കേരളം ഞെട്ടി! ഇലന്തൂരിലേത് നരബലിയല്ല... ഫോറൻസികിന് സംശയം... പോലീസിന് നിശബ്ദത... കോടികൾ മറിയുന്നു

ഇലന്തൂർ കൊലപാതകം ദുർ മന്ത്രവാദത്തിലും ആഭിചാരത്തിലും ഒതുക്കി നിർത്താൻ ഉന്നതതലത്തിൽ വൻ ഗൂഢാലോചന നടക്കുന്നതായി വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് സൂചന ലഭിച്ചു. പ്രശംസാർഹമായ തരത്തിൽ പ്രവർത്തിക്കുന്നതായി പറയപ്പെടുന്ന പോലീസിന് തന്നെ ഇത്തരം ഒരു ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരും കേരളത്തിലുണ്ട്.
അവയവ മാഫിയയുടെ സാന്നിധ്യം ഇലന്തൂർ കൊലപാതകത്തിലുണ്ടെന്നാണ് സംശയിക്കുന്നത്. എന്നാൽ അവയവ മാഫിയയെ ആരോപണത്തിൻ്റെ നിഴലിൽ പോലും നിർത്താൻ പോലീസ് മടിക്കുന്നു എന്ന സംശയം വ്യാപകമാണ്.ദുർമന്ത്രവാദത്തിൽ തന്നെ ഇലന്തൂർ കൊലപാതകം ഒതുക്കി നിർത്തി നരബലി എന്ന പേരിൽ അതിനെ നിസാരവത്കരിക്കാനാണ് പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇലന്തൂരിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളിൽ ചില ആന്തരിക അവയവങ്ങൾ ഇല്ലെന്നു വെളിപ്പെടുത്തിയത് പൊലീസ് തന്നെയാണ്. കൊലപാതകങ്ങൾക്കു പിന്നിൽ അവയവ മാഫിയയാണോയെന്നു പരിശോധിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണു പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
അതേസമയം, ആന്തരിക അവയവങ്ങൾ മുറിച്ചു മാറ്റിയെന്നു പ്രതികൾ സമ്മതിക്കുന്നുണ്ട്. പക്ഷേ പിന്നീട് കുഴിയിൽ തന്നെ നിക്ഷേപിച്ചു എന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. എന്നാൽ കുഴിയിൽ നിന്നും അവയവങ്ങൾ ലഭിച്ചിട്ടില്ല. അപ്പോൾ എവിടെയാണ് അവയവങ്ങൾ? ഈ സംശയത്തിന് പോലീസ് പോലും മറുപടി പറയുന്നില്ല.
നരബലിയുടെ ഭാഗമായാണ് അവയവങ്ങൾ മുറിച്ച് മാറ്റിയത് എന്നും പറയുന്നു. പൊലീസും ഇതുതന്നെയാണ് സംശയിക്കുന്നത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും പൊലീസ് പറയുന്നു.ഇതിലാണ് പ്രതികളുടെയും പോലീസിൻ്റെയും കളി.
പത്മയുടെ മൃതദേഹം സംസ്കരിക്കും മുൻപ് അവയവങ്ങൾ വേർപെടുത്തിയതു ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. മന്ത്രവാദത്തിന് വേണ്ടി അവയവങ്ങൾ മുറിച്ചെടുക്കുമ്പോൾ അത് എങ്ങനെയാണ് ശാസ്ത്രീയമാകുന്നത്. അവയവങ്ങൾ വേർപെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്ന് ഫൊറൻസിക് പറയുമ്പോൾ അതിൽ സംശയിക്കാൻ എന്താണ് ഉള്ളത്?
കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്ക്കും ഇത്തരത്തിൽ അവയവങ്ങൾ വേർപെടുത്താനുള്ള കഴിവുണ്ടെന്നു പൊലീസ് കരുതുന്നില്ല. മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണു മൊഴിയെങ്കിലും ഇക്കാര്യം പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒന്നിൽ കൂടുതൽ കത്തികൾ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
മനുഷ്യ ശരീരത്തിലെ എളുപ്പം വേർപെടുത്താവുന്ന സന്ധികൾ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കു മാത്രമാണ് ഇതിനു കഴിയുക. ഇതു സംബന്ധിച്ച ചോദ്യത്തിനു മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന മറുപടിയാണു ഷാഫി നൽകിയത്. മോർച്ചറിയിൽ പ്രവർത്തിച്ചത് കൊണ്ടു മാത്രം ശാസ്ത്രീയമായി അവയവങ്ങൾ വേർപെടുത്താൻ കഴിയുമെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികളും വിശ്വസിക്കുമെന്ന് കരുതാൻ വയ്യ.
