സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്... ശ്രീറാമും വഫയും മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ നേരിടണം... ശ്രീറാമിന്റെയും വഫയുടെയും വിടുതല്‍ ഹര്‍ജികള്‍ ഭാഗികമായി അനുവദിച്ചു , കുറ്റം ചുമത്തലിന് പ്രതികള്‍ ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നവംബര്‍ 20 ന് ഹാജരാകണം

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഐ. എ. എസ്. വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ ശ്രീറാമും വഫയും മജിസ്‌ട്രേട്രേട്ട് കോടതിയില്‍ വിചാരണ നേരിടണം. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.സനില്‍കുമാര്‍ ആണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ശ്രീറാമിന്റെയും വഫയുടെയും വിടുതല്‍ ഹര്‍ജികള്‍ ഭാഗികമായി കോടതി അനുവദിച്ചു. നരഹത്യാ കുറ്റമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട വകുപ്പ് 304 (കൊലപാതകമല്ലാത്ത നരഹത്യ കുറ്റം), പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ വകുപ്പ് 3 (1) (2) (പൊതു മുതല്‍ നശിപ്പിച്ച് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തല്‍ ) , 185 ( മദ്യപിച്ച് വാഹനമോടിക്കല്‍) , 201 (തെളിവു നശിപ്പിക്കല്‍) എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. മജിസ്‌ട്രേട്ട് കോടതി വിചാരണ ചെയ്യേണ്ട ഉപേക്ഷയാലുള്ള മരണം സംഭവിപ്പിക്കല്‍ കുറ്റമായ 304 (എ) ക്ക് കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു.കുറ്റം ചുമത്തലിന് പ്രതികള്‍ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നവംബര്‍ 20 ന് ഹാജരാകാനും ഉത്തരവിട്ടു. മജിസ്ട്രേട്ട് ഇരു പ്രതികളെയും വിചാരണ ചെയ്യാനും ഉത്തരവിട്ടു.
279 ( അശ്രദ്ധമായി വാഹനം ഓടിക്കല്‍) , 304 (ഉപേക്ഷയാലുള്ള മരണം സംഭവിപ്പിക്കല്‍) , 34 (കൂട്ടായ്മ) ,184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) , 188 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യല്‍ ) എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ ഉത്തരവിട്ടു.
ഒന്നാം പ്രതി ശ്രീറാമിന്റെയും വോക്‌സ് വാഗണ്‍ കാറിന്റെ ആര്‍.സി. ഓണറും സഹയാത്രികയുമായ രണ്ടാം പ്രതി വഫയുടെയും വിടുതല്‍ ഹര്‍ജികളിലാണ് ഉത്തരവ്. തങ്ങള്‍ക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നായിരുന്നു വിടുതല്‍ ഹര്‍ജികളില്‍ ഇരുവരുടെയും ആവശ്യം.
എഫ് ഐആറില്‍ താന്‍ പ്രതിയല്ലന്ന് ശ്രീറാം ബോധിപ്പിച്ചിരുന്നു. രക്തസാമ്പിള്‍ എടുക്കാന്‍ താന്‍ വിമുഖത കാട്ടിയില്ല. വൈകിപ്പിച്ചത് പോലീസാണ്.
ശ്രീറാമിനെ മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മാത്രമാണ് പോലീസ് വെളുപ്പിന് 5.30 മണിക്ക് തനിക്ക് കത്ത് തന്നതെന്ന് 30 ആം സാക്ഷി ഉൃ. രാകേഷ് തമ്പിയുടെ മൊഴിയുണ്ട്. രക്തസാമ്പിള്‍ എടുക്കാനോ മറ്റു പരിശോധന നടത്താനോ പോലീസ് കത്തില്‍ ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍. പിന്നീട് രക്തസാമ്പിള്‍ പരിശോധിച്ച കെമിക്കല്‍ അനാലിസ് ലാബ് രക്തത്തില്‍ ഈ തൈല്‍ ആല്‍ക്കഹോള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ 201( തെളിവു നശിപ്പിക്കല്‍) , 185 ( മദ്യപിച്ച് വാഹനമോടിക്കല്‍ ) കുറ്റം നിലനില്‍ക്കില്ലെന്നും ശ്രീറാം ബോധിപ്പിച്ചു. വാഹന സ്പീഡ് മണിക്കൂറില്‍ 50 കി.മി. നു മേല്‍ വേഗതയിലെന്നു മാത്രമാണ് വോക്‌സ് വാഗണ്‍ കാര്‍ കമ്പനിയിലെ മെക്കാനിക്കല്‍ ഡിപ്ലോമക്കാരനായ ടെക്‌നീഷ്യന്‍ റിപ്പോര്‍ട്ട്.
പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ വഫയായിരുന്നെന്ന് സര്‍ക്കാര്‍ മറു വാദം ഉന്നയിച്ചു. പിന്നീടാണ് ശ്രീറാമാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. ഉടന്‍ രക്ത സാമ്പിളെടുത്തെങ്കില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സര്‍ക്കാര്‍. ആശുപത്രി സ്റ്റാഫും ഡോക്ടര്‍മാരും ആശുപത്രിയില്‍ ചികിത്സ മോശമാണെന്നും കിംസ് എന്ന ആശുപത്രിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ടുള്ള ശ്രീറാമിന്റെ പ്രവൃത്തികള്‍ വിവരിച്ച് സാക്ഷിമൊഴികള്‍ തന്നിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.കഴിക്കുന്ന മദ്യത്തിന്റെ അളവ് അനുസരിച്ച് 8 മണിക്കൂര്‍ വരെ രക്തത്തില്‍ മദ്യത്തിന്റെ അംശം നിലനില്‍ക്കുകയുള്ളുവെന്ന് വിദഗ്ദ്ധ ഡോക്ടര്‍ ഉമാദത്തന്‍ തന്റെ പുസ്തകത്തില്‍ ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ട്.
304 (2) നരഹത്യ നില നില്‍ക്കാന്‍ മദ്യപിച്ചു വാഹനമോടിച്ചാല്‍ അപകടമുണ്ടായി മറ്റുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്ന അറിവു മാത്രം മതി.ശ്രിറാം രക്തസാമ്പിളെടുക്കാന്‍ ആദ്യം ഡോക്ടര്‍ക്ക് സമ്മതം നല്‍കിയില്ല. മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.
ഒന്നാം പ്രതി ശ്രീറാമിന്റെ പ്രവൃത്തിയാലാണ് സംഭവം നടന്നത്.
മദ്യപിച്ചു വാഹനമോടിച്ചാല്‍ മറ്റുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെ വാഹനമോടിച്ച് ബൈക്ക് യാത്രികനായ ബഷീറിനെ കൊലപ്പെടുത്തി നരഹത്യ കുറ്റം ചെയ്തുവെന്നാണ് തനിക്കെതിരായ കുറ്റാരോപണം. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചു. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 ( മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം) നിലനില്‍ക്കണമെങ്കില്‍ നിയമത്തില്‍ പറയുന്നത് 100 മി.ലി. രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ തന്റെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നതെന്നും ബോധിപ്പിച്ചു. 2019 ലെ ഹൈക്കോടതി ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ബോധിപ്പിച്ചു.
പേരൂര്‍ക്കട സ്വദേശിനിയും പ്രവാസിയുമായ വഫ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയുടെ വാദവേളയില്‍ ബോധിപ്പിച്ചത് ഇപ്രകാരമണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 84 റെക്കോര്‍ഡുകള്‍ , 72 തൊണ്ടിമുതലുകള്‍ , 100 സാക്ഷികള്‍ , 5 രഹസ്യ മൊഴികള്‍ എന്നിവയിലൊന്നും വഫ ശ്രീ റാമിനെ മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതായി ഒരു സാക്ഷിയും മൊഴി നല്‍കിയിട്ടില്ല. വെറും സഹയാത്രികയായ യുവതിക്കു മേല്‍ പ്രേരണ കുറ്റമായ മോട്ടോര്‍ വാഹന നിയമ വകുപ്പ്188 നിലനില്‍ക്കില്ലെന്നും വഫ ബോധിപ്പിച്ചു. താന്‍ ശ്രീറാം വിളിച്ചതനുസരിച്ച് ലിഫ്റ്റ് നല്‍കാനായി പോകുക മാത്രമാണ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കാന്‍ താന്‍ പ്രേരിപ്പിച്ചിട്ടില്ല. അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ 74 ആം സാക്ഷിയായ മ്യൂസിയം എസ് ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നത്. തല്‍സമയം എസ് ഐ അല്ലാതെ സ്വതന്ത്ര സാക്ഷികള്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചു. അപകട കൃത്യത്തിന് ശേഷം കൃത്യവാഹനത്തില്‍ തന്റെ സാന്നിദ്ധ്യം കാറിനുള്ളില്‍ ഉണ്ടായിരുന്നതായി മാത്രമാണ് 3 കൃത്യ സ്ഥല ദൃക്‌സാക്ഷിയുടെ സാക്ഷിമൊഴികളായി ഹാജരാക്കിയിട്ടുള്ളത്.
