തിരുവനന്തപുരം നഗരസഭയിൽ ഇന്നും ശക്തമായ പ്രതിഷേധം, ഗേറ്റുകളുപരോധിച്ച് യുവമോർച്ച; ജീവനക്കാരുമായി വാക്കേറ്റം..ആരെയും കോർപറേഷനിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു യുവമോർച്ച പ്രവർത്തകർ... ഇതോടെ പൊലീസ് ഇടപെട്ട് കോർപറേഷന് പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി...

കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും യുവമോർച്ച ഉപരോധം. നഗരസഭാ ഗേറ്റുകൾ യുവമോർച്ചാ പ്രവർത്തകർ ഉപരോധിച്ചതോടെ കോർപ്പറേഷൻ ജീവനക്കാർക്ക് അകത്ത് കടക്കാനായില്ല. ഇതോടെ ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ആരെയും കോർപറേഷനിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു യുവമോർച്ച പ്രവർത്തകർ. ഇതോടെ പൊലീസ് ഇടപെട്ട് കോർപറേഷന് പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.
ഇതിന് ശേഷമാണ് ജീവനക്കാർക്ക് കോർപ്പറേഷനുള്ളിലേക്ക് കടക്കാനായത്. അതേസമയം കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ജലീല്‍ തോട്ടത്തിലിന് ആര്യ മൊഴി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നൽകിയിട്ടുള്ളത്.
മേയർ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലേക്ക് മഹിളാ മോർച്ച മാര്‍ച്ച് നടത്തി. കോർപ്പറേഷൻ മതിൽക്കെട്ട് ചാടികടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സമരപന്തലിൽ കേന്ദ്രമന്ത്രി വി മുരളീധരൻ അഭിവാദ്യം ചെയ്തു. കോൺഗ്രസ് കൗൺസിലർമാരുടെ സമരത്തിൽ ശശി തരൂർ എം പി പങ്കെടുത്തു. മേയർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്നും ജനങ്ങളെ വഞ്ചിച്ചെന്നും ശശി തരൂർ പറഞ്ഞു.
https://www.facebook.com/Malayalivartha



























