'ഞാനും ഒരു ഫുട്ബോൾ ആരാധകനാണ്, കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളിൽ ഒരാൾ. എനിക്കും പ്രിയപ്പെട്ട ഒരു ടീമുണ്ട്... പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് നമുക്ക് ഒഴിവാക്കാം. ഹൈക്കോടതി വിധി പാലിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്...' അഭ്യർത്ഥനയുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് രംഗത്ത്

ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അങ്ങനെ നിറഞ്ഞ ആവേശത്തിലാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ. ഇതിനോടകം തന്നെ കോഴിക്കോട് പുള്ളാവൂരിലെ ഫുട്‌ബോള്‍ ആവേശം ഫിഫ വരെ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ ആരാധകർ പ്രചാരണത്തിന് വേണ്ടി നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്ന് അഭ്യർത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ടീമുകൾ തോൽക്കുന്നത് അനുസരിച്ച് ആരാധകർ ബോർഡുകളും മറ്റും നീക്കം ചെയ്യുകയും വേണമെന്ന് മന്ത്രി അഭ്യർത്ഥിക്കുകയുണ്ടായി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഞാനും ഒരു ഫുട്ബോൾ ആരാധകനാണ്, കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളിൽ ഒരാൾ. എനിക്കും പ്രിയപ്പെട്ട ഒരു ടീമുണ്ട്. 86ലെ ലോകകപ്പ് മുതൽ ഇന്നോളം അർജന്റീനയ്ക്കൊപ്പമാണ് അടിയുറച്ച് നിൽക്കുന്നത്. നിങ്ങളിൽ പലർക്കും ഇഷ്ട ടീമുകൾ പലതായിരിക്കാം. അതവിടെ നിൽക്കട്ടെ. ഫുട്ബോൾ ആരാധകൻ എന്ന നിലയിലും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എന്ന നിലയിലും ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ പോസ്റ്റ്. പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് നമുക്ക് ഒഴിവാക്കാം. ഹൈക്കോടതി വിധി പാലിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്. ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പ്പന്നങ്ങളും കേന്ദ്രസര്‍ക്കാർ നിരോധിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പിവിസി ഫ്ലക്സുകളും നിരോധിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ പ്രചാരണ രീതികളിലേക്ക് നമ്മുടെ കളിയാവേശം മാറേണ്ടത് കാലത്തിന്റെ അനിവാര്യമാണ്. കോട്ടൺതുണി, പേപ്പർ അധിഷ്ഠിത പ്രിന്റിംഗ് രീതികൾക്ക് പരിഗണന നൽകാം. ഫ്ലക്സ് തന്നെ വേണമെങ്കിൽ, പിവിസി ഫ്ലക്സിന് പകരമായി പുനചംക്രമണം സാധ്യമാകുന്ന പോളി എഥിലിൻ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള പരസ്യ പ്രചരണ മാർഗങ്ങൾ ഉപയോഗിക്കാം. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിംഗ് രീതികൾ കഴിവതും ഒഴിവാക്കണം.
നമ്മൾ സ്ഥാപിച്ച ബോർഡുകൾ എക്കാലവും അവിടെ ഇരിക്കരുത്. ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ആരാധകര്‍ തയ്യാറാകണം. പോളി എഥിലീൻ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നവർ, അത് പുനചംക്രമണത്തിന് വിധേയമാക്കാനുള്ള നടപടി സ്വീകരിക്കണം. ഫൈനല്‍ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോര്‍ഡുകളും നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തും. ബോര്‍ഡുകളും ഫ്ലക്സുകളും യാത്ര മറയ്ക്കുന്ന രീതിയില്‍ സ്ഥാപിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഈ ലോകകപ്പ് മയക്കുമരുന്ന് വിരുദ്ധവും മാലിന്യമുക്തവുമായി ആഘോഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യും. ലോകകപ്പ് ആഘോഷത്തിലൂടെ മാലിന്യമുക്ത-മയക്കുമരുന്ന് വിരുദ്ധ സന്ദേശം കൂടി കൈമാറാൻ എല്ലാവരും തയ്യാറാകണം. യക്കുമരുന്നിനെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കാനും സര്‍ക്കാരിന്‍റെ ഗോള്‍ ചാലഞ്ചില്‍ പങ്കാളികളാകാനും ക്ലബ്ബുകളും കൂട്ടായ്മകളും ശ്രമിക്കണം. ഫുട്ബോള്‍ കാണാനായി തയ്യാറാക്കുന്ന പൊതുവിടങ്ങളില്‍ ഹരിതച്ചട്ടം പാലിക്കാനും ശ്രദ്ധിക്കണം. അജൈവ പാഴ്വസ്തുക്കള്‍ തരംതിരിച്ച് ഹരിത കര്‍മ്മസേനയെ ഏല്‍പ്പിക്കാം.
ഹരിതച്ചട്ടം പാലിച്ച് ഫുട്ബോള്‍ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ആദരിക്കും. ഓരോ ജില്ലയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികളുടെയും ഫുട്ബോള്‍ കൂട്ടായ്മകളുടെയും സംഘാടകരുടെയും കായികസംഘടനകളുടെയും യോഗം വിളിച്ചുചേര്‍ക്കും. ജില്ലാ തലത്തില്‍ കളക്ടറും തദ്ദേശ സ്ഥാപന തലത്തില്‍ സെക്രട്ടറിയും ഇതിന് നേതൃത്വം നല്‍കും. നിരോധിത പിവിസി ഫ്ലക്സ് വസ്തുക്കള്‍ പ്രിന്‍റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധനയും കര്‍ശനമാക്കും. നിലവിലുള്ള അതേ യന്ത്രസംവിധാനം ഉപയോഗിച്ചുതന്നെ കൂടുതല്‍ മികവോടെ പുനചംക്രമണം സാധ്യമായ പോളി എഥിലീനില്‍ പ്രിന്‍റ് ചെയ്യാമെന്നിരിക്കെ, നിരോധിതവസ്തുക്കളില്‍ പ്രിന്‍റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല.
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ലോകകപ്പില്‍ ഇഷ്ട ടീമുകളുടെ മത്സരം കഴിയുന്ന മുറയ്ക്ക് ഉത്തരവാദിത്തത്തോടെ ബോര്‍ഡുകള്‍ നീക്കം ചെയ്ത് ആരാധകര്‍ സഹകരിക്കണം. ശുചിത്വകേരളത്തിനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കൊപ്പം അണിനിരക്കാൻ ഓരോ ആരാധകനും സന്നദ്ധരാകണം. നമുക്ക് ഒത്തൊരുമിച്ച് ഈ ലോകകപ്പ് ആഘോഷമാക്കാം, മാലിന്യരഹിതമായി മയക്കുമരുന്നിനെതിരെ'
https://www.facebook.com/Malayalivartha























