കിടപ്പ് മുറിയില്‍ രണ്ടു കട്ടിലുകള്‍ക്ക് നടുവിൽ കഴുത്തില്‍ പ്‌ളാസ്റ്റിക്ക് കയര്‍ ചുറ്റി ഭാര്യയുടെ മൃതദേഹം; ശുചിമുറിയിലെ ജനലില്‍ കുരുക്കിട്ട് തൂങ്ങി ഭര്‍ത്താവ്:- തലസ്ഥാന നഗരിയെ ഞെട്ടിച്ച് കൊലപാതകവും ആത്മഹത്യയും:- നടുങ്ങുന്ന കാഴ്ച കണ്ടത് മകൻ... ആത്മഹത്യാക്കുറിപ്പ് പുറത്ത്

തലസ്ഥാന നഗരിയെ ഞെട്ടിച്ച് കൊലപാതകവും ആത്മഹത്യയും. കമലേശ്വരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കമലേശ്വരം വലിയവീട് ലൈന്‍ ക്രസെന്റ് അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റ് നമ്പര്‍ 123ല്‍ കമാല്‍ റാഫി (52), ഭാര്യ തസ്‌നീം(42) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ ബി.ബി.എ.യ്ക്ക് പഠിക്കുന്ന മകന്‍ ഖലീഫ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് നടുക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്. കിടപ്പ് മുറിയില്‍ രണ്ടു കട്ടിലുകള്‍ക്ക് നടുവിലായി കിടക്കുന്ന നിലയിലായിരുന്നു തസ്‌നീമിന്റെ മൃതദേഹം.
കഴുത്തില്‍ കയര്‍ കൊണ്ടുള്ള കുരുക്കുണ്ടായിരുന്നു. ഈ കയറിന്റെ മറ്റേ അറ്റം ഉപയോഗിച്ച് ശുചിമുറിയിലെ ജനലില്‍ കുരുക്കിട്ടു തൂങ്ങിയ നിലയിലായിരുന്നു റാഫിയുടെ മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്നും കമാല്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് എഴുതിയിരിക്കുന്നത്. കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശിയായ റാഫിയും കുലശേഖരം സ്വദേശിനിയായ തസ്‌നീമും വര്‍ഷങ്ങളായി തിരുവനന്തപുരത്താണു താമസം.
ഏറെക്കാലം ഗള്‍ഫിലായിരുന്ന റാഫി 6 വര്‍ഷം മുന്‍പു തിരിച്ചെത്തി ഇവിടെ കാറുകളുടെ സ്‌പെയര്‍പാര്‍ട്‌സ് ബിസിനസ് നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ബിസിനസ് മുന്നോട്ടുപോയില്ല. പിന്നീട് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ മൂത്തമകന്‍ കോളജ് വിട്ടെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം മുട്ടിയിട്ടും ഫോണില്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പൂന്തുറ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് എത്തിയെങ്കിലും വാതില്‍ തുറക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ആശാരി പണിക്കാരന്റെ സഹായത്തോടെയാണ് വാതില്‍ പൊളിച്ച് അകത്ത്കയറിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തസ്‌നീം നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവരുടെ കഴുത്തില്‍ പ്‌ളാസ്റ്റിക്ക് കയര്‍ ചുറ്റിയ നിലയിലായിരുന്നു. കമാല്‍ റാഫിയെ ടോയിലറ്റിന്റെ വെന്റിലേറ്ററില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. കുറച്ച് നാളായി ഭാര്യമായി പിണങ്ങി കമാല്‍ റാഫി ഫ്‌ളാറ്റില്‍ മകനോടൊപ്പമായിരുന്നു താമസം.
ഭാര്യ തസ്‌നിം സമീപത്തുള്ള തന്റെ ബന്ധുവീട്ടില്‍ രണ്ട് പെണ്‍മക്കളുടെ കൂടെയായിരുന്നു. റാഫിയ്ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ എല്ലാദിവസവും തസ്‌നിം വരുന്നുണ്ടായിരുന്നു. അങ്ങനെ വന്ന സമയത്താണ് റാഫി കൊലചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. വിരലടയാള വിദഗ്ധര്‍ രാത്രി ഒന്‍പതുമണിയോടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചകുറവ് കാരണം മടങ്ങി. ഫോറന്‍സിക് പരിശോധനയും ഇന്‍ക്വസ്റ്റ് നടപടികളും ഇന്ന് രാവിലെ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് പറഞ്ഞു. വിശദ അന്വേഷണം ആരംഭിച്ചെന്ന് പൂന്തുറ എസ്.എച്ച്.ഒ പ്രദീപ് പറഞ്ഞു.
https://www.facebook.com/Malayalivartha



























