പീഡനക്കേസിന് പകരം പ്രൊമോഷൻ; പിന്നെ പീഡനം പതിവായി; മൊഴി വ്യക്തമല്ല; എസ് എച് ഒ പി.ആർ. സുനുവിന്റെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയില്ല

തൃക്കാക്കരയിലെ വീട്ടമ്മയെ തൊഴിൽതട്ടിപ്പു കേസിൽ ജയിലിലായ ഭർത്താവിനെ രക്ഷിക്കാമെന്ന് വാഗ്ദാനംചെയ്ത് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ. സുനുവിന്റെ അറസ്റ്റ് ഇന്നലെ രാത്രിയും രേഖപ്പെടുത്തിയില്ല. കൊച്ചിയിലെത്തിച്ച പ്രതിയെ രാത്രി വൈകിയും ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മൊഴി ലഭിക്കാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതി പൊലീസുകാരനായതു കൊണ്ട് തന്നെ പ്രതിയെ സംരക്ഷിക്കാനും പൊലീസുകാർ ശ്രമിക്കുന്നുണ്ട്. പ്രതിയെ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിക്കാതെ സംരക്ഷിക്കുകയാണ് . ഞായറാഴ്ച രാവിലെ മുതൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ മാധ്യമ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ആരോപണ വിധേയനായ പൊലീസുകാരനെ കൊണ്ടുവരുമെന്നറിഞ്ഞ് മണിക്കൂറുകളോളം അവർ കാത്തുനിന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയില്ല. എറണാകുളം ഡി.സി.പി. ഓഫീസ്, കമ്മിഷണർ ഓഫീസ്, പൊലീസ് ക്ലബ്ബ് എന്നിവിടങ്ങളിലും മാധ്യമ പ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും അവിടെയും പ്രതിയുണ്ടായില്ല.
യുവതിയുടെ പരാതി പ്രകാരം ചോദ്യം ചെയ്യൽ മാത്രമാണുള്ളത്, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ സ്റ്റേഷനിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്നുമായിരുന്നു തൃക്കാക്കര പൊലീസിന്റെ പ്രതികരണം. കൊച്ചി മരട് സ്വദേശിയായ സിഐ. പി.ആർ. സുനു നേരത്തേയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിലെടുത്ത കോസ്റ്റൽ സിഐ. സുനുവിനെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലാണുള്ളത് . ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്റ്റേഷനിലെത്തിയാണ് തൃക്കാക്കര പൊലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം സുനുവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെപ്പോലും വിവരമറിയിച്ചത്.
പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്ത് അടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് സുനു. കഴിഞ്ഞ മെയ് മാസം തൊട്ട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തെന്നാണ് ഇന്നലെ യുവതി നൽകിയ പരാതിയിൽ പറയുന്നത്. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സി ഐ അടക്കമുള്ളവരാണ് ബലാത്സംഗം ചെയ്തത്. പരാതിപ്പെട്ടാൽ ജീവന് വരെ ഭീഷണിയുണ്ടായേക്കാമെന്നുള്ളതുകൊണ്ടും ജയിലിൽ കഴിയുന്ന ഭർത്താവിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കാമെന്നും ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി വ്യക്തമാക്കി.
തൃക്കാക്കര ടെമ്പിൾ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന മുൻ പട്ടാളക്കാരന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ 22 കാരിയാണ് പീഡനത്തിന് ഇരയായത്.കടവന്ത്രയിലെ ശശിയുടെ വീട്ടിൽ 2021 മേയിലാണ് പീഡനങ്ങൾക്ക് തുടക്കം. വീട്ടിൽവച്ച് ശശി കെട്ടിപ്പിടിക്കുകയും അശ്ളീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. 2022 മേയിലാണ് തൃക്കാക്കര ക്ഷേത്രം റോഡിലെ പരാതിക്കാരിയുടെ വാടക വീട്ടിലെത്തി സുനു പീഡിപ്പിച്ചത്. രാജീവും വിജയലക്ഷ്‌മിയും ഒത്താശ ചെയ്തു. മേയിൽ തന്നെ മറ്റൊരു ദിവസം വീണ്ടുമെത്തിയ സുനുവും രാജീവും പീഡിപ്പിച്ചു. ആഗസ്റ്റ് 30ന് വിജയലക്ഷ്‌മിയുടെ പരിചയക്കാരായ രണ്ടുപേരും ക്ഷേത്ര ജീവനക്കാരൻ അഭിലാഷും വീട്ടിലെത്തി കൂട്ടമാനഭംഗം ചെയ്തു.
വീട്ടുജോലിക്കാരി വിജയലക്ഷ്‌മി ഒന്നും തൃക്കാക്കര സ്വദേശി രാജീവ് രണ്ടും തൃക്കാക്കര ക്ഷേത്രം ജീവനക്കാരൻ അഭിലാഷ് നാലും പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്ത് ശശി അഞ്ചും പ്രതികളാണ്. ആറും ഏഴും പ്രതികൾ കണ്ടാലറിയുന്നവരാണ്.
എറണാകുളം മരട് സ്വദേശിയായ സുനു മുളവുകാട് സിഐ ആയിരിക്കുമ്പോൾ മാനഭംഗക്കേസിൽ മൂന്നാം പ്രതിയായി. ബി.ടെക്കുകാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായെങ്കിലും സർവീസിൽ തുടരുകയായിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ മേയിലാണ് കോഴിക്കോട്ടെ കോസ്റ്റൽ സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയത്.
https://www.facebook.com/Malayalivartha


























