'പത്തിന് പൂട്ടിയില്ലെങ്കിൽ പത്ത് മാസം കഴിഞ്ഞാൽ പേറെടുക്കേണ്ടി വരും! സൂക്ഷിക്കേണ്ടത് ഈ ജാതി ഇനങ്ങളെയാണ്. പിടിച്ച് കെട്ടിയിടേണ്ടതും ഈ മനോവൈകൃതം പിടിച്ചവരെയാണ്, അല്ലാതെ പെൺകുട്ടികളെയല്ല. പതിനെട്ട് കഴിഞ്ഞ, പ്രായപൂർത്തിയായ കുട്ടികൾ പഠിക്കുന്നൊരു സ്‌ഥാപനത്തിൽ, അതും ഡോക്ടർ ആവാൻ പഠിക്കുന്ന കുട്ടികൾക്കാണ് ആണിനൊരു നിയമവും പെണ്ണിന് വേറൊന്നും. അതിന് തടയിടാനാണ് ആ പെൺകുട്ടികൾ സമരം ചെയ്യുന്നത്...' ഷിംനാ അസീസ് കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ രാത്രി പത്ത് മണി വരെ മാത്രം പ്രവേശനം അനുവദിച്ചതിന് പ്രതിഷേധിച്ചുകൊണ്ട് വിദ്യാർത്ഥികൾ ഒന്നടങ്കം രംഗത്ത് എത്തിയത്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കമെന്റുകൾ പ്രത്യക്ഷപ്പെടുകയുണ്ടായി. 'പത്തിന് പൂട്ടിയില്ലെങ്കിൽ പത്ത് മാസം കഴിഞ്ഞാൽ പേറെടുക്കേണ്ടി വരും' എന്നതരത്തിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കോഴിക്കോട് മെഡിക്കൽ കോളേജിലെ പെൺകുട്ടികൾക്ക് പത്ത് മണിക്ക് ശേഷം പുറത്തിറങ്ങാൻ അനുമതി വേണമെന്ന് പറഞ്ഞുള്ള സമരത്തിൻ്റെ വാർത്ത. അതിന് ചോട്ടിൽ ഒന്നും രണ്ടുമല്ല 'പത്തിന് പൂട്ടിയില്ലെങ്കിൽ പത്ത് മാസം കഴിഞ്ഞാൽ പേറെടുക്കേണ്ടി വരും' ടൈപ്പ് കമൻ്റുകൾ!!
എന്താണ് ഇവൻമാരുടെയൊക്കെ വിചാരം? പെണ്ണ് എന്ന് കേട്ടാൽ 'പണിയും പേറും' മാത്രമായി തോന്നുന്നതിന് യാതൊരു മാറ്റവും ഇന്നുമില്ല. ഇത് പറയുന്നവരും ശരി വെക്കുന്നവരും ഹഹ റിയാക്ഷൻ ഇടുന്നവരിലുമെല്ലാം ധാരാളം ചെറുപ്പക്കാരും...! സൂക്ഷിക്കേണ്ടത് ഈ ജാതി ഇനങ്ങളെയാണ്. പിടിച്ച് കെട്ടിയിടേണ്ടതും ഈ മനോവൈകൃതം പിടിച്ചവരെയാണ്, അല്ലാതെ പെൺകുട്ടികളെയല്ല. പതിനെട്ട് കഴിഞ്ഞ, പ്രായപൂർത്തിയായ കുട്ടികൾ പഠിക്കുന്നൊരു സ്‌ഥാപനത്തിൽ, അതും ഡോക്ടർ ആവാൻ പഠിക്കുന്ന കുട്ടികൾക്കാണ് ആണിനൊരു നിയമവും പെണ്ണിന് വേറൊന്നും. അതിന് തടയിടാനാണ് ആ പെൺകുട്ടികൾ സമരം ചെയ്യുന്നത്.
അവരുടെ കാര്യം നോക്കാനുള്ള പ്രായവും ആവശ്യത്തിന് ബുദ്ധിയും അവർക്കുള്ളത് കൊണ്ട് കൂടിയാണ് അവർ ഈ പറഞ്ഞ മെഡിക്കൽ കോളേജിൽ എത്തിയത്. ആ കുട്ടികൾ പറയുന്നത് ന്യായമാണ്. നാലര കൊല്ലം പഠിച്ച് കഴിഞ്ഞ് ഹൗസ് സർജൻസിക്ക് കയറിയാൽ അവരുടെ ജോലി 24 മണിക്കൂർ ആണ്. ഏത് അസമയത്തും ആശുപത്രിയിലേക്ക് ഇറങ്ങി ഓടേണ്ടി വരും. അപ്പോഴൊന്നും മേത്ത് കേറാത്ത ഏത് ചെകുത്താനാണ് പഠിക്കുന്ന കാലത്ത് മാത്രമായി ദേഹത്ത് കേറാനിരിക്കുന്നത്? ഇവരുടെ കാര്യത്തിൽ അത്ര ശുഷ്‌കാന്തി ആണേൽ കുറച്ച് ലൈറ്റും സെക്യൂരിറ്റിയും വർദ്ധിപ്പിച്ചു കൊടുത്താൽ മതി. അതാണ് ഉത്തരവാദിത്വമുള്ളവർ ചെയ്യേണ്ടത്. തീർച്ചയായും അവരോടൊപ്പമാണ്.
Dr. Shimna Azeez
https://www.facebook.com/Malayalivartha



























