ശബരീനാഥൻ നേതാവായത് മാനേജ്‌മെന്റ് ക്വാട്ടയിൽ; അതുകൊണ്ട് പോസ്റ്ററൊട്ടിച്ച് നേതാവായ ഡിസിസി പ്രസിഡന്റിന്റെ കഷ്ടപ്പാട് മനസിലാകില്ല; യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെതിരെ അതിരൂക്ഷ വിമർശനം

മാനേജ്‌മെന്റ് ക്വാട്ടയിൽ നേതാവായ കെ.എസ് ശബരീനാഥന് പോസ്റ്റർ ഒട്ടിച്ചു നേതാവാകുന്നവരുടെ കഷ്ടപ്പാടുകൾ മനസിലാകില്ലെന്നു യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെതിരെയാണ് ഒരു വിഭാഗം വിമർശനം ഉന്നയിച്ചത്.
35 അംഗ ജില്ലാ കമ്മിറ്റിയിൽ ആറു പേരാണ് കടുത്ത വിമർശനങ്ങളുമായി രംഗത്ത് എത്തിയത്. നാട്ടകം സുരേഷിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു പരാതി നൽകാനും യോഗം തീരുമാനിച്ചതായി ഈ വിഭാഗം അവകാശപ്പെട്ടു.
ശശിതരൂരിന് വേദിയൊരുക്കാനുള്ള യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ തീരുമാനം വിവാദമായ പശ്ചാത്തലത്തിൽ ഇതു ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം ഉണ്ടായത്. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്ത ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിക്കെതിരെ കടുത്ത വിമർശനമാണ് ജില്ലാ കമ്മിറ്റിയിൽ പ്രവർത്തകർ ഉയർത്തിയത്.
ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാൻ പദ്ധതിയിട്ട ഇന്നിന്റെ കാവലാളാകുക പരിപാടിയ്‌ക്കെതിരെയാണ് അതിരൂക്ഷമായ വിമർശനം ഉയർന്നത്.യൂത്ത് കോൺഗ്രസിന്റെ പരിപാടികൾ വാട്‌സ്അപ്പിൽ കൂടിയാലോചിച്ചല്ല നടപ്പാക്കേണ്ടതെന്നായിരുന്നു വിമർശനം ഉയർന്നത്. ജില്ലാ കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണം പരിപാടികൾ സംഘടിപ്പിക്കാൻ.
ശശിതരൂരിന്റെ പരിപാടി സംഘടിപ്പിക്കുന്നതിന് ഇത്തരം ഒരു കൂടിയാലോചനയും ഉണ്ടായിട്ടേയില്ലെന്നു കമ്മിറ്റിയിൽ പങ്കെടുത്ത നേതാക്കൾ കുറ്റപ്പെടുത്തി. 36 ഓളം നേതാക്കളാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവരിൽ ആറു പേരാണ് കടുത്ത വിമർശനം ഉയർത്തിയത്.യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒരു കോർകമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കയാണ്.
ഒരു വിഭാഗം നേതാക്കൾ മാത്രമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും യോഗത്തിൽ വിമർശനം ഉണ്ടായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെ അപമാനിക്കുന്ന പ്രസ്ഥാവനയാണ് ശബരി നാഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നായിരുന്നു പ്രധാന വിമർശനം. ഇത് ഡിസിസി പ്രസിഡന്റിന്റെ വില അറിയാത്തതിനാലാണ് എന്ന് ഒരു വിഭാഗം വിമർശനം ഉന്നയിച്ചു.
ശശി തരൂരിന് സ്വീകരണം നൽകുന്ന പരിപാടിയുടെ പേരിൽ ഉമ്മൻചാണ്ടിയെ വലിച്ചിഴച്ച്ത് തെറ്റായി പോയി. ഉമ്മൻചാണ്ടിയ്ക്കും പാർട്ടിയ്ക്കും ക്ഷീണമാകുന്ന രീതിയിൽ എത്തിയതിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
https://www.facebook.com/Malayalivartha


























