കട്ടപ്പന കോളജ് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് SFI ഗുണ്ടായിസം.... അലൻ ഷുഹൈബ് കസ്റ്റഡിയിൽ

വീണ്ടും കോളേജിൽ എസ്എഫ്ഐ ഗുണ്ടായിസം. കട്ടപ്പന ഗവൺമെന്‍റ് കോളജിലെ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മുറിക്കകത്ത് പൂട്ടിയിട്ടു എന്ന വാർത്തയാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമാണ് കോളേജ് പരിസരത്ത് നടക്കുന്നത്.
എസ്എഫ്ഐ നേതാക്കളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് നടപടി. പോലീസ് സ്ഥലത്തെത്തിയിട്ടും റൂം തുറക്കാൻ എസ്എഫ്ഐ പ്രവർത്തകർ തയാറായിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കോളേജ് ഹോസ്റ്റലിൽ കയറാനെത്തിയ പെൺകുട്ടികളെ വാർഡൻ കയറ്റിയില്ല എന്നാരോപിച്ചാണ് ഈ വിഷയങ്ങളുടെ ഒക്കെ തുടക്കം.
അതേസമയം, തലശേരി പാലയാട് കാമ്പസില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ മാവോയിസ്റ്റ് കേസിൽ യുഎപിഎ ചുമത്തി തടവിൽ കഴിഞ്ഞ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍. ധർമടം പോലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്.
ഒന്നാം വർഷ വിദ്യാർഥിയായ അഥിനെ അലൻ റാഗ് ചെയ്യുകയായിരുന്നെന്നും എസ്എഫ്ഐയാണ് ഇത് ചോദ്യം ചെയ്തതെന്നും കോളജ് യൂണിറ്റ് സെക്രട്ടറി പറഞ്ഞു. പരിക്കേറ്റ അഥിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, വ്യാജ പരാതിയാണിതെന്നും കഴിഞ്ഞ വര്‍ഷം എസ്എഫ്ഐക്കാര്‍ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതില്‍ പക വീട്ടുന്നതാണെന്നും അലന്‍ ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകർ തന്നെ മർദിച്ചതായും അലൻ പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യമുന്നണിയുമായാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എസ്.എഫ്.ഐക്കാരായ ഒന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥികളെ അലന്റെ നേതൃത്വത്തില്‍ റാഗ് ചെയ്തുവെന്നാണ് പരാതി.
ഇതിന്റെ ഭാഗമായി അലന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ധര്‍മടം പോലീസ് കസ്റ്റഡിയില്‍ എടുത്തു. അലന്‍ ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എതിരേയാണ് റാഗിങ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അലനും കൂട്ടരും പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ഥിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു.
ഇതിനെ അലനും സംഘവും ചോദ്യം ചെയ്യുകയും വലിയ പ്രശ്‌നത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അതിന് പകരം വീട്ടാനാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തന്നെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ജാമ്യം റദ്ദു ചെയ്യിക്കാനാണ് എസ്.എഫ്.ഐ. നീക്കമെന്നും അലന്‍ ആരോപിച്ചു. റാഗിങ് പരാതി ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കാനാണ് അലനെയും കൂട്ടരെയും കസ്റ്റഡിയില്‍ എടുത്തതുമെന്നാണ് ധര്‍മടം പോലീസ് നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha























