താരിഖ് അന്‍വര്‍ ഇന്നെത്തും... ലോകകപ്പ് ആവേശത്തിനിടെ കോണ്‍ഗ്രസില്‍ നടക്കുന്ന കേരളകപ്പും ആവേശമായി; മലബാറിനെ ഇളക്കി മറിച്ചതിന് പിന്നാലെ ശശി തരൂരിന് തലസ്ഥാനത്തും വന്‍ സ്വീകാര്യത; ഗോളടിക്കാനാകാതെ കുറ്റം പറഞ്ഞ് ചെന്നിത്തലയും സതീശനും

ലോകകപ്പ് ആവേശത്തിലാണ് മലയാളികള്‍. അതിനിടെയാണ് സ്ഥിരം ഡല്‍ഹിയിലുള്ള ശശി തരൂര്‍ മലബാറില്‍ വന്നിറങ്ങിയത്. ഒരു സെമിനാറില്‍ പങ്കെടുത്ത് ആരാരുമറിയാതെ തരൂര്‍ ഡല്‍ഹിക്ക് വിട്ടേനെ. എന്നാല്‍ അതിനെ കോണ്‍ഗ്രസിന്റെ കേരള കപ്പ് ആക്കി മാറ്റുകയായിരുന്നു. രമേശ് ചെന്നിത്തലയും വിഡി സതീശനും കെസി വേണുഗോപാലും ഉള്‍പ്പെട്ട ത്രിമെന്‍ ആര്‍മി തകരുന്ന കാഴ്ചയാണ് കണ്ടത്.
മലബാറിന് തലസ്ഥാന നഗരിയില്‍ വന്‍ സ്വീകരണമാണ് തരൂരിന് ലഭിക്കുന്നത്. പ്രവര്‍ത്തകര്‍ ജാഥയായി എത്തി തരൂരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ കെ.എസ്. ശബരീനാഥന്‍, പാലോട് രവി, എന്‍ ശക്തന്‍, ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ അസീസ് തുടങ്ങിയ നേതാക്കളുടെ വന്‍നിരയും ഉണ്ടായിരുന്നു.
അതേസമയം മുന്നണി ഘടകകക്ഷികള്‍ ആശങ്ക വ്യക്തമാക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നു കേരളത്തിലെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ അന്തരീക്ഷം അല്‍പം മയപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ശശി തരൂരിനെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ബന്ധപ്പെട്ടു. മഞ്ഞുരുക്കാനും ശ്രമിച്ചു.
ഇതിന്റെ ഭാഗമായാണു ചെന്നിത്തല ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിയാണു മുഖ്യമെന്ന് ഓര്‍മിപ്പിച്ചത്. പക്ഷം പിടിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധ വച്ചു. തരൂരിന്റെ പര്യടനത്തിനു മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യമാണു വിവാദത്തിലേക്കു നയിച്ചതെന്ന് ആരോപിച്ച് ഒഴിയാനാണു പുറമേ നേതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ തരൂരിന്റെ പര്യടനം അത്ര നിഷ്‌കളങ്കമായിരുന്നെന്നു പാര്‍ട്ടിയിലെ പ്രബലവിഭാഗം വിശ്വസിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിയോ, പാര്‍ട്ടിയോട് അടുത്തു നില്‍ക്കുന്നവരോ നടത്തിയ പരിപാടികളില്‍ തരൂര്‍ പങ്കെടുത്തതു വിഭാഗീയ പ്രവര്‍ത്തനമായി കരുതാനുമാകില്ല.
തരൂരിന്റെ സന്ദര്‍ശനം പ്രത്യേക ഉദ്ദേശ്യത്തോടെ പര്യടന പരിപാടിയാക്കി മാറ്റിയതിനു പിന്നിലെ ആസൂത്രണത്തെയാണു വിഭാഗീയ പ്രവര്‍ത്തനമായി നേതൃത്വം കാണുന്നത്. കെ.മുരളീധരന്റെ 'മന്ത്രിക്കുപ്പായം' പരാമര്‍ശം ഇതിനു മറ്റൊരു മാനം നല്‍കുകയും ചെയ്തു. എന്തായാലും തല്‍ക്കാലം വെടിനിര്‍ത്തല്‍ എന്ന സൂചനകളാണു ലഭിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നവരെക്കുറിച്ചു തങ്ങള്‍ക്കു പരാതിയില്ലെന്നാണ് ആര്‍എസ്പി നേതാവ് എ.എ.അസീസ് പ്രതികരിച്ചത്.
ഇപ്പോള്‍ ആരും മുഖ്യമന്ത്രിക്കുപ്പായം തയ്പിക്കേണ്ട, ആരും ഭയക്കുകയും വേണ്ടെന്നു ഷിബു ബേബിജോണ്‍ പറഞ്ഞു. തരൂര്‍ യുഡിഎഫിന്റെ എംപിയായിരിക്കുന്നിടത്തോളം അദ്ദേഹത്തെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോകുമെന്നു പറഞ്ഞ കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് മോന്‍സ് ജോസഫ്, വിവാദം വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്നലെ തലസ്ഥാനത്തെ സ്വകാര്യ ചടങ്ങില്‍ രണ്ടു മണിക്കൂറോളം ഒരുമിച്ചിരുന്നിട്ടും വി.ഡി.സതീശന്റെയും ശശി തരൂരിന്റെയും ശരീരഭാഷ സൗഹാര്‍ദത്തിന്റേതായിരുന്നില്ല. നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായുണ്ടായ അകല്‍ച്ച മാറാന്‍ സമയമെടുക്കുമെന്നാണ് ഇതു നല്‍കുന്ന സൂചന. പരസ്യപ്രസ്താവനാ വിലക്ക് ചില നേതാക്കള്‍ ലംഘിച്ചതില്‍ കെ. സുധാകരന് അമര്‍ഷമുണ്ടെങ്കിലും നടപടിയെടുത്തു വിവാദം വളര്‍ത്തേണ്ടെന്നാണു തീരുമാനം. കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണു താരിഖ് അന്‍വര്‍ എത്തുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ സുധാകരനും എം.കെ.രാഘവനും പങ്കെടുക്കുന്നുണ്ട്.
അതേസമയം സമര പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ തലസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോര്‍പ്പറേഷന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമര വേദിയിലാണ് തരൂര്‍ എത്തിയത്. സമര പരിപാടികളില്‍ എന്തുകൊണ്ട് വൈകി എത്തി എന്ന ചോദ്യത്തിനും അദ്ദേഹം വേദിയില്‍ വെച്ചുതന്നെ ഉത്തരം നല്‍കി.
എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കാത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭ വിഷയത്തില്‍ ഏറ്റവും ആദ്യം ഇടപെട്ടത് താനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമരവേദിയില്‍ പ്രസംഗം ആരംഭിച്ചത്. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെ എല്ലാം വേദിയിലേക്ക് എത്തിക്കാനും ശശി തരൂരിന് സാധിച്ചു.
" f
https://www.facebook.com/Malayalivartha



























