അവിടെ പാലുകാച്ച് ഇവിടേയും... ചൊവ്വാഴ്ച ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ മാര്‍ച്ച് തകര്‍ക്കുമ്പോള്‍ മററ്റത്ത് കോര്‍പറേഷനില്‍ വിവാദകത്തിന്‍മേല്‍ സമരം തുടരും; രാജ്ഭവന് സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ ഇറക്കാന്‍ സാധ്യത; ബിജെപി കൂടുതല്‍ കേന്ദ്ര നേതാക്കളെ ഇറക്കും

ഈ വരുന്ന ചൊവ്വാഴ്ചയാണ് രാജ്ഭവനിലേക്ക് എല്‍.ഡി.എഫ്. നിശ്ചയിച്ച മാര്‍ച്ച്. ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. അതേ സമരം തൊട്ടരികെ കോര്‍പറേഷന്‍ സമരം കനക്കുന്നത് നാണക്കേടുമാണ്. രാജ്ഭവന്‍ മാര്‍ച്ചിനൊപ്പം ജില്ലാതലത്തില്‍ ബഹുജന മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കും. സഹകരിക്കാവുന്ന സംഘടനകളെയും വ്യക്തികളെയും സമരത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. അതിന് രാഷ്ട്രീയമായ വേദി തടസ്സമാകാതിരിക്കാനാണ് സാംസ്‌കാരിക പ്രതിഷേധ വേദി ഒരുക്കുന്നത്.
രാജ്ഭവന്‍ മാര്‍ച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍വിരുദ്ധ പോരാട്ടത്തില്‍ തമിഴ്‌നാടിനെ ഒപ്പംനിര്‍ത്താന്‍ കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനൊപ്പം, രാജ്ഭവന്‍ മാര്‍ച്ചില്‍ ഡി.എം.കെ. പ്രതിനിധിയെ പങ്കെടുപ്പിക്കും. ഡി.എം.കെ. എം.പി. തിരുച്ചി ശിവ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ ദേശീയനേതാക്കളും രാജ്ഭവനു മുമ്പിലെ പ്രതിഷേധത്തില്‍ പങ്കെടുക്കും.
നവംബര്‍ 15ന് എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഒരുലക്ഷം പേരുടെ രാജ്ഭവന്‍ മാര്‍ച്ചിനെ നേരിടാന്‍ സി.ആര്‍.പി.എഫിനെ വിന്യസിക്കുന്നത് ഗവര്‍ണറുടെ പരിഗണനയില്‍. രാജ്ഭവന് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. അക്രമസംഭവങ്ങളുണ്ടായേക്കാമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണിത്. ഇതേക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്.
നേരത്തെ രാജ്ഭവന് സുരക്ഷയൊരുക്കിയിരുന്നത് സി.ആര്‍.പി.എഫ് ആയിരുന്നു. പിന്നീട് സുരക്ഷാ ചുമതല കേരള പൊലീസ് ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാന പൊലീസിന്റെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രസേനയെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗവര്‍ണര്‍ കത്തു നല്‍കിയാല്‍ മതി.
ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന സമരത്തില്‍ സംഘര്‍ഷത്തിനിടയുണ്ടെന്നും സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കാമെന്നും ആലോചനയുണ്ട്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം 15ന് ഗവര്‍ണര്‍ രാജ്ഭവനിലുണ്ടാവും.
അതേസമയം കോര്‍പറേഷനിലെ കത്ത് സമരത്തില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. അതിന്റെ തുടക്കമാണ് പ്രകാശ് ജാവഡേക്കര്‍ ഇന്നലെ പങ്കെടുത്തത്. കേരള സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിച്ചു ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കര്‍ എംപി. ഭരണഘടനാ പദവിയുള്ള ഗവര്‍ണറെ പേരു വിളിച്ചാണു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യുന്നത്.
സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്കു നേരെയുണ്ടായ വധശ്രമം ഗവര്‍ണര്‍ ഓര്‍മിക്കണമെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ താക്കീതും രാജ്ഭവന്‍ വളഞ്ഞു ഗവര്‍ണറെ ഉപരോധിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശവും ജനാധിപത്യ വിരുദ്ധമാണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവരെ രക്ഷപ്പെടുത്തിയ കെ.കെ.രാഗേഷിനെ പഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയാണു മുഖ്യമന്ത്രി ചെയ്തതെന്നു ജാവഡേക്കര്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാര്‍ക്ക് അനധികൃതമായി ജോലി നല്‍കുന്ന സ്വജനപക്ഷപാതം മറയ്ക്കാനാണു സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നീങ്ങുന്നത്. കരാര്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടു മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് ലക്ഷക്കണക്കിനു യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഈ കേസ് സിറ്റിങ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ ഉപയോഗിച്ചു ബിജെപിയുടെ സമാധാനപരമായ മാര്‍ച്ചിനെ സര്‍ക്കാര്‍ ആക്രമിക്കുന്നു. രാസവസ്തുക്കള്‍ നിറച്ച ടിയര്‍ ഗ്യാസും ഗ്രനേഡുകളുമാണ് ഉപയോഗിക്കുന്നത്. ഈ ആക്രമണത്തിനു നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണംജാവഡേക്കര്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha


























