ഒരു ഗുണവും ഉണ്ടായില്ല, മുഖ്യന്റെ വിദേശ ടൂറില്‍ ഖജനാവിന് നഷ്ടം മാത്രം: കള്ളത്തരം കയ്യോടെ പൊക്കി വിഡിയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ നാണംകെട്ട് മുഖ്യന്‍

മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് കേരളത്തിന് എന്താണ് ഗുണമുണ്ടായത്. ഒരു ഗുണവുമുണ്ടാകാത്തതുകൊണ്ടാണ്. യാത്രയെ ന്യായീകരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനം വിളിക്കേണ്ടി വന്നത്. മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ യൂറോപ്യന്‍ യാത്ര കേരളത്തിന് ഏറെ ഗുണം ചെയ്തുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചുവെങ്കിലും അത് ഏത് തരത്തില്‍ ജനങ്ങള്‍ക്ക് ഉപരാരപ്രദമായെന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയ്ക്കായില്ല. യൂറോപ്യന്‍ യാത്രയെ കുടുംബവുമൊത്തുള്ളൊരു വിനോദയാത്രായാണ് മുഖ്യമന്ത്രി കണ്ടത്. അതുകൊണ്ടാണ് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അദേഹത്തിന് നേരിട്ട് വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വന്നതും യാത്ര കേരളത്തിന്റെ പ്രയോജനത്തിനായിരുന്നുവെന്നുള്ള അവകാശവാദം ഉന്നയിക്കേണ്ടി വന്നതും.
വിദേശ സന്ദര്‍ശനം അര്‍ഥവത്തായിരുന്നെന്നും കേരളത്തിന് ഗുണകരമായ നിരവധി തീരുമാനങ്ങള്‍ അവിടെ ഉണ്ടായെന്നുമുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നാ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി പറഞ്ഞതും യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. പക്ഷെ, സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര നടത്തുമ്പോള്‍ സംസ്ഥാനത്തിന് അതിലൂടെ എന്ത് നേട്ടമാണ് ഉണ്ടായതെന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വയ്ക്കണാണ് സതീശന്‍ ആവശ്യപ്പെട്ടത്.
നാളെയുടെ പദാര്‍ത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പറയുന്നത്. ഗ്രഫീന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍ കേരളം തീരുമാനിച്ചെന്ന് 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫേര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജിയും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെയുണ്ടായില്ല. ഈ പദ്ധതി എന്തായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാക്കും യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നാണ്. ഇപ്പോള്‍ അത് മാറ്റി യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വച്ചെന്നു പറയുന്നു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ് എന്നത് ജൂലൈ ഒന്ന് മുതല്‍ യു.കെയില്‍ നിയമം മൂലം നിലവില്‍ വന്ന സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണ്. അല്ലാതെ ഇത് യു.കെ സര്‍ക്കാരല്ല. ഈ സ്ഥാനപത്തിലൂടെ ആരെയും ജോലിക്ക് അയയ്ക്കാനാകില്ല.
ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മുന്‍പും നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. 2019 മേയില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. അതിന് പകരമായി കേരളത്തെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
2019 ല്‍ ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ 300 കോടി രൂപയുടെ വ്യവസായം കൊണ്ടുവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നീറ്റാ ജലാറ്റില്‍ കമ്പനി കേരളത്തില്‍ 200 കോടി രൂപയുടെയും ടെറുമോ കോര്‍പറേഷന്‍ 100 കോടിയുടെയും നിക്ഷേപം നടത്തുമെന്ന് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തോഷിബ കമ്പനിയുമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററി നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാന്‍ കരാര്‍ ഒപ്പിട്ടെന്നും ടൊയോട്ടയുമായി ചേര്‍ന്ന് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഫാക്ടറി തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. ജപ്പാന്‍കൊറിയ സന്ദര്‍ശനത്തിന് ശേഷമുള്ള അഞ്ച് പ്രഖ്യാപനങ്ങളും നടന്നില്ല.
