ഇനി അവർ ഒറ്റക്കെട്ടായി പോരാട്ടത്തിന്...! സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ പ്രതികൾ പിന്തുണയ്ക്കും, സ്വപ്ന സുരേഷും...സരിത്തും ഈ ആവശ്യം സുപ്രീംക്കോടതിയെ ഇന്ന് അറിയിക്കും...!

സ്വര്‍ണക്കടത്ത് കേസിന്റെ തുടര്‍വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുകയാണ്. ഇ.ഡിക്ക് കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും എം. ശിവശങ്കറും സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ പ്രതികൾ പിന്തുണയ്ക്കും. ഈ ആവശ്യം സ്വപ്ന സുരേഷും, സരിത്തും സുപ്രീംക്കോടതിയെ ഇന്ന് അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത ഇ.ഡിയുടെ ഹര്‍ജിക്കെതിരെ സംസ്ഥാന സർക്കാർ മറുപടി സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു .അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് കരിവാരിത്തേക്കാനുള്ള നീക്കമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേത്. ഇഡിയുടെ ആശങ്കകൾ ഭാവനാസൃഷ്ടിയാണ്. അന്വേഷണം തടയാൻ സംസ്ഥാനസർക്കാരോ പൊലീസോ ഇടപെട്ടിട്ടില്ല.
അന്വേഷണ ഏജൻസികൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നതാണ് സർക്കാരിന്റെ നയം എന്നാണ് നയതന്ത്രബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാൻസ്‌ഫർ പെറ്റീഷനുള്ള മറുപടി സത്യവാങ്‌മൂലത്തിൽ സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേസിൽ പ്രധാന ആരോപണം കേരള മുഖ്യമന്ത്രിക്ക് എതിരേയാണെന്ന് ഇഡി സുപ്രീംകോടതിയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിയിരുന്നു. എന്നാൽ, മതിയായ തെളിവുകളില്ലാതെ മുഖ്യമന്ത്രിയുടെ പേര് അനാവശ്യമായി പരാമർശിക്കരുതെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടത്.
കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി പ്രവര്‍ത്തിക്കുന്നുവെന്നും കേരള സർക്കാരിലെ ഭരണ- രാഷ്ട്രീയ നേതൃത്വത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് ശിവശങ്കറിന്‍റെ നിലപാട്. കേസിന്റെ വിചാരണ സമയത്ത് മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്നും ശിവശങ്കര്‍ ആരോപിക്കുന്നു. സ്വപ്നയുമായി ഗൂഢാലോചന നടത്തിയാണ് ഇഡി ട്രാൻസ്ഫർ ഹർജി നൽകിയതെന്നും സത്യവാങ്മൂലത്തിലുണ്ട്. സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ശിവശങ്കറിന്റെ ആരോപണം.
ബംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ഹര്‍ജിയിൽ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ വിചാരണ തുടര്‍ന്നാല്‍, സ്വാധീനമുള്ള പ്രതികള്‍ കേസന്വേഷണത്തിൽ തടസങ്ങള്‍ സൃഷ്ടിക്കുകയും കൂട്ടുപ്രതികളെ സമ്മര്‍ദ്ദത്തിലാക്കുകയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യും. കൂടാതെ, തെറ്റായ തെളിവുകള്‍ ഉണ്ടാക്കാനും അതുവഴി, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
കേസിലെ നാലാം പ്രതിയുടെയും കേസില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളുടെയും സ്വാധീനം കാരണം കേസിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇതുവരെ നടന്ന സംശയാസ്പദമായ സംഭവങ്ങള്‍ കണക്കിലെടുത്ത്, എല്ലാ കുറ്റാരോപിതര്‍ക്കും സാക്ഷികള്‍ക്കും ഹാജരാകാനും സ്വതന്ത്രമായി മൊഴി നല്‍കാനും, സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കുന്നതിനും കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണം എന്നാണ് ഇഡിയുടെ ഹര്‍ജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha

