നരബലിയെന്ന് പറഞ്ഞ് അവയവ മാഫിയയെ പോലീസ് പാടെ തള്ളുമ്പോൾ ഇതിൽ ഒരന്വേഷണം ആവശ്യമുണ്ടെന്ന് പോലും പോലീസ് കരുതുന്നില്ല. സംഭവം നരബലി തന്നെയാണെന്ന് ആവർത്തിക്കാനാണ് പോലീസിന് ഇഷ്ടം.
സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അല്ലാതെയുള്ള അവയവദാനം കർശനമായി വിലക്കുന്ന നിയമം കേരളത്തിൽ നിലവിലുണ്ട്. എന്നാൽ ഇതിനെയെല്ലാം അട്ടിമറിക്കുന്ന തരത്തിലാണ് അവയവ മാഫിയ പ്രവർത്തിക്കുന്നത്. അതിൻ്റെ ശക്തി വിവരണാതീതമാണ്.
അവയവക്കച്ചവടം നടത്തി കോടികൾ കൊയ്യുന്ന മാഫിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള പോലീസ് സംവിധാനങ്ങൾ നിരവധി തവണ കേസെടുത്തിട്ടുണ്ട്. എന്നാൽ അന്വേഷണങ്ങൾ ഒരിടത്തും എത്താറില്ല. ഇതിന് കാരണം അവയവ മാഫിയക്ക് അതാത് സർക്കാരുകളിലുള്ള അമിതമായ സ്വാധീനമാണ്.
ലഹരി മാഫിയയെ പോലെ അവയവ മാഫിയയും കേരളത്തിൽ അതിശക്തമാണ്. ലഹരി മാഫിയക്ക് രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കാൻ കഴിയുന്നത് കോടികൾ മറിച്ചു കൊണ്ടാണ്. അവയവ മാഫിയയും ഇത്തരത്തിൽ കോടികൾ രാഷ്ട്രീയകാർക്കും ഉദ്യോഗസ്ഥർക്കും നൽകാറുണ്ട്.
സ്വകാര്യാശുപത്രികളും ഡോക്ടർമാരും സർക്കാർ ജീവനക്കാരും ഏജന്റുമാരുമടങ്ങിയതാണ് അവയവ മാഫിയ. ഇതിൽ രാഷ്ട്രിയകാർക്ക് വരെ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടി വരും. വിജയ് യുടെയും സൂര്യയുടെയും തമിഴ് സിനിമകളെ വെല്ലുന്ന തരത്തിലാണ് അവയവ മാഫിയ പ്രവർത്തിക്കാറുള്ളത്.
രണ്ട് വർഷമായി സംസ്ഥാനത്തെമ്പാടും നിരവധി പേരെ കബളിപ്പിച്ചും പണം നൽകിയും പ്രേരിപ്പിച്ചും ത്യശൂരിൽ വൃക്ക തട്ടിയെടുത്തെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയത് ഏതാനും നാളുകൾക്ക് മുമ്പാണ്. വൃക്കമാറ്റിവയ്‌ക്കാൻ 1660 പേർ മൃതസഞ്ജീവനിയിൽ രജിസ്റ്റർചെയ്ത് കാത്തിരിക്കുമ്പോഴാണിത്.
തൃശൂർ, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ അവയവ തട്ടിപ്പ് നടന്നത്. കൊടുങ്ങല്ലൂരിൽ തട്ടിപ്പിനരായവരിൽ നിന്നുമാണ് അന്വേഷണം ആരംഭിച്ചത്. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്.സുദർശനനാണ് അന്വേഷിച്ചത്..
മാഫിയയുടെ ഏജന്റുമാർ നിരവധി പേരെ സർക്കാർ പദ്ധതിയാണെന്ന് നുണപറഞ്ഞും പ്രേരിപ്പിച്ചും വൃക്കകൾ ദാനം ചെയ്യിച്ചു. സർക്കാർ ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടുനിന്നു. ഇതിനായി പണം നൽകി. ചിലർക്ക് തുച്ഛമായ പണം നൽകി. പലർക്കും പണം നഷ്ടമായി. വലിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നു അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു..
കേന്ദ്രനിയമമായ 'ട്രാൻസ്‌പ്ലാന്റേഷൻ ഒഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട് ' ലംഘിച്ചാണ് അവയവക്കച്ചവടം. ഐ.പി.സി 417, 119, 120(ബി), കേന്ദ്രനിയമത്തിലെ 19(എ, ബി, സി) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എന്നാൽ ഇതിലും ഒന്നും സംഭവിച്ചില്ല. പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചിട്ടും കാര്യമില്ലെന്ന് ചുരുക്കം. ചുരുക്കത്തിൽ നടീ പീഡന കേസ് ഐ ജി ശ്രീജിത്ത് അന്വേഷിച്ചിരുന്നതു പോലെയായി ഇതും മാറി.
ആശുപത്രികൾ തമ്മിൽ അവയവ കൈമാറ്റം പാടില്ലെന്നാണ് നിയമം.
