കൂട്ടബലാത്സംഗ കേസിലെ പ്രതിയായ സിഐ സുനുവിന് സസ്‍പെന്‍ഷന്‍....

തൃക്കാക്കര കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ, പി ആർ സുനുവിനെ സസ്‍പെന്‍റ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണർ ഉത്തരവിറക്കും. തൃക്കാക്കര കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിലാണ് റിപ്പോർട്ട് നൽകിയത്. സുനുവിന് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്.
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് സ്റ്റേഷനിൽ നിന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന പേരിൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സുനു ഇന്ന് രാവിലെ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നു.
എന്നാല്‍ പിന്നാലെ സുനുവിനോട് അവധിയിൽ പോകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ നിർദേശം നല്‍കി.
ആരോപണ വിധേയനായ ഒരാൾ സ്റ്റേഷൻ ചുമതല വഹിക്കുന്നത് കൂടുതൽ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലിൽ ആണ് ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എം ആർ അജിത് കുമാർ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയത്. താൻ നിരപരാധി എന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ മേലധികാരികൾ അനുവാദം തന്നതെന്നായിരുന്നു സുനുവിൻ്റെ വിശദീകരണം.
തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി.ആർ.സുനു. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സുനുവിനെ ചോദ്യംചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. ഒരു കേസ് പോലും തന്റെ പേരിൽ ഇല്ലെന്നും പരാതിക്കാരിയെ അറിയില്ലെന്നുമാണ് സുനുവിന്റെ അവകാശവാദം. പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാൻ ശുപാര്‍ശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു.
10 പേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞെങ്കിലും ബാക്കി അഞ്ചു പേരെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നു. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടതും അയോഗ്യതയായി ഡിജിപി കാണുന്നു.
https://www.facebook.com/Malayalivartha


























