ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്ന് വീട്ടമ്മയും, കാമുകനും: മലപ്പുറത്തെ വീട്ടിലേക്ക് പോകാമെന്ന് യുവാവ് പറഞ്ഞതോടെ, പോലീസ് സ്റ്റേഷനിൽ പൊരിഞ്ഞ അടി:- അഞ്ചുവയസുകാരിയുടെ അമ്മ കാമുകനെ വേണ്ടെന്ന് നിലപാടെടുത്തതോടെ, കൈ ഞരമ്പ് മുറിച്ച് പ്രതിഷേധം

കാണാതായ യുവതിക്കൊപ്പം കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയും ഇരുപത്തിയാറുകാരിയുമായ വിവാഹിതയ്ക്കൊപ്പം എത്തിയ നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) പോലീസ് സ്റ്റേഷന് പുറത്ത് ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച മുതൽ യുവതിയെ കാണാതായതിന് തിരുവനന്തപുരം പോലീസ് സ്റ്റേഷനിൽ കേസുണ്ട്.
പോലീസ് ഇവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇരുവരും കോഴിക്കോട് വനിതാ സ്റ്റേഷനിൽ എത്തുന്നത്. തങ്ങള്‍ രണ്ടു പേരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും പറഞ്ഞാണ് ഇവര്‍ വനിതാ സ്റ്റേഷനിലെത്തിയത്. കാണാതായതിന് തിരുവനന്തപുരത്ത് കേസുള്ളതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വയ്ക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനിടയില്‍ സ്റ്റേഷനില്‍ യുവാവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതിനെ ച്ചൊല്ലിയായിരുന്നു തര്‍ക്കം.
തര്‍ക്കത്തിനൊടുവില്‍ താൻ യുവാവിനൊപ്പം പോകുന്നില്ലെന്ന് അഞ്ചുവയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി പോലീസിനോട് പറഞ്ഞു. ഇതോടെ യുവാവ് കടയിൽപ്പോയി ബ്ലേഡ് വാങ്ങി കൈമുറിച്ച് സ്റ്റേഷനിൽ തിരിച്ചെത്തി. വനിതാപോലീസ് വിവരം സിറ്റി കൺട്രോൾറൂമിൽ അറിയിച്ചു.
പിന്നീട് പോലീസെത്തി യുവാവിനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് വനിതാ പോലീസ് എത്തിയാൽ യുവതിയെ അങ്ങോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പ്രമുഖ യുവ തമിഴ്‌നടന്റെ ഫാൻസ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പിൽ ഇരുവരും അംഗങ്ങളാവുകയും തുടർന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























