അപ്പടിയാ കാര്യങ്ങളല്ലേ... ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ സമരം നടത്തിയ 7 ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്; കേരള സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം; ബിജെപിയുടെ പരാതിയില്‍ ചീഫ് സെക്രട്ടറി നോട്ടീസയച്ചു; രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനും വ്യവസ്ഥ

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരം നടത്താത്തതിന്റെ രഹസ്യം എല്ലാമറിയുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. രാജ്ഭവന്‍ വളയല്‍ സമരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ കൈകാലിട്ടടിക്കുകയാണ്. നിലവില്‍ 7 പേരെ മാത്രമാണ് തിരിച്ചറിഞ്ഞതെങ്കിലും കൂടുതല്‍ പേര്‍ വരും.
ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിടും. എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ വളയല്‍ സമരത്തില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ 7 നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു എന്നാണ് ബിജെപി നല്‍കിയ പരാതിയിലുള്ളത്. ഇതില്‍ 2 പേര്‍ അഡീഷനല്‍ സെക്രട്ടറിമാരാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നു ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അഡിഷനല്‍ സെക്രട്ടറിമാരായ പി. ഹണി, ഷൈനി, സെക്ഷന്‍ ഓഫിസര്‍മാരായ ജി. ശിവകുമാര്‍, ഇ. നാസര്‍, കെ.എന്‍.അശോക് കുമാര്‍, ഐ.കവിത, ഓഫിസ് അറ്റന്‍ഡന്റ് കല്ലുവിള അജിത് എന്നിവര്‍ക്കെതിരെയാണ് പരാതി. ഗവര്‍ണര്‍ക്കു നല്‍കുന്നതിനു മുന്‍പ് ബിജെപി നേതാക്കള്‍ ചീഫ് സെക്രട്ടറിക്കും പരാതി കൊടുത്തിരുന്നു. ഇതു സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചു എന്നാണ് രാജ്ഭവന്‍ ആരാഞ്ഞത്.
രാജ്ഭവന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ചീഫ് സെക്രട്ടറി വി.പി.ജോയ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് പൊതുഭരണ, ധന സെക്രട്ടറിമാര്‍ ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. വിശദീകരണം ലഭിച്ച ശേഷം സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കു നല്‍കും. ഇതു ക്രോഡീകരിച്ച് രാജ്ഭവനെ ചീഫ് സെക്രട്ടറി അറിയിക്കും.
കേരള സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും സമരത്തില്‍ പങ്കെടുത്തുവെന്ന പരാതി രാജ്ഭവന്‍ വിലയിരുത്തി വരികയാണ്. ഈ മാസം 15ന് നടന്ന സമരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പേരും അവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന വിഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പരാതി നല്‍കി.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കോഡ് ഓഫ് കോണ്ടക്ട് റൂള്‍സ്, ക്ലാസിഫിക്കേഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് അപ്പീല്‍ റൂള്‍സ് എന്നിവ അനുസരിച്ച് സര്‍വീസില്‍ നിന്നു പിരിച്ചുവിടാം. ഇന്‍ക്രിമെന്റ് തടയുന്ന പോലെയുള്ള നടപടികളും എടുക്കാം. മുന്‍പ് സമാന കുറ്റം ചെയ്തതിന് പല ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമരം ചെയ്യുന്നതു ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഗവര്‍ണര്‍ എസ്എഫ്‌ഐക്കാരോട് ക്ഷമിച്ച പോലെ ക്ഷമിച്ചാല്‍ പ്രശ്‌നം തീരും.
അതേസമയം സാങ്കേതിക സര്‍വകലാശാല വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ ഡോ. സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു ഹൈക്കോടതി ചാന്‍സലറോട് ആരാഞ്ഞു. സിസയുടെ കാര്യത്തില്‍ ശുപാര്‍ശയോ കൂടിയാലോചനയോ ഉണ്ടായോ എന്നതുള്‍പ്പെടെ നിര്‍ണായക ചോദ്യങ്ങളാണു കോടതി ഉന്നയിച്ചത്. സംസ്ഥാനത്തെ 2 അധികാര കേന്ദ്രങ്ങള്‍ പരസ്പരം പോരടിക്കുന്നതു ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്നു കോടതി പറഞ്ഞു.
ഒരു ദിവസത്തേക്കു പോലും വിസി ആകുന്ന വ്യക്തിക്കു മതിയായ യോഗ്യത ഉണ്ടാകണമെന്നു ഹൈക്കോടതി. ഒരു ദിവസം ഇരുന്നാലും 5 വര്‍ഷം ഇരുന്നാലും വിസി ഒപ്പിടുന്ന സര്‍ട്ടിഫിക്കറ്റിലാണു വിദ്യാര്‍ഥികളുടെ ഭാവി. സര്‍വകലാശാല എന്നാല്‍ വിദ്യാര്‍ഥികളാണ്. നിയമ പ്രശ്‌നങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കുമ്പോള്‍ അവരെ മറക്കരുത് എന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha
























