കന്നുകാലി വളർത്തലിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനന്ത സാദ്ധ്യത; ഫാമുകൾക്ക് അക്രഡിറ്റേഷൻ, പാലുൽപ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി; കന്നുകാലി തീറ്റ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വിൽപ്പനയ്ക്ക് ഒഎൽഎക്സ് മാതൃകയിലും ആപ്പുകൾ; നിർണ്ണായക തീരുമാനങ്ങളുമായി മൃഗ സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറെ മാറ്റിയിരുന്നു. ഇപ്പോൾ അദ്ദേഹം മൃഗ സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് . നിർണ്ണായകമായ ചില തീരുമാനങ്ങൾ ആണ് ശിവശങ്കർ ഇപ്പോൾ തൻറെ വകുപ്പുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്നത് . സ്വർണക്കടത്ത് കേസിൽ പുതിയ വിവാദങ്ങൾ ഉയർന്നതിന് ശേഷം ഇതാദ്യമായി ശിവശങ്കർ ഒരു പൊതുചടങ്ങിൽ പങ്കെടുത്തിരിക്കുകയാണ്. അദ്ദേഹം ആ ചടങ്ങിൽ പങ്കെടുത്ത് പറഞ്ഞത് നിർണ്ണായകമായ ചില കാര്യങ്ങളാണ് .
കന്നുകാലി വളർത്തലിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനന്ത സാദ്ധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വ്യക്തമാക്കിയിരിക്കുകയാണ് . ഫാമുകൾക്ക് അക്രഡിറ്റേഷൻ, പാലുൽപ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് മിഷൻ ടെക്‌നോപാർക്കിൽ സംഘടിപ്പിച്ച ഇന്റർനെറ്റ് ഒഫ് തിംഗ്സ് സമ്മിറ്റിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത് .
കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. കന്നുകാലി തീറ്റ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വിൽപ്പനയ്ക്ക് ഒഎൽഎക്സ് മാതൃകയിലും ആപ്പുകൾ ഒരുക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ് . ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാർട്ടപ്പുകൾ മുന്നോട്ട് വന്നാൽ സർക്കാർ അവസരം ഒരുക്കുമെന്നാണ്എം ശിവശങ്കർ നൽകിയിരിക്കുന്ന വാഗ്ദ്ധാനം . എന്തായാലും താൻ ഇപ്പോൾ ആയിരിക്കുന്ന പദവിയിൽ നിർണ്ണായകമായ നീക്കങ്ങൾ തന്നെയാണ് അദ്ദേഹം നടത്തുന്നത്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത് ഈ ഇടയ്ക്കായിരുന്നു . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യമായിരുന്നു അദ്ദേഹമുയർത്തിയത് . സസ്പെൻഷൻ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി.
താന്‍ 2020 ജൂലൈ 7-ന് അവധിക്ക് അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതിനു പിന്നിലും തന്നെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും ബാഹ്യമായ ഇടപെടലും രാഷ്ട്രീയ കാരണങ്ങളുമാണ് ഉണ്ടായത്. മാധ്യമങ്ങളുടെ കോലാഹലങ്ങളെ തൃപ്തിപ്പെടുത്താൻ നിരപരാധിയായ തന്നെ സസ്‌പെൻഡ് ചെയ്യാന്‍ സർക്കാര്‍ നിർബന്ധിതരായെന്നും ഹർജിയിൽ എം.ശിവശങ്കർ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























