ചവിട്ടേക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ 6വയസുകാരനെ കാൽനട യാത്രക്കാരനും ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കുട്ടി മാറിയില്ലായിരുന്നുവെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം വരെ സംഭവിക്കുമായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്: 2-ാമൻ കസ്റ്റഡിയിൽ...

കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ, പഠിപ്പും പത്രാസും ഉള്ള ഡിഗ്രിക്കാരൻ ക്രൂരമായി തൊഴിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ, വധശ്രമക്കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവാവ് ആക്രമിക്കും മുമ്പ് കുട്ടിയെ കാൽ നട യാത്രക്കാരനായ മറ്റൊരാളും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവം വീണ്ടും വിവാദമായതോടെ രണ്ടാമനും പോലീസ് കസ്റ്റഡിയിലായി. തലശേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോഴാണ് സംഭവമുണ്ടായത്. വഴിപോക്കനായ ഒരാൾ വന്ന് കാറിലേക്ക് നോക്കി നിൽക്കുകയായിരുന്ന കുട്ടിയുടെ തലക്കടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കാറിന് ചാരി നിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഈ സംഭവത്തിന് മുമ്പാണ് വഴിപോക്കനായ മറ്റൊരാളും കുട്ടിയെ അടിക്കുന്നത്. ഇന്നലെ പൊലീസ് എഫ്ഐആറിൽ, ഷിഹാദ് കുട്ടിയുടെ തലയിൽ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ ചവിട്ടേൽക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും ഉപദ്രവിച്ചുവെന്ന വിവരം പുറത്ത് വന്നത്.
പ്രതി മുഹമ്മദ് ഷാനിദിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷാനിദ് നോ പാര്‍ക്കിംഗിലാണ് കാര്‍ നിര്‍ത്തിയിട്ടതെന്നും കുട്ടി മാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം വരെ സംഭവിക്കുമായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിന്റെ വിരോധമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചവിട്ടേറ്റ കുട്ടി കരഞ്ഞപ്പോഴാണ് നാട്ടുാകാര്‍ക്ക് സംഭവം മനസിലാകുന്നത്. സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം സി സി ടി വി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ബോധ്യമായത്. നേരത്തെ പൊലീസ് എത്തി പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചയോടെ പ്രതിയെ വിട്ടയക്കുകയായിരുന്നു. ഇതിന് പൊലീസിനെതിരെ വലിയ വിമര്‍ശനത്തിനിടയാക്കി. സംഭവത്തില്‍ സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഇടപെട്ടിട്ടുണ്ട്.
സ്പീക്കര്‍ എ എന്‍ ഷംസീര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. കൊച്ചുകുഞ്ഞിനെ മൃഗീയമായി ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമത്തിന് കേസെടുപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തിയ ശേഷമാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. നരഹത്യാ ശ്രമം, ബോധപൂർവം മുറിവേൽപിക്കൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ബാലനീതി വകുപ്പു പ്രകാരമുള്ള കുറ്റങ്ങൾ ചേർത്തിട്ടില്ല.
പ്രതിയെ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. ദേശീയ ബാലാവകാശ കമ്മിഷനും വിശദീകരണം തേടി. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു ഡിജിപി അനിൽകാന്ത് അറിയിച്ചു. ഷിഹ്ഷാദിന്റെ ലൈസൻസും റദ്ദാക്കി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ് ഷിഹാദിന് നോട്ടീസ് നൽകിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്. ക്രൂരമായി മർദ്ദനമേറ്റ ആറ് വയസുകാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.
വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്സ് റേ പരിശോധനയിൽ വ്യക്തമായത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് സ്കാനിംഗ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇടത് ഭാഗത്തെ വാരിയെല്ലിന് ചതവുണ്ടെന്ന് കണ്ടെത്തി. ഇളകാതിരിക്കാൻ കയ്യിൽ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ആശുപത്രിയിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്തായിരുന്നു സംഭവം. കൊടുംവളവിൽ നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമത്തെ ചോദ്യം ചെയ്തവരോടുള്ള യുവാവിന്റെ ന്യായീകരണം. ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണവിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha



























