സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടില്ല; പരാതി കിട്ടിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയായിരുന്നു ചെയ്തത്; ഇത്തരം കാര്യങ്ങളിൽ വ്യക്തിപരമായി താൽപ്പര്യമില്ല; സർവകലാശാല വിഷയത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ; തുറന്നടിച്ച് ഗവർണർ

സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ രംഗത്ത്. ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എൽ ഡി എഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടറിയേറ്റിലെ ഏഴ് സീനിയർ ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്.
ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനായിരുന്നു ഇവരോട് ആവശ്യപ്പെട്ടത്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് രാഷ്ട്രീയ മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. അതുകൊണ്ടാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ പരാതി കിട്ടിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയായിരുന്നു ചെയ്തത്.
ഇത്തരം കാര്യങ്ങളിൽ വ്യക്തിപരമായി താൽപ്പര്യമില്ല .സർവകലാശാല വിഷയത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധയെന്നും ഗവർണർ വ്യക്തമാക്കി. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ?, എങ്കിൽ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാനായിരുന്നു ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയത്. നോട്ടീസ് കിട്ടിയവരിൽ പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ പി ഹണിയും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് .
https://www.facebook.com/Malayalivartha


























