തലശ്ശേരി ഇരട്ടക്കൊല; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; പ്രതി പാറായി ബാബു ആർ എസ് എസുകാരെ വെട്ടിയപ്പോൾ മാന്യൻ സഖാക്കളെ ചാമ്പിയപ്പോൾ മയക്കുമരുന്ന് മാഫിയ; സി.പി.എം നേതാക്കൾക്ക് എതിരെ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ

തലശ്ശേരി ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏഴ് പേരാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയവരുമടക്കം ഏഴ് പേരാണ് പോലീസിന്റെ പിടിയിലായത്. സിപിഎം പ്രവർത്തകരായ ഖാലിദ്, ഷമീർ എന്നിവരെ സിപിഎം പ്രവർത്തകരായ പാറായി ബാബു, ജാക്‌സൺ എന്നിവർ ചേർന്ന് ലഹരി ഇടപാടിന്റെ പേരിൽ വെട്ടി കൊന്നുവെന്നാണ് കേസ്.
കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്. കർണാടകയിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ പാറായി ബാബു തിരികെ മടങ്ങിയിരുന്നു. ഇതിനിടെയാണ് കസ്റ്റഡിയിലായത്.
വൈകിട്ടാണ് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപം വെച്ച് സിപിഎം അംഗവും നിട്ടൂർ സ്വദേശിയുമായ ഷമീർ ബന്ധു ഖാലിദ് എന്നിവർ കുത്തേറ്റ് മരിച്ചത്. പ്രദേശത്ത് കുറച്ച് കാലങ്ങളായുള്ള ലഹരി വിൽപ്പന ഷമീറിന്‍റെ മകൻ ഷബീൽ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം എന്ന് പൊലീസ് പറയുന്നു. ലഹരി മാഫിയയുടെ മർദ്ദനമേറ്റ ഷബീൽ ചികിത്സയിലാണ്. ഈ വിഷയം സംസാരിച്ച് ഒത്തു തീർക്കാനെന്ന പേരിലാണ് പ്രതികൾ ഷമീറിനെ വിളിച്ച് വരുത്തിയത്. പിന്നീടുണ്ടായ സംഘർഷം കൊലപാതകത്തിലേക്ക് നയിച്ചു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പാറായി ബാബു, സുജിത് എന്നിവരെയും ഇവർക്ക് ഒളിവിൽ പോകാൻ സഹായം ഒരുക്കിയ അരുൺ കുമാർ, സന്ദീപ് എന്നിവരെയുമാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശികളായ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവർ കേസിന്റെ തുടക്കത്തിൽ തന്നെ പോലീസ് പിടിയിലായിരുന്നു. മരിച്ചവരും കൊലപാതകം നടത്തിയവരും സജീവ സിപിഎം പ്രവർത്തകരാണ്.
അതിനിടയിൽ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്‍യുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ചിത്രം പുറത്തായി. ഇതോടൊപ്പം വൻ വിമർശനമാണ് തലശ്ശേരിയിലെ സി.പി.എം നേതാക്കൾക്ക് എതിരെ ബി ജെ പി സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ ഉയർന്നത്. അവയിൽ വൈറലായ ആക്ഷേപം ഇങ്ങനെ
"മുൻപ് നിരവധി ആർ എസ് എസ് - ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സിപിഎം ക്രിമിനൽ ആയ സഖാവ് പാറായി ബാബുവാണ് ഇന്ന് രണ്ട് സഖാക്കളെ ചാമ്പിയത് . ആർ എസ് എസുകാരെ വെട്ടിയപ്പോൾ ഇവൻ മാന്യനായ സിപിഎം പ്രവർത്തകനായിരുന്നു. ഇവൻ ഇന്ന് സഖാക്കളെത്തന്നെ ചാമ്പിയപ്പോൾ ഇവനെ തലമൂത്ത സഖാക്കൾ മയക്കുമരുന്ന് മാഫിയക്കാരൻ ആക്കി മാറ്റി സഖാക്കൾ തമ്മിൽ തല്ലി ചത്തെന്ന് പറയാൻ ചമ്മലുള്ള തലശ്ശേരിയിലെ സി.പി.എം നേതാക്കൾക്ക് ബലാൽസലാം. "
സിപിഎം നേതാക്കളുടെ ഒത്താശയോടെ ജില്ലയിൽ ലഹരി മാഫിയ സംഘങ്ങൾ പിടിമുറുക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്ന സിപിഎം ലഹരി വിൽപനയുടെ മൊത്ത കച്ചവടക്കാരായി മാറിയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു. ലഹരി സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ജില്ലയിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























