സർക്കാർ പ്രതിനിധിക്ക് ഡൽഹിയിൽ സുഖവാസം ; കോടികൾ മുടിക്കുന്നു

സംസ്ഥാനത്ത് വളരെ വലിയ അരക്ഷിതാവസ്ഥയും അനിശ്ചിതത്വവുമുണ്ടാക്കിയ കെ. റെയില്‍ പദ്ധതി തത്വത്തില്‍ ഉപേക്ഷിച്ചെങ്കിലും സിപിഎം നേതാക്കളും മന്ത്രിമാരും കെ. റെയില്‍ വരുമെന്ന് പ്രസംഗിച്ചു നടക്കുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രാഥമിക അംഗീകാരം പോലും ലഭിക്കാതെയാണ് പദ്ധതിയുടെ പേരില്‍ പാവങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഇറങ്ങി തിരിച്ചത്. അതിന് പുറമേ പദ്ധതിയ്ക്കായി കോടിക്കണക്കിന് രൂപ പാഴാക്കി കളയുകയും ചെയ്തു.
എ.കെ.വിജയകുമാറിനെയാണ് കേന്ദ്രസര്‍ക്കാരുമായി കെ.റെയിലിനെ സംബന്ധിച്ച വിഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.ഗുജറാത്ത് സര്‍ക്കാരില്‍ അഡീഷണല്‍ കമ്മിഷണറായി വിരമിച്ച ഉദ്യ.ാേഗസ്ഥനായിരുന്നു ഇദ്ദേഹം. കണ്ണൂര്‍ വിമാനതാവളത്തില്‍ ലെയ്‌സണ്‍ ഓഫീസറായിരുന്ന ഇദ്ദേഹത്തെ രണ്ട് വര്‍ഷം മുന്‍പാണ് കെ.റെയിലിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ഡെല്‍ഹയില്‍ നിയമിച്ചത്.
കെ-റെയില്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന എ.കെ. വിജയകുമാറിനെ ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാനാണ് പുതിയ നീക്കം നടക്കുന്നത്.. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരമുള്ള ശുപാര്‍ശ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെത്തി. ഉടന്‍ ഉത്തരവുണ്ടാകും. ചീഫ് സെക്രട്ടറി അടക്കമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണിത്.
കേരളത്തിന്റ കമ്മിഷണറായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എ.സമ്പത്തിനെ ഡെല്‍ഹിയില്‍ നിയമിച്ചത് പോലെയാണ് വിജയകുമാറിനെയും സര്‍ക്കാര്‍ പ്രതിഷ്ടിക്കുന്നത്. കഴിഞ്ഞ മാസം വരെ ഇദ്ദേഹത്തിന് കെ റെയിലാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇദ്ദേഹം ഉപയോഗിക്കുന്നതിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധത്തിന് ഓഫീസുകളുമായി ബന്ധപ്പെടാണ് ഇദ്ദേഹത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നല്കിയിരിക്കുന്നെന്ന വിശദീകരണമാണ് കെ. റെയില്‍ നല്കുന്നത്.
ദല്‍ഹിയിലെ കണ്ണായ സ്ഥലത്തെ ട്രാവന്‍കൂര്‍ ഹൗസിന്റെ പന്ത്രണ്ട് ഏക്കര്‍ഭൂമി സ്വകാര്യ ബിസിനസുകാര്‍ക്ക് കൈമാറാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമനം എന്നും ആരോപണമുയരുന്നുണ്ട്..കെ-റെയില്‍ സ്‌പെഷ്യല്‍ ഓഫീസറായി കേരളാ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന വിജയകുമാറിനെതിരെ ദല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും പരാതികള്‍ നല്‍കി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിജയകുമാര്‍ ഉപയോഗിക്കുന്നതിലടക്കം കമ്മീഷണര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. മന്ത്രാലയ രേഖകള്‍ ഉപയോഗിക്കരുതെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിജയകുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കേരള സര്‍ക്കാര്‍ ശുപാര്‍ശയിലാണ് കിട്ടിയതെന്ന് സര്‍ക്കാരും വ്യക്തമാക്കുന്നുണ്ട്.
മധ്യ ദല്‍ഹിയിലെ 12 ഏക്കര്‍ അടങ്ങുന്ന ട്രാവന്‍കൂര്‍ ഹൗസ് സ്വകാര്യ ഹോട്ടല്‍ ശൃംഖലയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് നിയമനം. മതിപ്പുവില അയ്യായിരം കോടിക്ക് മുകളിലുള്ള കണ്ണായ ഭൂമി കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ശ്രമം നടക്കുന്നതെന്ന ആരോപണമാണുള്ളത്.. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ബെംഗളൂരുവിലെ താവഴിയിലുള്ള വേണുഗോപാല്‍ വര്‍മ്മ ചെന്നൈയിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി 250 കോടിക്ക് വില്‍പ്പനക്കരാര്‍ ഒക്ടോബര്‍ 21ന് ഒപ്പുവെച്ചിട്ടുണ്ട്.
ഭൂമിക്ക് പട്ടയം തേടി തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യവര്‍മ്മ കേന്ദ്ര ലാന്‍ഡ് ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രം തേടിയിരുന്നു. ഇതില്‍ പുതിയ നിലപാട് നല്‍കാനും സംസ്ഥാനം ശ്രമം തുടങ്ങിയതായി അറിയുന്നു.
1916ലാണ് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ദല്‍ഹിയില്‍ എട്ട് ഏക്കര്‍ ഭൂമി വാങ്ങിയത്. കപൂര്‍ത്തല മഹാരാജാവില്‍ നിന്ന് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് 1936ല്‍ ആറേക്കര്‍ ഭൂമിയും വാങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ഇതു കേന്ദ്ര നിയന്ത്രണത്തിലായിരുന്നു. 1967ല്‍ കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് 2.16 ഏക്കര്‍ ഭൂമി കൈമാറി, ഇവിടെ കേരളാ സ്‌കൂള്‍ സ്ഥാപിച്ചു.
1988ല്‍ സുപ്രീംകോടതി 3.88 ഏക്കറിന്റെ കൈവശാവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കി. സംസ്ഥാന സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ 2011ലും 2014ലും ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഈ ഭൂമിയിലുള്ള നിര്‍മ്മാണ അപേക്ഷകള്‍ തള്ളിയിരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്നും ലഭിച്ച രേഖകള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഭൂമിയില്‍ കൈവശാവകാശം മാത്രമേയുള്ളുവെന്നാണ് രാജകുടുംബത്തിന്റെ നിലപാട്.
ട്രാവന്‍കൂര്‍ ഹൗസിന്റെ ഭൂമിയെ സംബന്ധിച്ചുള്ള തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഭൂമി കൈവശപ്പെടുത്താന്‍ പറ്റിയ നടപടികളൊന്നുമുണ്ടായിട്ടില്ല. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ചില നടപടികളുമായി മുന്നോട്ട് പോവുകയാണ്.
അതിനാണ് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ വസ്തു വാങ്ങാന്‍ കരാറെഴുതിയ കമ്പനിയും കോടതിയില്‍ കേസ് നല്കിയിട്ടുണ്ട്. സര്‍ക്കാരിന് കൈവശാവകാശം മാത്രമുള്ള ഭൂമിയിലാണ് ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് അവര്‍ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. വില്പന നടത്താന്‍ സര്‍ക്കാരും വസ്തു ഉടമകളും ഒരു പോലെ ശ്രമിക്കുന്ന സാഹചര്യത്തില്‍ വലിയ നിയമപോരാട്ടം വേണ്ടി വരുമെന്ന കാഴ്ചപാടിലാണ് സര്‍ക്കാരും നിലകൊള്ളുന്നത്.
https://www.facebook.com/Malayalivartha
























