ഭരണകാലയളവ് സ്വന്തക്കാർക്ക് വേണ്ടത് ചെയ്തുകൊടുക്കാൻ വേണ്ടി മാത്രമാണ് സിപിഎം ഉപയോഗിക്കുന്നത്; തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക നിയമനകാര്യത്തിൽ മേയർ ആര്യ രാജേന്ദ്രൻ സിപിഎമ്മിലെ മുതിർന്ന നേതാക്കളെ മാതൃകയാക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക നിയമനകാര്യത്തിൽ മേയർ ആര്യ രാജേന്ദ്രൻ സിപിഎമ്മിലെ മുതിർന്ന നേതാക്കളെ മാതൃകയാക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭരണകാലയളവ് സ്വന്തക്കാർക്ക് വേണ്ടത് ചെയ്തുകൊടുക്കാൻ വേണ്ടി മാത്രമാണ് സിപിഎം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂരിൽ നിയമനം നൽകാനുള്ള നീക്കം കേരളം കണ്ടു.
കാലടിയിലും കോഴിക്കോട് സർവകലാശാലയിലും ബന്ധുനിയമനനീക്കം നടന്നു. ഇതിനോടെല്ലാം വിയോജിപ്പുള്ള സിപിഎം യുവജനപ്രവർത്തകർ പ്രതിഷേധിക്കാൻ ഭയന്ന് മേയറുടെ കത്ത് പുറത്തുവിട്ടതാകുമെന്നും ബിജെപി വിളപ്പിൽ ഏരിയാ കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ട് നടത്തിയ ആർ എസ് എസ് നിയമന പട്ടിക സിപിഎം പുറത്ത് വിടാൻ മുരളീധരൻ സിപിഎം നേതാക്കളെ വെല്ലുവിളിച്ചു.
ഗവർണർക്കെതിരെ തെരുവിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതിന് പകരം തെളിവ് പുറത്തുവിടാൻ സിപിഎം തയാറാകണം. ജനങ്ങളെ കബളിപ്പിച്ചാണ് പിണറായി വിജയൻ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
നരേന്ദ്രമോദിയുടെ സർക്കാർ വിതരണം ചെയ്ത ഭക്ഷ്യധാനങ്ങൾ പിണറായി വിജയന്‍റെ ചിത്രംചേർത്ത് കിറ്റാക്കി നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവരാണ് സിപിഎം എന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ നല്ലത് ചെയ്താലും അത് അംഗീകരിക്കാൻ തയാറാകാതെ വിമർശനം മാത്രമാണ് സിപിഎമ്മിൻ്റെ ലക്ഷ്യമെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha


