ആകയാല്‍ തന്നെ കുറ്റവിമുക്തയാക്കി വിചാരണ കൂടാതെ വിട്ടയക്കണമെന്നും ബോധിപ്പിച്ചു.
അതേ സമയം ശ്രീറാമിനെ തടയാതെ ഡ്രൈവിംഗ് സീറ്റ് നല്‍കി മന:പ്പൂര്‍വ്വം വഫ ശ്രീറാമിനെ കൃത്യത്തിന് സഹായിക്കുകയും ഉത്സാഹിയായും ഗൂഢാലോചന നടത്തിയും പ്രേരണക്കുറ്റത്തിനൊപ്പം കൃത്യവിലോപവും ചെയ്ത തെളിവു നശിപ്പിക്കല്‍ കുറ്റവും നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. തല്‍സമയം കൃത്യവാഹനത്തിന്റെ ആര്‍.സി ഓണര്‍ ആരെന്ന് കോടതി ചോദിച്ചു. വഫയെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. പ്രതികള്‍ കൂലിപ്പണിക്കാരല്ലെന്നും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണെന്നും മദ്യപിച്ച് വാഹനമോടിച്ചാലുള്ള പ്രത്യാഘാതം അറിയാവുന്നവരാണെന്നും ബോധിപ്പിച്ചു.
കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഏപ്രിലില്‍ സെഷന്‍സ് കോടതി ഉത്തരവിട്ടവേളയിലാണ് പ്രോസിക്യൂഷന് പകര്‍പ്പ് നല്കാതെയുള്ള വഫയുടെ വിടുതല്‍ ഹര്‍ജിയെത്തിയത്. കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാതെ 3 തവണ സമയം തേടിയ പ്രതികള്‍ കോടതി അന്ത്യശാസനം നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ബഷീര്‍ കൊല്ലപ്പെട്ട് ആഗസ്റ്റ് 2 ന് രണ്ടു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്.
2020 ഫെബ്രുവരി മാസം 3 നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ 1 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെണ്‍ സുഹൃത്തിനൊപ്പം വഫയുടെ വക കെ എല്‍ 01-ബി എം 360 നമ്പര്‍ വോക്‌സ് വാഗണ്‍ കാര്‍ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ച് താന്‍ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവര്‍ത്തിച്ച് കവഡിയാര്‍ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുന്‍വശം റോഡില്‍ വച്ച് കെഎല്‍ 01 സി സി 881 നമ്പര്‍ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിന്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാര്‍ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റര്‍ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലില്‍ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തില്‍ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സര്‍ക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിള്‍ നല്‍കാതെ വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിച്ചതായും പ്രതികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കളവായ വിവരം നല്‍കിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിച്ച് ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതേ റോഡിലൂടെ അമിതവേഗതയില്‍ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.
കാറിടിപ്പിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഐ. എ. എസ്. ലഭിക്കും മുമ്പ് എം.ബി.ബി.എസ്.പാസ്സായിട്ടുള്ള ഡോക്ടര്‍ ശ്രീറാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിലും ചികിത്സ തേടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിള്‍ പരിശോധനക്ക് രക്തമെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് വഴങ്ങാതെയും സമ്മതിക്കാതെയും മണിക്കൂറുകള്‍ തള്ളി നീക്കി. മദ്യത്തിന്റെ അംശം രക്തത്തില്‍ ശാസ്ത്രീയമായും നിയമപരമായും നിര്‍ണ്ണയിക്കുന്നത് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാമില്‍ കൂടുതല്‍ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് രക്ത പരിശോധയില്‍ തെളിയുമ്പോഴാണ്. ഇത് ഒരാള്‍ മദ്യപിച്ച് മണിക്കൂറുകള്‍ താണ്ടിയുള്ള പരിശോധനയില്‍ ലഭ്യമാകില്ല. ഇത് നല്ലവണ്ണം അറിയാവുന്നതിനാലാണ് വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍ കൂടിയായ പ്രതി രക്ത പരിശോധനക്ക് വിധേയനാകാതെ മദ്യ തെളിവ് നശിപ്പിക്കാനായി ആദ്യം മുതല്‍ക്കേ രക്ത പരിശോധനക്ക് ബുദ്ധിപൂര്‍വ്വം വഴങ്ങാത്തത്.
