ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാനാകില്ല; അങ്ങനെ എന്തെങ്കിലും ചെയ്താൽ രക്തച്ചൊരിച്ചിൽ വരെ ഉണ്ടാകും; സമരക്കാർക്കെതിരെ 102 കേസുകളാണ് രജിസ്റ്റർ ചെയ്തത്; സത്യവാങ്‌മൂലം സമർപ്പിച്ച് വിഴിഞ്ഞം പോലീസ്

വിഴിഞ്ഞം തുറമുഖ സമരത്തിൽ സത്യവാങ്ങുമൂലം സമർപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം പോലീസ്. ഹൈക്കോടതിയിലാണ് വിഴിഞ്ഞം പോലീസ് സത്യവാങ്മൂലം സമർപ്പിച്ചത് . അതായത് സമരക്കാരെ ഒഴിപ്പിക്കണമെന്നും മാർഗ തടസ്സങ്ങൾ ഉണ്ടാക്കരുതെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിന്മേലുള്ള മറുപടിയെന്നോണമാണ് സത്യവാങ്മൂലം പോലീസ് സമർപ്പിച്ചിരിക്കുന്നത് .
ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ല എന്നാണ് വിഴിഞ്ഞം പോലീസ് വ്യക്തമാക്കുന്നത്. അങ്ങനെ എന്തെങ്കിലും ചെയ്താൽ രക്തച്ചൊരിച്ചിൽ വരെ ഉണ്ടാകാമെന്നും പോലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നു. സമരക്കാർക്കെതിരെ 102 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും വിഴിഞ്ഞം പോലീസ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
അതേസമയം വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തുന്ന രീതിയിലുള്ള മൽസ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ ഹൈക്കോടതി വീണ്ടും വിമർശിച്ചിരുന്നു . വിഴിഞ്ഞം തുറമുഖ നിർമ്മാണം സ്തംഭിപ്പിച്ച് പദ്ധതി പ്രദേശത്ത് ഉപരോധമേർപ്പെടുത്തിയ സമരക്കാരുടെ നടപടി കടുത്ത നിയമലംഘനമാണെന്നാണ് കോടതി പറഞ്ഞത് . റോഡിലെ തടസങ്ങളും സമരപ്പന്തലും അടിയന്തരമായി നീക്കണമെന്നും ഹൈക്കോടതി നിർദേശം കൊടുത്തിരുന്നു.
പ്രതിഷേധിക്കാനുള്ള അവകാശം അക്രമങ്ങൾ നടത്താനുള്ളതാണെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ് . അദാനി ഗ്രൂപ്പും നിർമ്മാണക്കരാർ കമ്പനി ഹോവെ എൻജിനിയറിംഗ് പ്രൊജക്ട്‌സും നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഈ പരാമർശം നടത്തിയത്. ജസ്റ്റിസ് അനു ശിവരാമൻ. കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ് .അക്രമപാത വെടിഞ്ഞ് പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത് എന്ന നിർദേശവും സമരക്കാർക്ക് കൊടുത്തിരിക്കുകയാണ് .നിർമ്മാണ മേഖലയിലേക്കു ജീവനക്കാർക്കും തൊഴിലാളികൾക്കും വാഹനങ്ങൾക്കും സുഗമമായെത്താൻ കഴിയണമെന്നും കോടതി തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha























