സിപിഐ മരിക്കാറായി... കോൺഗ്രസ് ഓക്‌സിജൻ കൊടുക്കണമെന്ന് കാനം

നിലം പൊത്താതിരിക്കാൻ താങ്ങും തൂണും കൊടുത്ത് നിലനിറുത്തുന്ന ഉണങ്ങിയ മരം പോലെയാണ് ദേശീയ പാർട്ടിയായ സിപിഐ. കേരളത്തിൽ സിപിഎം നൽകുന്ന പിൻബലത്തിൽ ഒരു വിധം നിലംപൊത്താതെ സിപിഐ പിടിച്ചുനിൽക്കുന്നുവെന്നു മാത്രം. കേരളം വിട്ടാൽ സിപിഐയ്ക്ക് ഏതെങ്കിലും സംസ്ഥാനത്തിൽ വേരോ ഇലയോ ഉണ്ടോ എന്ന കാര്യത്തിൽ ആ പാർട്ടിക്കുപോലും ആശങ്ക ഉണ്ടായിയിരിക്കുന്നു എന്നതാണ് വസ്തുത. കേരളത്തിൽ സിപിഐയെ അപ്പാടെ ദത്തെടുത്തിരിക്കുന്ന കാനം രാജേന്ദ്രനുപോലും സിപിഐയുടെ ഭാവിയിൽ ആശങ്ക ഉളവായിത്തുടങ്ങിയിരിക്കുന്നു.
ഏറെയിടങ്ങിലും പെട്ടിക്കട പോലെ സിപിഐയുടെ ഓഫീസുകൾ വെറുതെ തുറന്നുവയ്ക്കുകയാണെന്നും ഒരാൾപോലും കടന്നുവരാത്ത ഓഫീസുകളാണ് ഇവയിൽ ഏറെയെന്നും കാനം രാജേന്ദ്രൻ പാർട്ടിയുടെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ തുറന്നു പറഞ്ഞിരിക്കുന്നു. തീരുന്നില്ല, രാജ്യത്ത് ഈ പാർട്ടിയുടെ വിലാസം നിലനിൽക്കണമെങ്കിൽ കോൺഗ്രസുമായി തുറന്ന സഖ്യം വേണമെന്നും സിപിഐയ്ക്ക് തിരിച്ചറിവുണ്ടായിരിക്കുന്നു. കേരളം കഴിഞ്ഞാൽ സിപിഐയ്ക്ക് ഏറെ സംസ്ഥാനങ്ങളിലും വിലാസമില്ലാത്ത ഗതികേടാണെന്നും അവർ ദേശീയ തലത്തിൽ വൈകി തിരിച്ചറിഞ്ഞുപോലും.
സ്വന്തം ഉടമസ്ഥതയിൽ ഓഫീസ് കുറവായതിനാൽ വാടകമുറികളിലാണ് സിപിഐ ഓഫീസുകൾ ഏറെയിടങ്ങളിലും പ്രവർത്തിക്കുന്നത്. വീടും കൂടുമില്ലാത്ത ഒരാൾ ഓഫീസ് സെക്രട്ടറി എന്ന പേരിൽ ഈ മുറിയിൽ രാത്രികാലങ്ങളിൽ കിടന്നുറങ്ങും എന്നല്ലാതെ പകൽ സമയം ഓഫീസിലേക്ക് ഒരു സഖാവും കടന്നുവരാറില്ല. പാർട്ടി പത്രവും മാനിഫെസ്റ്റോയും വായിച്ചും കട്ടൻകാപ്പിയും പരിപ്പുവടയും കഴിച്ചും മുൻപൊക്കെ സഖാക്കൾ പാർട്ടി ഓഫീസിൽ തമ്പടിച്ചിരുന്ന കാലമൊക്കെ പോയി.
ഇക്കാലത്ത് പല ഓഫീസുകളും മാസത്തിൽ ഒന്നുപോലും തുറക്കാറില്ലെന്നും ഏറെ ഓഫീസുകളും ചുക്കിലിവലയ്ക്കുള്ളിൽപ്പെട്ട് പൊടിപടലങ്ങൾ പിടിച്ചു കിടക്കുകയാണെന്നും പാർട്ടി കോൺഗ്രസ് അംഗീകരിച്ചിരിക്കുന്നു. എന്തിനേറെ കാറൽമാക്‌സ് മുതൽ സി. അച്യുതമേനോൻ വരെയുള്ള മഹാരഥൻമാരുടെ ഫോട്ടോകൾ തുടച്ചു കഴുകിയിട്ട് കാലങ്ങളായിരിക്കുന്നുവെന്നും സിപിഐയ്ക്ക് പറയേണ്ടിവന്നുപോലും.
ദേശീയതലത്തിൽ മാത്രമല്ല കേരളത്തിലും ബിജെപിയെ ചെറുക്കാൻ കോൺഗ്രസുമായി സഖ്യം വേണമെന്നാണ് സി.പി.ഐ കേരള ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയിൽ രാജാജി മാത്യു തോമസാണ് കേരളഘടകത്തിന്റെ നിലപാട് അവതരിപ്പിച്ചത്. സിപിഎമ്മിനെ പോലെ കോൺഗ്രസിനോട് അഴകൊഴമ്പൻ സമീപനം പാടില്ലെന്നും നിലപാടെടുത്തുകഴിഞ്ഞു.
