പെൺകുട്ടികൾക്ക് നേരേ ചാട്ടവാർ വീശി താലിബാൻ ഭീകരത! ഇറാന് പിന്നാലെ അഫ്ഗാനിസ്ഥാനിലും

ഹിജാബ് ശരിയായി ധരിക്കാത്തതിന് ഇറാനിലെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. നൂറുകണക്കിന് ആളുകളാണ് ഇത് വരെ പോലീസിന്റെ ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസവും ഇറാനിലെ മഹാബാദിൽ നടന്ന വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ ഇത്തരം പ്രതിഷേധം മറ്റു രാജ്യങ്ങളിലേയ്ക്കു പടരുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്ത് വരുന്നത് അത്തരം ഒരു വാർത്തയാണ്. ബുർഖ ധരിക്കാത്ത വിദ്യാർത്ഥികൾക്ക് നേരെ താലിബാന്റെ ആക്രമണ നടത്തിയ വിവരങ്ങളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം ബുര്‍ഖ ധരിക്കാതെ വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ സര്‍വകലാശാലയില്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ താലിബാന്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. "സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം", "വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ് " എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാറിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് താലിബാൻ സെെനികൻ ഇവർക്കെതിരെ ചാട്ടവാർ വീശുന്ന വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. മുൻപ് ബദാക്ഷാൻ സർവകലാശാലയിൽ ബുർഖ ധരിക്കാത്തതിന്റെ പേരിൽ വിദ്യാത്ഥികൾക്ക് പ്രവേശനം വിലക്കിയിരുന്നു. അതിനുപിന്നാലെ കറുത്ത നിറമുള്ള വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രവും ധരിക്കാൻ അനുവദിക്കില്ലെന്ന് സർവകലാശാല വ്യക്തമാക്കിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി വിദ്യാർത്ഥി പ്രതിഷേധം.
ബുര്‍ക്ക ധരിക്കാത്തതിന്‍റെ പേരില്‍ ബദാക്ഷാൻ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ചില പെണ്‍കുട്ടികളെ വിലക്കിയിരുന്നെന്ന് ബിബിസി പേർഷ്യൻ റിപ്പോർട്ട് ചെയ്തു. കറുത്ത നിറമുള്ള വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രവും ധരിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പുണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍, കുട്ടികളെ ചാട്ടവാറുകൊണ്ടും ലാത്തികൊണ്ടുമാണ് താലിബാന്‍ നേരിട്ടത്.
വിദ്യാർഥികളെ താലിബാൻ ആക്രമിച്ചെന്നും വിദ്യാർത്ഥികൾക്ക് മൂടുപടം നൽകാൻ താലിബാൻ പറഞ്ഞെന്നും സർവകലാശാല പ്രസിഡന്റ് നഖിബുള്ള ഗാസിസാദെ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താലിബാൻ ഇത് നിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് അവിടെ എത്തി വിവരം തിരക്കാൻ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അയക്കുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ വക്താവ് അറിയിച്ചു.
അതേസമയം, ഇറാനിൽ പ്രതിഷേധം ഇപ്പോഴും കനക്കുകയാണ്. കഴിഞ്ഞ ദിവസം ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്കിടെ സെലിബ്രിറ്റി ഷെഫിനെ സുരക്ഷാ സേന അടിച്ച് കൊലപ്പെടുത്തി. സെലിബ്രിറ്റി ഷെഫ് മെര്‍ഷാദ് ഷാഹിദിയെയാണ് ഇറാന്‍ സുരക്ഷാസേന കൊലപ്പെടുത്തിയത്. തന്റെ ഇരുപതാം പിറന്നാളിന്റെ തലേന്നാണ് മെർഷാദ് ഷാഹിദ് കൊല്ലപ്പെട്ടത്. ഷഹിദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനാളുകള്‍ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിച്ചു.
ഹിജാബ് പ്രതിഷേധങ്ങള്‍ക്കിടെ അറാക് നഗരത്തില്‍ വെച്ച് അറസ്റ്റ് ചെയ്ത ഷാഹിദിയെ ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. തലയോട്ടിക്ക് അടിയേറ്റാണ് ഷാഹിദി കൊലപ്പെട്ടത്. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മകന്‍ മരിച്ചതെന്ന് പറയണമെന്ന് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഷാഹിദിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























