കല്ലേറും കയ്യാങ്കളിയും... തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം വിഴിഞ്ഞത്തെ വിറപ്പിച്ചു; 200 കോടി നഷ്ട പരിഹാരം ലത്തീന്‍ സഭയില്‍ നിന്ന് ഈടാക്കും; വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും
വിഴിഞ്ഞം സമരം കൈവിട്ട് പോകുകയാണ്. ഇന്നലെ വലിയ സംഘര്‍ഷമാണുണ്ടായത്. തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം കയ്യാങ്കളിയിലും കല്ലേറിലുമെത്തി. മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിന്റെ 130ാം ദിവസമായ ഇന്നലെ രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് 27 ലോറികളില്‍ തുറമുഖ നിര്‍മാണത്തിനുള്ള പാറക്കല്ലുകള്‍ എത്തിയതോടെയാണു സംഘര്‍ഷത്തിനു തുടക്കമായത്. തുറമുഖ വിരുദ്ധ സമരക്കാര്‍ ലോറി തടഞ്ഞു.
പൊലീസ് ഇടപെട്ടെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഇതിനിടെ, മറ്റു സ്ഥലങ്ങളില്‍ നിന്ന് സമരവേദിയിലേക്ക് വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ സംഘങ്ങള്‍ എത്തിയ വാഹനങ്ങള്‍ തുറമുഖ നിര്‍മാണ അനുകൂലികള്‍ തടഞ്ഞു. പുറത്തു നിന്നുള്ളവരെ തുറമുഖ വിരുദ്ധ സമര വേദിയിലേക്കു കടത്തി വിടില്ലെന്നായിരുന്നു അവരുടെ നിലപാട്. പിന്നീട് വൈദികര്‍ പൊലീസ് സംരക്ഷണയില്‍ സമര വേദിയിലെത്തി.
സംഘര്‍ഷം തുടരുമ്പോള്‍, തുറമുഖ അനുകൂല സമര സമിതിയുടെ സമരപ്പന്തലില്‍ നിന്ന് കല്ലേറുണ്ടായെന്ന് വിരുദ്ധ സമരക്കാര്‍ ആരോപിച്ചു. തുടര്‍ന്ന്, ചേരിതിരിഞ്ഞ് ഇരുവിഭാഗവും കല്ലെറിഞ്ഞു. പിന്നാലെ, അനുകൂല സമരക്കാരെ വിരുദ്ധ സമരക്കാര്‍ കല്ലെറിഞ്ഞ് പന്തലില്‍ നിന്ന് ഓടിച്ച ശേഷം പന്തല്‍ തകര്‍ത്തു. കസേരകളും ബാനറുകളും കൊടികളും നശിപ്പിച്ചു.തുറമുഖ അനുകൂലികളെന്നാരോപിച്ച് ചിലരുടെ വീടുകള്‍ക്കു നേരെയും കല്ലേറും ആക്രമണ ശ്രമവുമുണ്ടായി.
രണ്ടു വീടുകളുടെ ജനാല തകര്‍ന്നു. കൂടുതല്‍ വീടുകളില്‍ കയറി ആക്രമണം നടത്താനുള്ള ശ്രമം സമര നേതാക്കളും വൈദികരും ചേര്‍ന്ന് തടഞ്ഞു.
അതേസമയം വിഴിഞ്ഞം സമരത്തില്‍ നിര്‍ണായക നിലപാടുമായി സര്‍ക്കാര്‍. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും.
സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. ഓഖി വര്‍ഷികമായ 29ന് വീടുകളില്‍ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കണം എന്നും സര്‍ക്കുലറില്‍ ആഹ്വാനം ഉണ്ട്. തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ ഡിസംബര്‍ 11 വരെയുള്ള സമരക്രമവും സര്‍ക്കുലറില്‍ വായിക്കും. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104ആം ദിനമാണ്.
ഇന്നലെ തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികള്‍ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു.
എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഒരു ലോറിയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. സമരപ്പന്തല്‍ മറികടന്ന് മുന്നോട്ട് പോകാന്‍ ലോറികള്‍ക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിര്‍മ്മാണം തടസപ്പെട്ടിരിക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെ നിര്‍മ്മാണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകാന്‍ കോടതി നിര്‍ദ്ദേശമുണ്ട്. സംരക്ഷണമൊരുക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചിരുന്നു.
തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്നു പറഞ്ഞാണ് നിര്‍മ്മാണ സാമഗ്രികള്‍ അദാനി പോര്‍ട്ട് അധികൃതര്‍ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. കനത്ത പൊലീസ് വിന്യാസം നിലനില്‍ക്കെയാണ് 27 ലോറികളില്‍ നിര്‍മ്മാണ സാമാഗ്രികളെത്തിച്ചത്. സമരപ്പന്തല്‍ മറികടന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ പക്ഷേ വാഹനങ്ങള്‍ക്കായില്ല.
https://www.facebook.com/Malayalivartha