കുറവൻകോണത്തെ വീടിന്റെ ജനൽച്ചില്ല് തകർത്ത പ്രതി നന്ദൻകോട് ഭാഗത്ത് നിന്ന് മ്യൂസിയത്തേയ്ക്ക് എത്തി: രണ്ട് ദൃശ്യങ്ങളിലും ഒരാൾ: പ്രഭാത സവാരിക്ക് ഇറങ്ങിയ ഡോക്ടറെ ശാരീരികമായി ആക്രമിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം മ്യുസിയത്തിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ഡോക്ടറെ ശാരീരികമായി ആക്രമിച്ച പ്രതി സംഭവ ദിവസം മറ്റൊരു വീട്ടിലും അതിക്രമം നടത്തിയതായി റിപ്പോർട്ട്. പുലർച്ചെ കുറവൻകോണത്തെ വീടിന്റെ ജനൽച്ചില്ല് പ്രതി തകർത്തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോകുന്നത് പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാൾക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് ആക്രമണത്തിനിരയായ പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പ്രതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. അതേ സമയം ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടുന്നതിലെ പൊലീസ് വീഴ്ച വിവാദമാവുകയാണ്.
സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പൊലീസിൽ പരാതി നൽകിയിട്ടും പോലീസ് നീതി നല്കിയില്ലെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ലൈംഗികാതിക്രമത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത് പോലും കഴിഞ്ഞ ദിവസമാണ്. മ്യൂസിയത്തിലെ സിസിടിവി ക്യാമറയിൽ പ്രതി കടന്നു കളയുന്ന ദൃശ്യമുണ്ടെങ്കിലും ക്യാമറയുടെ ഗുണമേന്മയില്ലായ്മ മൂലം പ്രതിയുടെ മുഖം തെളിഞ്ഞിട്ടില്ല. 26നു പുലർച്ചെ 4.45 ന് ആയിരുന്നു സംഭവം. അക്രമത്തിനു ശേഷം പ്രതി ഓടി. യുവതി പിന്നാലെ ഓടിയെങ്കിലും മ്യൂസിയത്തിന്റെ മതിൽ ചാടിക്കടന്ന പ്രതി വളപ്പിനുള്ളിൽ ഒളിച്ചു. അക്രമി മ്യൂസിയം വളപ്പിൽ ഉണ്ടെന്ന് യുവതി എയ്ഡ് പോസ്റ്റിലെ പൊലീസിനെ അറിയിച്ചു.
അവർ മ്യൂസിയം പൊലീസിനെ അറിയിച്ചതല്ലാതെ പ്രതിയെ കണ്ടെത്താൻ ശ്രമിച്ചില്ല. 8 മിനിറ്റ് കഴിഞ്ഞാണ് മ്യൂസിയം പൊലീസ് എത്തിയത്. അക്രമി ഓടി ഒളിച്ച സ്ഥലം ചൂണ്ടിക്കാട്ടിയെങ്കിലും അവിടെ പരിശോധിക്കാൻ പൊലീസ് തയാറായില്ല. കൺട്രോൾ റൂമിൽ വിവരം അറിയിച്ചതുമില്ല. പൊലീസ് പോയി 7 മിനിറ്റ് കഴിഞ്ഞപ്പോൾ അക്രമി അവിടെനിന്നും ഇറങ്ങി കാറിൽ കയറി കടന്നുകളഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. ദേഹത്തു കടന്നു പിടിച്ചെന്ന് യുവതി മൊഴി നൽകിയിട്ടും ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് പൊലീസ് എടുത്തത്. ഒടുവിൽ വിഡിയോ ചിത്രങ്ങൾക്കായി സ്വന്തം നിലയ്ക്ക് യുവതി സ്ഥാപനങ്ങളിലെ ക്യാമറകൾ പരിശോധിക്കുകയും മ്യൂസിയം ഭാഗത്ത് നിരീക്ഷണത്തിന് ഇറങ്ങുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ...
