരു വെടിയ്ക്ക് രണ്ടല്ല ,രണ്ടിൽ കൂടുതൽ പക്ഷികൾ.
തിരഞ്ഞെടുപ്പിൽ തരൂർ പരാജയപ്പെട്ടു എന്നതൊക്കെ ശരിയാണങ്കിലും തരൂർ തന്നെയാണ് വിജയിക്കുന്നത്.കുടുംബാധിപത്യം കാത്തുസൂക്ഷിക്കും എന്ന് മാത്രം പറഞ്ഞ് വോട്ട് പിടിച്ച പുതിയ കോൺഗ്രസ് പ്രസിഡൻ്റും, ഒരു പ്രകടനപത്രിക മുന്നോട്ട് വച്ച തരൂരും തമ്മിലെ വ്യത്യാസം കോൺഗ്രസിലെ എണ്ണം പറഞ്ഞ ആയിരത്തി എഴുപത്തിരണ്ട് നേതാക്കൾക്കെങ്കിലും മനസിലായിട്ടുണ്ട്. അതിനേക്കാൾ ഉപരി കോൺഗ്രസിനെ ഇടനെഞ്ചിൽ കൊണ്ടു നടക്കുന്ന ഓരോർത്തർക്കും.
മത്സരിച്ച് തരൂർ തന്നെ കേന്ദ്രീകരിച്ച് ഉണ്ടാക്കിയ രാഷ്ട്രീയ ചുഴിയിലായിരിക്കും കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിൻ്റെ വരും കാല രാഷ്ട്രീയം എന്ന് ഉറപ്പ്.മാധ്യമങ്ങളുടെ തോഴനായ തരൂരിന് ദേശീയ അന്തർദേശീയ മാധ്യമങ്ങളുടെ ശ്രദ്ദയേറും. അതിലൂടെ ഒരു ബദൽ രാഷ്ട്രീയം കോൺഗ്രസിലും ദേശീയ തലത്തിലും പ്രകടിപ്പിക്കാൻ കഴിയുന്നത് പോലെയിരിക്കും വരും കാല രാഷ്ട്രീയം.
നവരാഷ്ട്രീയം പയറ്റാൻ കഴിയുന്ന നേതാവാണ് തരൂർ.ഇന്ത്യയിലെ പുതു തലമുറയുടെ പ്രതിനിധിയായി ഈ തിരഞ്ഞെടുപ്പോടെ തരൂർ തല ഉയർത്തി നിൽക്കും. ആർക്കും അവഗണിക്കാൻ കഴിയാത്ത കരുത്ത് തരൂർ ഉറപ്പായിരുന്ന തോൽവിയിലൂടെ തന്നെ നേടിയെടുത്തു എന്ന് പറയുന്നതാവും പല നേതാക്കൾക്കും ഇഷ്ടപ്പെടാൻ ഇടയില്ലങ്കിലും ഏറെക്കുറെ ശരി.
https://www.facebook.com/Malayalivartha



