ഈ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ വൈകാതെ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോൺഗ്രസ് സഖ്യം താൽപര്യത്തിന്റെ പേരിൽ സിപിഐയുടെ നേരേ കണ്ണുരുട്ടുമെന്നതിൽ രണ്ടു പക്ഷമില്ല. മാത്രവുമല്ല ചോറിങ്ങും കൂറങ്ങും എന്ന മട്ടിൽ സിപിഎമ്മിന്റെ തണലിൽ കിടക്കേണ്ടെന്നും വേണമെങ്കിൽ കടക്ക തൊറുത്ത് കോൺഗ്രസ് ക്യാമ്പിലേക്ക് താമസം മാറ്റിക്കൊള്ളാനും സിപിഎം പറയുമെന്ന് ഏറെക്കുറെ തീർച്ചയാണ്.
ബിജെപി വിരുദ്ധ ബദൽ സഖ്യത്തിന്റെ കാര്യത്തിൽ വ്യക്തത വേണമെന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ലോക സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്നാണ് സിപിഐ കേരള ഘടകത്തിന്റെ താൽപര്യം.
സിപിഎമ്മിലെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമാണ് കോൺഗ്രസ് സഖ്യതാൽപര്യമെന്ന് വ്യാഖ്യാനിക്കാമെങ്കിലും സിപിഐ എന്ന് മൂന്ന് അക്ഷരം നിലനിൽക്കാൻ മറ്റു മാർഗമില്ലെന്നും കാനത്തിന്റെ കേരള ഘടകം മനസിലാക്കിയിരിക്കുന്നു. അര നൂറ്റാണ്ടു മുൻപ് രാജ്യത്ത് കോൺഗ്രസിനു ബദലാകാനോളം ആൾബലവും സ്ഥാനമാനങ്ങളുമുള്ള പാർട്ടിയായിരുന്നു സിപിഐ. പഞ്ചാബിലും ഉത്തർപ്രദേശിലും ബംഗാളും ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും സിപിഐയക്ക് നിയമസഭയിൽ അംഗങ്ങൾ ഏറെയുണ്ടായിരുന്നു.
കാലം മുന്നോട്ടുപോയതോടെ അടുത്ത കാലംവരെ സിപിഎം കേരളത്തിലും ത്രിപുരയിലും ബംഗാളിലും ഭരണം പിടിച്ച് വല്യേട്ടനായി വളർന്നു. ഈ മുന്നേറ്റത്തിൽ സിപിഎം മെരുക്കുകയും ഞെരുക്കുകയും ചെയ്തതോടെ സിപിഐ കേരളത്തിൽ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും നന്നേ ചെറുതാവുകയും ചെയ്തു.
സിപിഐയിൽ യുവാക്കളുടെ സാന്നിധ്യം കുറവാണെന്ന് ഏറെ വൈകി ആ പാർട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. ഡിവൈഎഫ്‌ഐയുമായി താരതമ്യപ്പെടുത്തിയാൽ സിപിഐയുടെ യുവജനസംഖന പിള്ളവാതം വന്ന കുട്ടികളുടെ സ്ഥിതിയിലാണെന്നാണ് സിപിഐയുടെ വൈകി വന്നിരിക്കുന്ന നിരീക്ഷണം.
75 വയസ്സ് എന്ന പ്രായപരിധി നടപ്പാക്കാനായി ഭരണഘടനാ ഭേദഗതി സിപിഐ പാർട്ടി കോൺഗ്രസിൽ കൊണ്ടുവരുന്നതോടെ വയസൻമാരേറെയും പാർട്ടിക്കു പുറത്താകും. ഇസ്മായിൽ ഉൾപ്പെടെ പാർട്ടിയിലെ ശത്രക്കുളെ ഒതുക്കുന്നതിന്റെ ഭാഗമായാണ് കാനം ഈ നീക്കം നടത്തിയതെന്ന് വ്യക്തമാണ്.
വയോധികരെ ഒഴിനാക്കാനുള്ള കാനം പക്ഷത്തിന്റെ നീക്കത്തിനെതിരെ കാനത്തിന്റെ ബദ്ധശത്രുവും കേരളത്തിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗവുമായ വി.ബി.ബിനു പരസ്യമായ എതിർപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. പന്യൻ രവീന്ദ്രൻ ഉൾപ്പെടെ പാർട്ടിയിലെ വലിയൊരു നിര നേതാക്കളും വൈകാതെ പാർട്ടിക്കു പുറത്തുപോകുന്ന സാഹചര്യത്തിൽ സിപിഐ സ്വയം ഇല്ലാതാകുന്ന സാഹചര്യമാണുണ്ടാവുക.
https://www.facebook.com/Malayalivartha























