പദ്മത്തിന്റെയും റോസ്‌ലിയുടെയും മാംസം ഷാഫി രണ്ട് തവണ കൊച്ചിയിലേക്ക് എത്തിച്ചതായി വിവരം; അമാനുഷിക ശക്തി കിട്ടാൻ മനുഷ്യ മാംസം കഴിക്കുന്ന ചിലരെ അറിയാമെന്ന് ഷാഫി വെളിപ്പെടുത്തി: ഷാഫിയുടെ ഹോട്ടലിൽ പോലീസ്...

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട പദ്മത്തിന്റെയും റോസ്‌ലിയുടെയും മാംസം ഷാഫി കൊച്ചിയിലേക്ക് കൊണ്ടുവന്നതായി സൂചന. ജൂൺ ആദ്യവാരവും സെപ്തംബർ അവസാനവാരവുമാണ് അരുംകൊലകൾ നടന്നത്. രണ്ട് തവണയും ഷാഫി മാംസം കൊണ്ടുപോയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം. ഇതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് വ്യക്തമല്ല.
അമാനുഷിക ശക്തി കിട്ടാനായി മനുഷ്യ മാംസം കഴിക്കുന്ന ചിലരെ തനിക്കറിയാമെന്നും, അവർക്ക് മാംസം വിൽക്കാമെന്നും ഷാഫി പറഞ്ഞതായി കൂട്ടുപ്രതികളായ ഭഗവൽ സിംഗും ലൈലയും നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഷാഫിയുടെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇപ്പോഴും പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുമായാണ്.
അതേ സമയം ലോട്ടറി വിറ്റ് ഉപജീവനം നടത്തി കഴിഞ്ഞവരെയാണ് ഭഗവൽസിംഗും ഭാര്യയും വ്യാജസിന്ധനും ചേർന്ന് അരുംകൊല ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് സമീപവാസികൾ. പണത്തിനോട് ആർത്തിയില്ലാത്ത പാവം വൈദ്യരായിരുന്നു ഭഗവൽ സിംഗ്. പിന്നീട് എങ്ങനെയാണ് വൈദ്യരുടെ മനസുമാറിയതെന്നറിയില്ല.... തെളിവെടുപ്പിന് ഇലന്തൂരിലെ വീട്ടിൽ പ്രതികളെ എത്തിച്ചപ്പോഴായിരുന്നു 14 വർഷം മുൻപ് ഭഗവൽ സിംഗ് ചികിത്സിച്ച ഇലന്തൂർ സ്വദേശിയായ ശാന്ത മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്.
അന്ന് ശാന്തയ്ക്ക് മൈക്കാട് പണിയായിരുന്നു. വീടിനുമുകളിൽ നിന്ന് താഴെവീണ് ശരീരമാസകലം ചതവുപറ്റി. തുടർന്നാണ് ചികിത്സയ്ക്കായി ഭഗവൽ സിംഗിന്റെ അടുത്ത് എത്തുന്നത്. 14 ദിവസം ഭഗവൽസിംഗ് തിരുമ്മു ചികിത്സ നടത്തി. ഒരിക്കൽപ്പോലും തന്നോട് മോശമായി പെരുമാറിയിട്ടില്ല. വൈദ്യരില്ലാത്ത സമയത്ത് ഭാര്യയും ചികിത്സ നടത്തിയിട്ടുണ്ട്. ചികിത്സയ്ക്കുശേഷം ഭഗവൽസിംഗ് പണം ചോദിച്ചുവാങ്ങാറില്ല. കൈയിലുളളത് കൊടുത്താൽ മതി. അതുകൊണ്ടുതന്നെ പാവങ്ങളായിട്ടുള്ളവർ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നതായി ശാന്ത പറഞ്ഞു. ഭഗവൽ സിംഗിന്റെ ചികിത്സയ്ക്കുശേഷമാണ് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞത്. വീഴ്ചയെ തുടർന്ന് മൈക്കാട് പണി നിറുത്തിയ ശാന്ത ഇപ്പോൾ ലോട്ടറിക്കച്ചവടമാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