2020ല്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ സംഘടിപ്പിച്ച അസന്റില്‍ 22000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഏത് പദ്ധതിയാണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതിന്റെ ഭാഗമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഒപ്പിട്ട കമ്പനിയാണ് ഇ.എം.സി.സി. ഇത് വിവാദമായി. ഇതിന് പിന്നാലെ സ്വിസ് കമ്പനിയായ ഹെസ്സുമായി ചേര്‍ന്ന് ഇ ബസ് പദ്ധതിക്ക് കരാര്‍ ഒപ്പുവച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് അതും ഒഴിവാക്കി. ഒരു വിദേശ യാത്രകൊണ്ടും കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. എന്തെങ്കിലും നടത്തിയെന്ന് പറയാനുള്ള തട്ടിക്കൂട്ട് പ്രഖ്യാപനങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. വിദേശത്ത് പോയി എന്ത് പഠിച്ചു എന്ന് ചോദിച്ചപ്പോള്‍, യൂറോപ്പില്‍ കാറ് പോകുന്ന വഴിയും സൈക്കിള്‍ പോകുന്ന വഴിയും നടക്കുന്ന വഴിയുമൊക്കെ ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഇതെങ്കിലും പഠിച്ചതില്‍ സന്തോഷമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ഖജനാവിന് നഷ്ടം മാത്രമാണുണ്ടായതെന്നും വ്യക്തമാക്കിക്കൊണ്ട് ബിജെപിയും രംഗത്തു വനുന്നത്. യാത്ര പോകും മുമ്പു തന്നെ ഇതൊരു ടൂറാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേ അഭിപ്രായം തന്നെയാണ് തിരികെ വന്ന ശേഷവും എന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു വയ്ക്കുന്നതിന്റെ പൊരുളും. വിദേശയാത്ര കൊണ്ട് പുതിയ ഒരു നിക്ഷേപം പോലും കേരളത്തിന് ലഭിച്ചില്ലെന്നാണ് കോഴിക്കോട് പേരാമ്പ്രയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെ സുരേന്ദ്രന്‍ പറഞ്ഞത്. കൊട്ടിഘോഷിക്കപ്പെട്ട ലോക കേരള സഭയും വിദേശയാത്രയ്ക്ക് പ്രയോജനം ചെയ്തില്ല. വിദേശയാത്ര കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്ന കാര്യവും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം വിദേശത്തേക്ക് നടത്തിയത് വെറും ഉല്ലാസയാത്ര മാത്രമാണ്. ഔദ്യോഗിക വിദേശ പര്യടനത്തില്‍ ഇല്ലാത്ത ഗള്‍ഫ് രാജ്യങ്ങളിലേക്ക് എന്തിന് പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നിക്ഷേപകരെ സ്വീകരിക്കുന്നതിന് പകരം അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന വിമര്‍ശനവും സുരേന്ദ്രന്‍ ഉയര്‍ത്തി.
എന്തിനേറെ പറയുന്നു വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനമെന്ന ആമുഖത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തന്നെ തുടങ്ങിയത്. ഒരു മുഖ്യമന്ത്രിയ്ക്ക് ഇങ്ങനെഒരു ആമുഖത്തോടെ വാര്‍ത്താ സമ്മേളനം തുടങ്ങേണ്ടൊരു സാഹചര്യം തന്നെ ചിന്തിച്ചു നോക്കൂ.. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യ ലക്ഷ്യത്തോടെയായിരുന്നു യാത്ര. ലക്ഷ്യമിട്ടതിനേക്കാള്‍ ഗുണങ്ങള്‍ യാത്ര കൊണ്ട് നേടാനായി. പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം ലഭിച്ചു. സംസ്ഥാനത്തിന്റെ നേട്ടം ലക്ഷ്യമിട്ട് മാത്രമായിരുന്നു വിദേശയാത്ര നടത്തിയത് എന്നൊക്കെയാണ് അദേഹം പറഞ്ഞത്.
പ്രവാസിക്ഷേമവും നിക്ഷേപ സമാഹരണവും യാത്രയിലൂടെ സാധ്യമായി എന്ന് പറഞ്ഞ മുഖ്യമന്ത്രി അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ മുതിര്‍ന്നില്ല. ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ പ്രവാസി സംഘടനകളോട് സഹായം തേടിയെന്നും. കൊച്ചിയില്‍ തുടങ്ങുന്ന ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യത ചര്‍ച്ചയായി എന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവെച്ചുവെന്നും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെയിലേക്ക് കുടിയേറ്റം എളുപ്പമാക്കാന്‍ ചര്‍ച്ചകളുണ്ടായിയെന്നും. യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നവംബറില്‍ സംഘടിപ്പിക്കുമെന്നും യൂറോപ്യന്‍ യാത്രകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ ഗുണമുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ യുകെയില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനും ഇനി യുകെയിലേയ്ക്കുള്ള പോക്ക് ദുര്‍ഖടമാകും എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് മുഖ്യന്റെ യാത്രകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha



























