തെളിവെടുപ്പിന് എത്തിച്ചാൽ ഞങ്ങൾ അക്രമാസക്തരാകുമെന്ന് ഭയന്നാണ് അവളുടെ ആത്മഹത്യാശ്രമം: ഗ്രീഷ്മയെ തെളിവെടുപ്പിന് എത്തിക്കുമെന്ന് അറിഞ്ഞ് തമിഴ്‌നാട്ടിൽ തടിച്ച് കൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പെടാപ്പാട് പെട്ട് പോലീസ്: ഒടുവിൽ നാട്ടുകാരുടെ താകീത്...

പ്രണയക്കുരുക്കിൽ വീഴ്ത്തി പാറശാലയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. ഗ്രീഷ്മയുടെ വീടിനുള്ളില്‍ അടക്കം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഗ്രീഷ്മയുടെ അമ്മ സിന്ധു,അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.പ്രതിശ്രുത വരന് സ്വകാര്യ ദൃശ്യങ്ങള്‍ നല്‍കുമെന്ന ഭയന്നാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി. അതേ സമയം തെളിവെടുപ്പിന് ഗ്രീഷ്മയെ അടക്കം മൂന്ന് പ്രതികളെയും വീട്ടിൽ എത്തിക്കുമെന്നറിഞ്ഞ് തമിഴ്‌നാട്ടിൽ ആളുകൾ തമ്പടിച്ചു. രാമവർമ്മൻചിറയിലെ വീട്ടിൽ തെളിവെടുപ്പ് നടക്കുമെന്നറിഞ്ഞ് രാവിലെ മുതൽ വൻ ജനക്കൂട്ടം കാത്തുനിൽക്കുകയായിരുന്നു. ഉച്ചയ്‌ക്ക് 12ഓടെയാണ് സിന്ധുവിനെയും, നിർമ്മൽ കുമാറിനെയും തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കുറ്റകൃത്യം നടന്ന ഗ്രീഷ്‌മയുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട രാമവർമൻചിറയിലായതിനാൽ പ്രതികളെ തമിഴ്‌നാട്ടിലെ പളുകൽ സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെ കേസിൻ്റെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തശേഷം കേരള പൊലീസ് സംഘം പ്രതികളുമായി രാമവർമൻ ചിറയിലെത്തുകയായിരുന്നു. പ്രതികളെ വീട്ടിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശവാസികളായ നിരവധിപ്പേരാണ് കാത്തുനിന്നത്. മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വാഹനങ്ങളിൽ പൊലീസ് സംഘം പ്രതികളുമായെത്തിയത്.
തുടർന്ന് കെജെ ജോൺസൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിർമ്മൽകുമാറിനെ പുറത്തിറക്കി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗ്രീഷ്മയുടെ അമ്മ. സിന്ധുവിനെ വാഹനത്തിൽ തന്നെ ഇരുത്തി. തുടർന്ന് രണ്ട് മണിക്കൂറോളം സമയം തെളിവെടുപ്പ് നടത്തി. ഇതിനിടെ പൊലീസ് തെളിവെടുക്കുന്നതറിഞ്ഞ് പ്രദേശവാസികൾ ചിറയ്‌ക്ക് സമീപത്ത് തടിച്ചുകൂടിയിരുന്നു. ഇതിനിടെ മറ്റൊരു പൊലീസ് സംഘം കൂടിഗ്രീഷ്‌മയുടെ വീട്ടിലെത്തി. ജനങ്ങളെ നിയന്ത്രിച്ച് സുഗമമായ തെളിവെടുപ്പിനുള്ള സാഹചര്യമൊരുക്കാനായിരുന്നു അവർ എത്തിയത്.
ഉച്ചയ്‌ക്ക് രണ്ടോടെ ചിറയിലെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളുമായി പൊലീസ് സംഘം ഗ്രീഷ്‌മയുടെ വീടായ ശ്രീനിലയിത്തിലെത്തി. പൊലീസ് വാൻ വരുമ്പോൾ റോഡിനിരുവശത്തും വൻ ജനക്കൂട്ടമുണ്ടായിരുന്നു. പ്രതികളെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് രാവിലെ മുതൽ സമീപത്തെ വീടുകൾക്ക് മുകളിലും മതിലിലുമായി നൂറുകണക്കിന് പേരാണ് ഇടംപിടിച്ചത്. ഇവരെ നിയന്ത്രിക്കാൻ കേരള പൊലീസ് ബുദ്ധിമുട്ടി. വീതി കുറഞ്ഞ റോഡിനിരുവശവും ആൾക്കൂട്ടം നിരന്നതോടെ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ടുണ്ടായി.
ഇതിനിടെ പ്രതികളെ എത്തിക്കുന്നതിന് അല്പം മുൻപ് സ്ഥലത്തെത്തിയ തമിഴ്നാട് പൊലീസ് സംഘം ജനക്കൂട്ടത്തെ വിരട്ടിയതോടെ ജനങ്ങൾ ഇളകി. ജനക്കൂട്ടവും തമിഴ്നാട് പൊലീസുമായി വാക്കുതർക്കവും ഉടലെടുത്തു. പിന്നീട് വാക്ക് തർക്കവും കൂക്ക് വിളിയും മേളവുമായി. ഇതിനിടെ പ്രതികളെ വീട്ടിലെത്തിക്കുകയായിരുന്നു. അതേ സമയം പ്രതികളെ വാഹനത്തിൽ നിന്നിറക്കിയപ്പോൾ ജനക്കൂട്ടത്തിന്റെ കൂക്കിവിളിയോ രോഷപ്രകടനമോ ഉണ്ടായില്ലെന്നുള്ളതും ശ്രദ്ധേയമായി.
ഇത്രയും നാൾ നിഷ്ക്കളങ്കയായി ചമഞ്ഞ് നടന്ന 22കാരി മാസങ്ങൾ എടുത്ത് ഒരു യുവാവിനെ ഇല്ലാതാക്കിയ ഞെട്ടലിൽ നിന്ന് രാമവർമൻ ചിറയിലെ നാട്ടുകാർ മുക്തരായിട്ടില്ല. തെളിവെടുപ്പിന് എത്തിച്ചാൽ ഞങ്ങൾ അക്രമാസക്തരാകുമെന്ന് ഭയന്നാണ് അവളുടെ ആത്മഹത്യാശ്രമം നടന്നതെന്ന് നാട്ടുകാർ പറയുന്നു. കേസിൽ നിന്ന് രക്ഷപെട്ട് ഇറങ്ങിയാൽ ഗ്രീഷ്മയും കുടുംബവും ഇവിടെ നിന്ന് മാറിപോകുന്നതായിരിക്കും നല്ലതെന്നും നാട്ടുകാർ താക്കീത് ചെയ്യുന്നു. ഷാരോണ്‍ വധക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി.
ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പില്‍ കുപ്പി ഇയാള്‍ പോലീസിന് കാണിച്ച് കൊടുത്തു. പച്ച നിറത്തില്‍ അടപ്പുള്ള വെള്ളകുപ്പിയാണ് കണ്ടെത്തിയത്. തെളിവെടുപ്പില്‍ കണ്ടെത്തിയ കുപ്പി രാസ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. അതേ സമയം ഇന്നലെ പുലർച്ചയോടെ അറസ്റ്റും തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























