ചൊവ്വാഴ്ച നിര്‍ണായകം... ഒരു ലക്ഷം പേരെ അണിനിരത്തി ചൊവ്വാഴ്ച എല്‍ഡിഎഫ് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് നിര്‍ണായകം; വെസ് ചാന്‍സലര്‍മാരെ മാറ്റാനുള്ള ഗവര്‍ണറുടെ നീക്കത്തിന് തടയിടാന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഓഡീനന്‍സ് ഫ്രീസാകും; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍

വെസ് ചാന്‍സലര്‍മാരെ മാറ്റാനുള്ള ഗവര്‍ണറുടെ നീക്കം തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് തുടക്കമായത്. ഹൈക്കോടതിയിലെ കേസ് ഇല്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ വൈസ് ചാന്‍സലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ തീര്‍പ്പ് ഉണ്ടാക്കിയേനെ. ഗവര്‍ണറെ വെട്ടാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഫ്രീസാകാനാണ് സാധ്യത. കേന്ദ്രത്തിന്റെ പിന്തുണയോടെയാണ് ഗവര്‍ണര്‍ നീങ്ങുന്നത്.
ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കി ഗവര്‍ണര്‍. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ദില്ലിയില്‍ പറഞ്ഞു.
ഇന്നലെയാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവില്‍ പതിനാല് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ വെട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഓര്‍ഡിനന്‍സില്‍ രാജ്ഭവന്റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആദ്യം ഓര്‍ഡിനന്‍സ്, പിന്നാലെ ബില്‍ - അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തിയ്യതിയില്‍ ധാരണയുണ്ടാക്കും. സഭ ചേരാന്‍ തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സിന്റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയച്ചാല്‍ ബില്ലില്‍ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ബില്ലിന്റെ കാര്യത്തില്‍ പലതരത്തിലുള്ള നിയമോപദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്.
അതേസമയം 14 സര്‍വ്വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സില്‍ രാജ്ഭവന്‍ തീരുമാനം കാത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ദില്ലിക്ക് പോയ ഗവര്‍ണര്‍ ഈ മാസം 20 നു തിരിച്ചെത്തിയ ശേഷം തീരുമാനം എടുക്കാന്‍ ആണ് സാധ്യത. നിയമ വിദഗ്ദ്ധരുമായി ആലോചിച്ചാകും തീരുമാനം. ഓര്‍ഡിനന്‍സിന് പിന്നാലെ സഭാ സമ്മേളനം വിളിച്ചു ബില്‍ കൊണ്ട് വരാനും സര്‍ക്കാര്‍ നീക്കമുണ്ട്.
ബുധനാഴ്ച ചേരുന്ന മന്ത്രി സഭ യോഗം സഭ സമ്മേളനത്തില്‍ തീരുമാനം എടുക്കും. അതേസമയം, ഗവര്‍ണറുമായുള്ള പോര് കടുപ്പിക്കാന്‍ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. അടുത്ത മാസം ചേരുന്ന സഭാസമ്മേളനം താത്കാലികമായി നിര്‍ത്തി ക്രിസ്മസ് അവധിക്ക് ശേഷം തുടങ്ങി ജനുവരി ആദ്യം വരെ കൊണ്ട് പോകാനാണ് ആലോചന. പുതിയ വര്‍ഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം..തലേവര്‍ഷം ആരംഭിച്ച സമ്മേളനം പുതിയ വര്‍ഷത്തിലും തുടര്‍ന്നാല്‍ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം.
സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം നീട്ടി വെയ്ക്കാന്‍ ആണ് ഈ പഴുത് ഉപയോഗിക്കുന്നത്. ഇതിന്റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് തുടങ്ങി. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. സമ്മേളനം 15ന് പിരിയാതെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ക്രിസ്മസിന് ശേഷം വീണ്ടും ചേര്‍ന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇതോടെ നയപ്രഖ്യാപനപ്രംസഗത്തില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാരിന് തത്കാലത്തേക്ക് ഒഴിവാക്കാന്‍ കഴിയും.
കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പിടാതെ അവസാന നിമിഷം വരെ സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു .സമാനമായ അവസ്ഥ ഒഴിവാക്കുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യം. പക്ഷെ ജനുവരി ആദ്യവാരം സഭസമ്മേളനം അവസാനിച്ചാല്‍ പിന്നീട് ചേരുന്ന സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നിര്‍ബന്ധമാണ്. 1990ല്‍ നായനാര്‍ സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹയെ ഒഴിവാക്കാന്‍ ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. 1989 ഡിസംബര്‍ 17ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