സംഭവം നടന്ന് അഞ്ചു മിനിറ്റിനകം തൊട്ടടുത്തുള്ള മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐ ജയപ്രകാശും പോലീസ് പാര്‍ട്ടിയും സംഭവ സ്ഥലത്ത് എത്തി. മദ്യപിച്ചതായി സംശയമുണ്ടെങ്കില്‍ പ്രതിയെ ശ്വാസ പരിശോധനയും രക്ത പരിശോധനയും ചെയ്യിക്കേണ്ടത് പോലീസിന്റെ കടമയും കര്‍ത്തവ്യവുമാണ്. എന്നാല്‍ സംഭവം നടന്ന് പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ ലഭിച്ചിട്ടും പ്രതിയെയും കൂട്ടി ആശുപത്രിയിലെത്തി 15 മിനിറ്റിനകം ചെയ്യേണ്ട രക്ത പരിശോധന പ്രതിയുമായി ഒത്ത് കളിച്ച് 10 മണിക്കൂര്‍ കഴിഞ്ഞ് ചെയ്തതിനാലാണ് രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തത്.
മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. ആഗസ്റ്റ് 4 ന് രാവിലെ 9.45 ന് മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടറെ കൂട്ടി പോലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തു. എന്നാല്‍ മണിക്കൂറുകള്‍ വൈകിയുള്ള രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ ആക്‌സിഡന്റ് കം വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ശ്രീറാമിന്റെ ശ്വാസോച്ഛാസത്തില്‍ മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 (ശശ) ( തന്റെ പ്രവൃത്തിയാല്‍ മറ്റൊരാള്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ , കളവായ വിവരം നല്‍കല്‍ ) , മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) , 185 ( മദ്യപിച്ച് വാഹനമോടിക്കല്‍ ) , 188 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യല്‍ ) , പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ വകുപ്പ് 3 (1) (2) (പൊതു മുതല്‍ നശിപ്പിച്ച് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തല്‍ ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
ശ്രീറാം ഓടിച്ച വഫയുടെ ഫോക്‌സ് വാഗണ്‍ കാര്‍ കൃത്യ സമയം മണിക്കൂറില്‍ 120 കി.മീ. വേഗത്തിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. വെള്ളയമ്പലത്തിലെ കെ.എഫ്.സി. ക്ക് മുന്നില്‍ നിന്നുള്ള സി.സി.റ്റി.വി. ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അമിത വേഗതയിലാണെന്ന് കണ്ടെത്തിയത്. എഫ്എസ്എല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൃത്യ വാഹനത്തിന് കൃത്യസമയം യാതൊരു വിധമായ യന്ത്ര തകരാറുമുണ്ടായിരുന്നില്ലെന്നും പെഡെല്‍ ബ്രേക്കും ഹാന്‍ഡ്
ബ്രേക്കും ശരിയായ രീതിയില്‍ പ്രവര്‍ത്തന ക്ഷമമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ സാക്ഷ്യപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശ്രീറാമിന്റെ വസ്ത്രത്തില്‍ കണ്ടെത്തിയ രക്തം അപകടത്തില്‍ മരിച്ച ബഷീറിന്റെതാണെന്ന് എഫ് എസ് എല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
അതേ സമയം നിര്‍ണ്ണായക തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന ബഷീറിന്റെ മൊബൈല്‍ ഫോണിനെപ്പറ്റി കുറ്റപത്രം നിശ്ശബ്ദം. അത് ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമന്റെ സുഹൃത്തായ രണ്ടാം പ്രതി വഫയോ പോലീസോ മുക്കിയതായി ആരോപണമുണ്ട്.
