രാജ്ഭവൻ വളഞ്ഞ സെക്രട്ടേറിയറ്റ് സഖാക്കൾക്കെതിരെ നടപടി വരുന്നു; സി പി എം സംസ്ഥാന സെക്രട്ടറിയെ കണ്ട സഖാക്കളോട് ചോര ചാലുകൾ നീന്തി വന്ന പ്രസ്ഥാനമായതിനാൽ ഇതും സഹിക്കണം ഇതിനപ്പുറവും സഹിക്കണം എന്ന് മറുപടി, ഗവർണർ അയച്ച കത്തിൽ നടപടി സ്വീകരിക്കാൻ സി പി എം തീരുമാനിച്ചതോടെ ഉടക്ക് തുടങ്ങി

രാജ്ഭവൻ വളഞ്ഞ സെക്രട്ടേറിയറ്റ് സഖാക്കൾക്കെതിരെ നടപടി വരുന്നു. കേരള സർവീസ് റൂൾ പ്രകാരമാണ് നടപടി വരുന്നത്. ഇതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയെ കണ്ട സഖാക്കളോട് ചോര ചാലുകൾ നീന്തി വന്ന പ്രസ്ഥാനമായതിനാൽ ഇതും സഹിക്കണം ഇതിനപ്പുറവും സഹിക്കണം എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി. എ.കെ.ജി.സെൻ്ററിൽ നിന്നു നേതാക്കൾ ക്ഷുഭിതരായി ഇറങ്ങി പോയി എന്നാണ് ലഭിക്കുന്ന സൂചനകൾ.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ സഖാക്കൾ സി പി എമ്മുമായി ഇടയുന്ന കാഴ്ചയാണ് വെള്ളിയാഴ്ച തിരുവനന്തപുരം കണ്ടത്. ഗവർണർ അയച്ച കത്തിൽ നടപടി സ്വീകരിക്കാൻ സി പി എം തീരുമാനിച്ചതോടെയാണ് ഉടക്ക് തുടങ്ങിയത്. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലാണ് ജീവനകാർക്ക് സങ്കടം സഹിക്കാനാവാത്തത്.
ഏഴ് ഉദ്യോഗസ്ഥർക്കാണ് ചീഫ് സെക്രട്ടറി നോട്ടീസ് നൽകിയത്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ സഹിതം ബിജെപിയാണ് ഗവർണർക്ക് പരാതി നൽകിയത്. പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായി പി ഹണി ഉള്‍പ്പെടെ ഏഴ് ജീവനക്കാർക്കെതിരെയാണ് ബിജെപി പരാതിയിൽ നടപടി ആവശ്യപ്പെടുന്നത്. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ?, എങ്കിൽ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയുള്ള വിശദാംശങ്ങള്‍ അറിയിക്കാനാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകരാണ് നവംബർ 15 ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ള നേതാക്കൾ അണിനിരന്ന മാർച്ചിൽ പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനിൽ ഉണ്ടായിരുന്നില്ല.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എഴുതിയ കത്ത് തോട്ടിൽ കളയണമെന്ന ആവശ്യം ചീഫ് സെക്രട്ടറി നിരാകരിച്ചതിലാണ് പി ഹണി ഉൾപ്പെടെയുള്ള നേതാക്കൾ ക്ഷുഭിതരായത്.ഗവർണറുടെ കത്തിൽ ഇടപെടാൻ മുഖ്യമന്ത്രി വിസമ്മതിച്ചു എന്നാണ് റിപ്പോർട്ട്. സർക്കാരും പാർട്ടിയും രണ്ടും രണ്ടാണെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി നീങ്ങുന്നത്. സർക്കാർ ജീവനക്കാരോട് സമരത്തിൽ പങ്കെടുക്കാൻ പറഞ്ഞിട്ടില്ലെന്ന വിചിത്രമായ മറുപടിയും പാർട്ടി നൽകിയത്രേ.
തനിക്കെതിരെ രാജ്ഭവനിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിൽ പങ്കെടുത്ത സംസ്ഥാന സർക്കാർ ജീവനക്കാർക്കെതിരെ താൻ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ശക്തമായ നടപടി സ്വീകരിക്കാൻ തന്നെയാണ് ഗവർണറുടെ തീരുമാനം.
വിഷയത്തിൽ രാജ്ഭവന് പരാതി ലഭിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. ഇത്തരം കാര്യങ്ങളിൽ തനിക്ക് വ്യക്തിപരമായ താല്പര്യമില്ല. സർവകലാശാല വിഷയത്തിലാണ് താൻ ശ്രദ്ധ ചെലുത്തുന്നത്. ഈ വിഷയത്തിൽ ഒരിക്കൽ നഷ്ടപ്പെട്ട പ്രതീക്ഷ സുപ്രീം കോടതി ഉത്തരവോടെ തനിക്ക് തിരികെ ലഭിച്ചു. ചാൻസലറുടെ അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും അത് തുടർച്ചയായി ലംഘിക്കപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്ഭവൻമാർച്ചിൽ പങ്കെടുത്ത സര്‍ക്കാര്‍ജീവനക്കാര്‍ക്കെതിരായ നടപടിക്ക് ജീവന്‍ വച്ചതില്‍ സന്തോഷമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. ഇതവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണ്. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം എന്നതുകൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസ്സവുമാണ്. കേരളത്തിൽ പതിറ്റാണ്ടുകളായി ഇത് നിർബാധം തുടരുകയാണ്. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. പാവപ്പെട്ട ജനങ്ങൾ സർക്കാർ ആപ്പീസുകളിൽ നിരവധി ആവശ്യങ്ങൾക്കായി നിരന്തരം കയറിയിറങ്ങുകയാണ്. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തിൽ മാത്രം തീർപ്പാവാതെ കെട്ടിക്കിടക്കുന്നത്. ഇതവസനാപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി. ജെ. പി തുടങ്ങിവെച്ച നിയമപരവും രാഷ്ട്രീയപരവുമായ നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുന്നു എന്നുവേണം കണക്കാക്കാൻ.
രാജ്ഭവൻ മാർച്ചിൽ ജീവനക്കാർ പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. തെളിവുകൾ ചീഫ് സെക്രട്ടറിക്കു നൽകിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ബഹു. ഗവർണ്ണർക്ക് പരാതി നൽകിയത്. ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കൾ നിർബന്ധിച്ച് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ നേതാക്കൾക്കെതിരെ നടപടിയുമായി നീങ്ങിയത്. സർക്കാരുദ്യോഗസ്ഥർ അവിവേകപൂർവ്വമായ നടപടികളിൽ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പുതൊഴിലാളികളെ തൊഴിൽ സമയത്ത് പാർട്ടി സമ്മേളനങ്ങൾക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും. അതും അവസാനിപ്പിക്കാനും നടപടി വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
പി ഹണിയെ ലക്ഷ്യമിട്ടാണ് കാര്യങ്ങൾ നീങ്ങുന്നത്. ഹണിക്കെതിരെ സജീവമായ ഒരു കൂട്ടം നേതാക്കൾ സെക്രട്ടേറിയറ്റിലുണ്ട്. അവർക്ക് ഗ്രൂപ്പും ഉണ്ട്. ഹണിയുടെ വളർച്ചയിലുള്ള അസ്വസ്ഥതതയാണ് പല നേതാക്കൾക്കുമുള്ളത്. ഹണിയുടെ ചില ബന്ധുക്കൾ സെക്രട്ടേറിയറ്റിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി വാങ്ങിയത് വാർത്തയാക്കിയതും സി പി എം നേതാക്കളാണ്.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ പെട്ടെന്നുണ്ടായ തീ പിടിത്തത്തിന് പിന്നിലും സി പി എമ്മിലെ ചേരിപ്പോരായിരുന്നു. സെക്രട്ടേറിയറ്റ് അസോസിയേഷനുള്ളിൽ നിലവിൽ സി പി എമ്മിന് നിരവധി ഗ്രൂപ്പുകളുണ്ട്. സെക്രട്ടേറിയറ്റ് അസോസിയേഷനിലെ പ്രധാനി ഇതിലെ ഒരു ഗ്രൂപ്പിന്റെ നേതാവാണ്. അദ്ദേഹത്തിന്റെ എതിരാളിയാണ് സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ പ്രോട്ടോക്കോൾ വിഭാഗത്തിലെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ. എതിരാളിയെ ഇല്ലാതാക്കാനുള്ള ശ്രമമാണോ സെക്രട്ടേറിയറ്റിൽ നടന്നതെന്ന സംശയം ചില സിപിഎം നേതാക്കൾക്കും ജീവനക്കാർക്കുമുണ്ടായിരുന്നു..