അവയവ മാറ്റത്തിന് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യണം. രോഗിയുടെ പേര് രജിസ്റ്റർ ചെയ്യുന്നത് ആശുപത്രികളാണ്. അവയവം നൽകുന്നത് മുൻഗണന നോക്കിയാണ്. തീരുമാനിക്കുന്നത് മൃതസഞ്ജീവനിയുടെ സംസ്ഥാന സമിതിയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രാൻസ്‌പ്ലാന്റ് കോ-ഓർഡിനേറ്റർ വഴിയേ അവയവദാനം നടത്താനാവൂ. 43 ആശുപത്രികൾക്കാണ് അവയവമാറ്റത്തിന് അനുമതിയുള്ളത്.
ദാനം ചെയ്യാവുന്നത് ജീവിച്ചിരിക്കുമ്പോഴാണ്. കരൾ, വൃക്ക, മജ്ജ എന്നിവയും മസ്തിഷ്‌ക മരണ ശേഷം കണ്ണ്, പാൻക്രിയാസ്, ശ്വാസകോശം, ഹൃദയം, ചെറുകുടൽ എന്നിവയും ദാനംചെയ്യാം. ഇതെല്ലാമാണ് നിയമം.
എന്നാൽ നടക്കുന്നത് എന്താണ്? കോടികളുടെ കച്ചവടമാണെന്ന കാര്യത്തിൽ സംശയമേയില്ല. വൃക്കയുടെ വില 75ലക്ഷം മുതൽ ഒരു കോടി വരെയാണ്.
ഹൃദയത്തിനും ശ്വാസകോശത്തിനും 50ലക്ഷം വിലയുണ്ട്. കരളിന് 60 ലക്ഷം.
പാൻക്രിയാസിനും ചെറുകുടലിനും 30ലക്ഷം വീതമുണ്ട്. കോർണിയയ്‌ക്ക് അഞ്ച് ലക്ഷം.
കേരളത്തിലെ അവയവ മാറ്റം ഇതുവരെയുള്ള കണക്ക് ഇങ്ങനെയാണ്. വൃക്ക-525
കരൾ-242, ഹൃദയം-58, പാൻക്രിയാസ്-11, കൈകൾ-10, ശ്വാസകോശം-4, ചെറുകുടൽ-3
വൃക്കയ്ക്കായി കാത്തിരിക്കുന്നവർ ആകെ-1660. ഇതിൽ ഒ ഗ്രൂപ്പ് - 838, എ ഗ്രൂപ്പ്- 443, ബി ഗ്രൂപ്പ്- 440, എ ബി ഗ്രൂപ്പ് -- 131 എന്നാണ് കണക്ക്.
വൃക്ക വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ട കുറേപ്പേർ കൊടുങ്ങല്ലൂരിലുണ്ട്. എല്ലാ വൻകിട ആശുപത്രികളിലും ഏജന്റുമാരുണ്ട്. എന്നാൽ വൻ സ്വാധീനമുള്ള ഇവരാരും ഒരിക്കലും അന്വേഷണ പരിധിയിൽ എത്തുകയില്ല. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് നിന്നാണ് അവയവ മാഫിയയുടെ അലയൊലികൾ ഉയർന്നത്. ഇതിലും ഡോകടർമാർക്കെതിരെ ആരോപണം ഉയർന്നിരുന്നു.
എന്നാൽ സ്വാധീനമേറെയുള്ളവർക്ക് മുന്നിൽ എല്ലാം നിഷ്പ്രഭമാണ്. കടം വീട്ടാനും ജീവിക്കാനും വരെ വ്യക്ക വിൽക്കുന്നയാളുകൾ ഉള്ള സ്ഥലമാണ് കേരളം. വ്യക്ക ആവശ്യമെങ്കിൽ നൽകാൻ തയ്യാറുള്ള ചെറുപ്പക്കാർ വരെയുള്ള സംസ്ഥാനമാണ് കേരളം. അവയവ കൈമാറ്റം പണമുണ്ടാക്കാനുള്ള കുറുക്കുവഴിയാണെന്ന് കരുതുന്ന നിരവധിയാളുകൾ കേരളത്തിലുണ്ട്.'
ചുരുക്കത്തിൽ ഇലന്തൂരിൽ നടന്നത് നരബലിയല്ലെന്ന് മനസിലാക്കാവുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മന്ത്രവാദം നടത്തി സമ്പത്സമൃതി കൈവരുമെന്ന് ആരും പ്രതിക്ഷിക്കുന്നില്ല. മലയാളികളെ മുഴുവൻ ഇത്തരം ന്യായങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കുന്നത് അത്ഭുതകരമാണ്. ഇതിനകം തന്നെ അവയവ മാഫിയ കാണേണ്ടവരെയെല്ലാം കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha























