വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയപ്പോൾ അകപ്പെട്ടത് ഒറ്റയാന്‍റെ മുന്നില്‍; ഇടുക്കിയില്‍ വനംവകുപ്പ് വാച്ചര്‍ക്കു നേരെ കാട്ടാന ആക്രമണം: തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി

ഇടുക്കിയില്‍ വനംവകുപ്പ് വാച്ചര്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം. ഇടുക്കിയിലെ കാന്തല്ലൂർ റേഞ്ചിൽ വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവിടെ വെച്ച് ഒറ്റയാന്‍റെ ആക്രമണമാണ് ഉണ്ടായത്. സംഭവത്തെ തുടർന്ന് പാളപ്പെട്ടി ഗോത്രവർഗ കോളനിയിലെ ശേഖർ ചാപ്‌ളി (47)ക്കാണ് പരിക്കേറ്റത്.
അതേസമയം പാളപ്പെട്ടി സ്റ്റേഷന് സമീപമുള്ള ഷെഡ്ഡിൽ രാത്രി കാവലിനുശേഷം ചൊവ്വാഴ്ച രാവിലെ 6.30-ന് വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. ശേഖര്‍ ഒറ്റയാന്‍റെ മുന്നില്‍പ്പെടുകയായിരുന്നു. ഇതോടെ ആനയെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന തുമ്പിക്കൈകൊണ്ട് ശേഖറിനെ അടിച്ച് വീഴ്ത്തുകയായിരുന്നു.
എന്നാൽ നിലവിളിച്ച് വീണ്ടും ഓടാൻ ശ്രമിച്ചപ്പോൾ ഒറ്റയാൻ പിൻവാങ്ങി. ഇതോടെ സമീപത്തുള്ള പാളപ്പെട്ടി സ്റ്റേഷനിലെത്തിയ ശേഖറിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ശേഖറിന്‍റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളിലായി കാന്തല്ലൂർ റേഞ്ചിൽ പലയിടങ്ങളിലും കാട്ടാന ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന ആനകൾ പുലർച്ചെവരെ ജനവാസ മേഖലകളിൽ തമ്പടിക്കുകയാണ് ചെയ്യുന്നത്. ഇതേതുടർന്ന് വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ട്. കാട്ടാന ശല്യം തടയാന്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha























