‘ഇതുപോല ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്’... വലിച്ചു കീറി കെ. മുരളീധരന്‍... പാർട്ടി ചെയ്തത് തെറ്റ്! തുറന്നടിച്ച് മുരളീധരന്‍

ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കെ. മുരളീധരന്‍. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും പാര്‍ട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എൽദോസ് ചെയ്തതിനെ അനുകൂലിക്കുന്നില്ല, ഒളിവിൽ പോയത് തെറ്റാണ്. എൽദോസ് എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണ്. അദ്ദേഹത്തെ കോൺഗ്രസ് സംരക്ഷിക്കില്ല -മുരളീധരൻ പറഞ്ഞു. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ കൊലക്കുറ്റം ഒഴിവാക്കിയ കോടതി നടപടിക്ക് കാരണം സർക്കാറും പൊലീസുമാണെന്നും ശ്രീറാം വെങ്കിട്ടരാമനോടാണ് സർക്കാറിന് താൽപര്യമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
അതേസമയം, പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിശദീകരണം നൽകിയാലും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് ആലോചന. ഇതുവരെയും എവിടെയെന്ന് കണ്ടെത്താനാകാത്ത പോലീസ് എല്‍ദോസിനായി തിരച്ചില്‍ തുടരുകയാണ്. പാര്‍ട്ടിയില്‍ നിന്നടക്കം സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തില്‍ എല്‍ദോസ് ഒളിവുജീവിതം തുടരമോ എന്നത് കണ്ടറിയണം.
കേസിൽ ഉൾപ്പെട്ടതിന് പുറമേ ഒളിവിൽ പോയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ വിശദീകരണം നല്‍കിയാലും എല്‍ദോസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് വിവരം. കേസില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞേക്കും.
യുവതിയെ തട്ടിക്കോണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടര്‍ന്ന്, ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ, എല്‍ദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തി. എല്‍ദോസിനെതിരെ കൂടുതല്‍ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് വിധി പറയും. ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് പറയുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കോടതി പരിഗണിക്കുമോയെന്ന് ഇന്ന് കണ്ടറിയും.
ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്‍റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടു നിലവിലുമുണ്ട്.
ഇതിനിടെ അന്വേഷണ സംഘം കൊച്ചിയില്‍ എല്‍ദോസിന്റെ വീട്ടില്‍ പരാതിക്കാരിയെ എത്തിച്ച് പരിശോധന നടത്തിയേക്കും. ഈ വീട്ടില്‍ വെച്ചും എല്‍ദോസ് തന്നെ പീഡിപിച്ചുവെന്ന് പരാതിക്കാരി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























