വ്യാജ വെബ് വെബ്‌സൈറ്റിലൂടെ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവിനെ മലപ്പുറത്ത് നിന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റിലൂടെ ഇയാൾ ലക്ഷങ്ങൾ തട്ടി. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പുങ്കൽ വീട്ടിൽ മുഹമ്മദ് സോജിൻ (35) നെയാണ് അറസ്റ്റ് ചെയ്തത്.
ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ വാട്‌സാപ്പ് നമ്പർ വഴി പരിചയപ്പെട്ടശേഷം യുവതിക്ക് ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് ജോലി ആവശ്യത്തിനായി വ്യാജ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന് ജോലിസംബന്ധമായി വിവിധ ഉത്പന്നങ്ങൾ വാങ്ങണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം യുവതിയിൽനിന്ന് പല തവണകളായി നാലു ലക്ഷത്തി എഴുപതിനായിരം രൂപയാണ് ഇയാൾ തട്ടിച്ചെടുത്തത്.
ജോലി ലഭിക്കാതെ ആയതോടെ യുവതി പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ പക്കൽ നിന്നും പണം കൈമാറ്റംചെയ്ത ബാങ്ക് അക്കൗണ്ടുകൾ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവയാണെന്നും, അക്കൗണ്ടിലേക്ക് മാറ്റിയ തുകയിൽ മൂന്നുലക്ഷത്തോളം രൂപ പിടിയിലായ മുഹമ്മദ് സോജിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി.
മുഹമ്മദ് സോജിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ ഈ അക്കൗണ്ടിലൂടെ നാലുകോടിയോളം രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. കൂടുതൽപേർക്ക് ഈ തട്ടിപ്പിൽ പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാറിന്റെ നിർദേശപ്രകാരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എ.സി.പി. ശ്യാംലാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ സുനിൽ കുമാർ, ഷിബു, സി.പി.ഒ. വിപിൻ ഭാസ്കർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha

























