മുഖ്യന്റെ മാസ്റ്റർ പ്ലാൻ പൊളിച്ച് ഇഡിയുടെ നീക്കം...! സ്വര്‍ണക്കടത്ത് കേസിൽ നിർണായക വിധി ഇന്ന്, വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹർജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും.

സ്വര്‍ണക്കടത്ത് കേസിൽ വളരെ നിർണായക വിധിയാണ് ഇന്ന് വരാനിരിക്കുന്നത്. കേസിന്‍റെ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹർജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തീര്‍പ്പാക്കുക. ബംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ഹര്‍ജിയിൽ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിൽ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ കോടതി മാറ്റണമെന്ന് ഇഡി ജൂലൈയിലാണ് ആവശ്യപ്പെട്ടത്. തുടക്കം മുതല്‍ തന്നെ സംസ്ഥാനത്തെ പ്രബലരായ വ്യക്തികളുടെ ഇടപെടല്‍ കാരണം അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിൽ വിചാരണ തുടർന്നാൽ പ്രതികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാപ്പെടാമെന്നും അന്വേഷണത്തെ അട്ടിമറിക്കാനും കഴിയുമെന്ന് ഇഡി ഹർജിയിൽ പറയുന്നു.
കേസിലെ നാലാം പ്രതിയുടെയും കേസില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളുടെയും സ്വാധീനം കാരണം കേസിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇതുവരെ നടന്ന സംശയാസ്പദമായ സംഭവങ്ങള്‍ കണക്കിലെടുത്ത്, എല്ലാ കുറ്റാരോപിതര്‍ക്കും സാക്ഷികള്‍ക്കും ഹാജരാകാനും സ്വതന്ത്രമായി മൊഴി നല്‍കാനും, സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കുന്നതിനും കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണം എന്നാണ് ഇഡി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
കേസിൽ നിരവധി ഉന്നത വ്യക്തികളുടെ പങ്ക് ഇഡി അന്വേഷിക്കുന്നുണ്ട്. സരിത് പി എസ്, സ്വപ്ന, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെയുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
എന്നാൽ ഇ.ഡിക്ക് കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും എം. ശിവശങ്കറും സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി പ്രവര്‍ത്തിക്കുന്നുവെന്നും കേരള സർക്കാരിലെ ഭരണ- രാഷ്ട്രീയ നേതൃത്വത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് ശിവശങ്കറിന്‍റെ നിലപാട്. കേസിന്റെ വിചാരണ സമയത്ത് മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്നും ശിവശങ്കര്‍ ആരോപിക്കുന്നു. സ്വപ്നയുമായി ഗൂഢാലോചന നടത്തിയാണ് ഇഡി ട്രാൻസ്ഫർ ഹർജി നൽകിയതെന്നും സത്യവാങ്മൂലത്തിലുണ്ട്. സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ശിവശങ്കറിന്റെ ആരോപണം.
https://www.facebook.com/Malayalivartha



