കോർപറേഷന് സമീപത്തെ ബസ് സ്റ്റോപ്പ് പിന്നിട്ടപ്പോഴാണ് കയ്യില്ലാത്ത വെളുത്ത ബനിയനും കറുത്ത ട്രാക്ക്സ്യൂട്ടും തലയിൽ മഫ്ലർ പോലെ എന്തോ ഒന്നും ധരിച്ച ഒരാൾ എതിർ വശത്തു നിന്നു നടന്നു വന്നത്. അയാൾ പെട്ടെന്ന് എന്നെ കയറി പിടിച്ചു. ഒരു നിമിഷത്തെ നടുക്കത്തിനു ശേഷം ഞാൻ തിരിഞ്ഞ് ‘എടാ’ എന്നു വിളിച്ചു. ഞാൻ പിന്നാലെയുണ്ടെന്നു മനസ്സിലാക്കിയ അയാൾ ഓടി, മതിലിനു മുകളിലൂടെ ചാടി മ്യൂസിയം വളപ്പിനുള്ളിൽ കയറി മറഞ്ഞു. മ്യൂസിയം സെക്യൂരിറ്റിയെ വിളിച്ചു വിവരം പറഞ്ഞു. അദ്ദേഹം മ്യൂസിയം പൊലീസിനെയാണ് അറിയിച്ചത്. കുറെ സമയം കഴിഞ്ഞാണ് ഒരു ബൈക്കിൽ പൊലീസുകാരെത്തിയത്. പ്രതി മ്യൂസിയത്തിനുള്ളിലുണ്ടെന്നു പറഞ്ഞെങ്കിലും പൊലീസുകാർ ഒന്നും ചെയ്തില്ല. തുടർന്ന് ഞാൻ സ്റ്റേഷനിലെത്തി പരാതി നൽകി. വൈകിട്ട് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചു.
‘‘ഇന്നോവ കാറിൽ പാളയം ഭാഗത്തു നിന്നാണ് അയാൾ എത്തിയതെന്നു പൊലീസ് പറഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി. ആളെ പെട്ടെന്നു കണ്ടെത്താമല്ലോ എന്ന പ്രതീക്ഷയിൽ ക്യാമറകൾ പരിശോധിച്ചോ എന്നു ചോദിച്ചു. പക്ഷേ, ക്യാമറകൾ പലതും പ്രവർത്തിക്കുന്നില്ലെന്നും പ്രവർത്തിക്കുന്നവയിലെ ദൃശ്യങ്ങൾ വ്യക്തമല്ലെന്നുമാണ് അവർ പറഞ്ഞത്. അടുത്ത രണ്ടു ദിവസവും ഞാൻ സമീപത്തെ കടകളിൽ പോയി സിസിടിവി ക്യാമറ ദൃശ്യങ്ങൾ കിട്ടുമോയെന്നു നോക്കി, പ്രതി ആ പരിസരത്തെവിടെയെങ്കിലും വരുന്നുണ്ടോയെന്നു നിരീക്ഷിച്ചു. പക്ഷേ, പൊലീസിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ല. പ്രതിയെ പിടിക്കുന്നതു വരെ എനിക്ക് ഉറക്കമില്ല.
തനിക്ക് നീതി വേണം എന്ന് യുവതി പറയുന്നു. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായ സ്ഥലത്താണ് കഴിഞ്ഞ ദിവസം വനിതാ ഡോക്ടറും ആക്രമിക്കപ്പെട്ടത്. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മുഖ്യപ്രതിയായ കേസിൽ പ്രദേശത്തെ സിസിടിവി ക്യാമറകളുടെ അഭാവമാണ് കേസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ക്യാമറകളുടെ അവസ്ഥ അന്നു തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ഇതുവരെ പരിഹാരം ഉണ്ടാക്കിയിട്ടില്ല.
നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് യുവതി ആക്രമിക്കപ്പെട്ടത്. തനിക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ തോത് പറഞ്ഞരിക്കാനാവുന്നതിലും അപ്പുറമാണെന്ന് പരാതിക്കാരി പറയുന്നു. ആരോഗ്യം കാത്ത് സൂക്ഷിക്കാനായി പ്രഭാത സവാരിക്കായി തന്നെപോലെ ഒരുപാട് സ്ത്രീകൾ അവിടെ എത്തുന്നുണ്ട്. ഒരുപാട് പുരുഷന്മാരും അവിടെ എത്തുന്നുണ്ട്. മ്യൂസിയം സ്റ്റേഷന് വെറും മുന്നൂറ് മീറ്റർ ദൂരം മാത്രമാണ് ഇവിടേയ്ക്ക് ഉള്ളതെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇവർ എന്ത് സുരക്ഷയാണ് നൽകുന്നതെന്ന് യുവതി ചോദിക്കുന്നു? നമ്മളെ പ്രൊട്ടക്ടഡ് ചെയ്യാൻ ഒരു ഫോഴ്സ് ഉണ്ടെന്ന് അഭിമാനത്തോടെ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയാണ് താൻ, പക്ഷെ തനിക്കുണ്ടായ അനുഭവത്തിൽ പ്രതിയായ യുവാവിനെ കണ്ടെത്താനോ തനിക്ക് നീതി നേടിത്തരാനോ ഈ ഫോഴ്സിന് കഴിയാതെ പോയതിൽ വിഷമമുണ്ടെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