മ്യൂസിയം പോലീസ് പ്രതി ഭാഗം ചേര്‍ന്ന് പോലീസും പ്രതിയും ഒത്തുകളിച്ച കേസില്‍ ആന്റി ക്ലൈമാക്‌സിലൂടെയാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ബ്യൂട്ടീഷ്യനും മോഡലുമായ സെക്‌സ് ബോംബ് വഫാ ഫിറോസിന്റെ കാര്‍ ഇടിപ്പിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ 2019 ആഗസ്റ്റ് ആറിനാണ് ശ്രീറാമിന് കോടതി ജാമ്യമനുവദിച്ചത്. 35,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യം കോടതിയില്‍ ബോണ്ടായി ഹാജരാക്കണം. കോടതിയുടെ അനുവാദമില്ലാതെ സംസ്ഥാനം വിടരുത്. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അരുത്. തെളിവുകള്‍ നശിപ്പിക്കരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥ. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ. അനീസയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഭാഗം ചേര്‍ന്ന് അര്‍ദ്ധരാത്രി 1 മണിക്ക് നടന്ന സംഭവത്തിന് പ്രതിയെ സ്‌പോട്ട് അറസ്റ്റ് ചെയ്തിട്ടും രക്ത സാമ്പിള്‍ എടുക്കാതെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയില്‍ വിട്ടയച്ചും പിറ്റേന്ന് രാവിലെ 7 . 26 ന് ദുര്‍ബലമായ വകുപ്പിട്ട് പ്രതിയില്ലാത്ത എഫ് ഐ ആര്‍ ഇട്ട മ്യൂസിയം പോലീസിന്റെ വീഴ്ചകളുമാണ് പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാന്‍ കാരണമായത്.
ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്ത് സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് ചീഫ് സെയ്ഫുദീന്‍ തടസ്സവാദമുന്നയിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത് കോടതി തള്ളി. കേസ് ഡയറിയും മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ മാനസികമായും ശാരീരികമായും പൂര്‍ണ്ണ ആരോഗ്യവാനല്ലാത്ത പ്രതിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.
കേരള മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 നിയമപരമായി നിലനില്‍ക്കണമെങ്കില്‍ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടര്‍ കുറിച്ചാല്‍ മാത്രം പോരെന്നും രക്ത പരിശോധന നടത്തി ഫലം ലഭ്യമാക്കേണ്ടതുണ്ടെന്ന് മേല്‍ക്കോടതി വിധിന്യായങ്ങള്‍ ഉള്ളതായും ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം പ്രതി 3 ദിവസമായി കസ്റ്റഡിയിലായിട്ടു പോലും പ്രതിയുടെ വിരലടയാളം പോലീസ് എടുത്തിട്ടില്ലെന്ന് പ്രതിഭാഗം അന്ന് വാദിച്ചു. 304 എ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ മാധ്യമ സമ്മര്‍ദ്ദത്താല്‍ അഡീഷണല്‍ റിപ്പോര്‍ട്ട് ഹാജരാക്കി 304 ചേര്‍ത്തു. രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് പ്രതിയെന്നും അനാവശ്യമായി എടുത്തകേസാണിതെന്നും പ്രതിഭാഗം വാദിച്ചു.
നിസ്സാര വകുപ്പിട്ടാണ് മ്യൂസിയം പോലീസ് സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നരഹത്യക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ചുമത്തേണ്ടതിന് പകരം 304 എ ആണ് എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്നത്. 304 സെഷന്‍സ് കോടതിയില്‍ വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണ്. 304 എ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ ചെയ്യേണ്ട കേസുമാണ്. ഇത് പ്രതിയെ കേസില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ്. മുമ്പ് പാറ്റൂരില്‍ വച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ ചീഫ് കെമിക്കല്‍ ലാബിലെ ഉദ്യോഗസ്ഥ ദമ്പതികളെ ഫുട്പാത്തിലൂടെ നടക്കവേ ടാങ്കര്‍ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡ്രൈവര്‍ക്കെതിരെ ചുമത്തിയത് 304 ആണ് .നരഹത്യകുറ്റത്തിന് ചാര്‍ജ് ചെയ്ത ആ കേസിന്റെ വിചാരണയില്‍ സെഷന്‍സ് കോടതി ഡ്രൈവര്‍ക്ക് ഏഴേ മുക്കാല്‍ വര്‍ഷത്തെ കഠിന തടവും 50,200 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
ഐ എ എസ് ലോബിയുടെ സ്വാധീനത്താലാണ് മ്യൂസിയം പോലീസ് എഫ് ഐആറില്‍ വെള്ളം ചേര്‍ത്തത്.
https://www.facebook.com/Malayalivartha

