സ്വർണ്ണക്കടത്ത് കേസിൽ ആരോപണങ്ങൾ കേട്ട പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ രോഗ ബാധിതനായിരുന്ന സമയത്താണ് സെക്രട്ടേറിയറ്റിൽ തീവയ്പ് നടന്നത് അതു കൊണ്ടു തന്നെ അദ്ദേഹത്തിന് തീ പിടുത്തത്തിൽ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ സെക്രട്ടേറിയറ്റിലെ സി പി എം ഉദ്യോഗസ്ഥർ തമ്മിലുള്ള പടല പിണക്കം, കണ്ടാൽ പരസ്പരം മിണ്ടാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് വിവരം പുറത്തുവന്നത്. . ഇതിൽ സ്വപ്ന സുരേഷിന്റെ ഡിപ്ലോമാറ്റ് ബാഗുമായി ബന്ധപ്പെട്ട ഫയലുകളും കത്തി നശിച്ചിരുന്നു എന്നാണ് വിവരം.
ഡിപ്ലോമാറ്റ് ബാഗ് വിമാനത്താവളത്തിൽ നിന്നും നൽകണമെങ്കിൽ പ്രോട്ടോക്കോൾ ഓഫീസറുടെ കത്ത് നിർബന്ധമാണ്. അങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ പ്രോട്ടോക്കോൾ ഓഫീസർ പറയുന്നത്. എന്നാൽ മുൻ പ്രോട്ടോക്കോൾ ഓഫീസർ കസ്റ്റംസിന് കത്ത് നൽകിയിട്ടുണ്ടെന്നാണ് പുറത്തുവന്നത്. അദ്ദേഹം ഇപ്പോൾ ചീഫ് പ്രോട്ടോക്കോൾ ഓഫീസറാണ്. അദ്ദേഹത്തിന്റെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പെട്ടൊന്നൊരു ഷോർട്ട് സർക്യൂട്ട് എങ്ങനെയുണ്ടായെന്ന സംശയത്തിലാണ് മാധ്യമങ്ങളും പ്രതിപക്ഷവും.
പൊളിറ്റിക്കൽ വിഭാഗത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോൾ ഓഫീസറോടാണ്.
പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി. ഹണി പറഞ്ഞു. പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാർ എല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തിയിരുന്നത്. കമ്പ്യൂട്ടറിൽനിന്നുള്ള ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഉടൻ ഫയർഫോഴ്സിനെ അറിയിക്കുകയും തീ പൂർണമായും അണയ്ക്കുകയും ചെയ്തു.
പ്രധാനമായും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. എന്നാൽ ഗസ്റ്റ് ഹൗസ് ബുക്കിംഗ് ഓൺലൈൻ ആയിട്ട് വർഷങ്ങളായി. നാല് മാസത്തിലധികം മുൻപുള്ള ഫയലുകളാണ് കത്തിനശിച്ചതെന്നാണ് സർക്കാർ പറയുന്നത്. പ്രധാനപ്പെട്ട ഒരു ഫയലും കത്തിനശിച്ചിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കത്തി നശിച്ചതായി പറയുന്ന നാലുമാസത്തിന് മുമ്പുള്ള ഫയലുകളാണ് നിർണായകം.
പ്രോട്ടോക്കോൾ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല അന്ന് മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടുത്തമുണ്ടായ ഉടനെ തന്നെ കോൺഗ്രസ്, ബി ജെ പി നേതാക്കളെ സെക്രട്ടേറിയറ്റിലെ ചില ജീവനക്കാർ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് നേതാക്കളെ അറിയിച്ചത് ജീവനക്കാരാണ്. നേതാക്കളെ ഫോണിൽ വിളിച്ച ജീവനക്കാർ കോൺഗ്രസുകാരല്ല. കോൺഗ്രസ് പ്രവർത്തകർ ആരും തന്നെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നില്ല. അതായത് ഇടത് വിശ്വാസികൾക്ക് പോലും സഹിക്കാനാവാത്ത കാര്യങ്ങളാണ് സെക്രട്ടേറിയറ്റിൽ നടക്കുന്നതെന്നാണ് അണിയറ വർത്തമാനം. ഏതായാലും ഗവർണറുടെ പുതിയ നീക്കങ്ങളിൽ സെക്രട്ടേറിയറ്റ് സഖാക്കൾ സന്തോഷം കൊണ്ട് തുള്ളി ചാടുകയാണ്. എങ്ങനെയെങ്കിലും ഹണിയെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha
























